
കണ്ണൂർ: കേരളത്തിലേക്ക് കടന്ന് പരിസ്ഥിതിലോല മേഖല അടയാളപ്പെടുത്തിയ കർണാടകയുടെ നടപടിയിൽ സംസ്ഥാനത്തെ സ്പെഷൽ ബ്രാഞ്ച് സംഘം അന്വേഷണം തുടങ്ങി. കണ്ണൂർ ജില്ലാ കളക്ടറുടെ പരാതിയെ തുടർന്നാണ് അന്വേഷണം. കണ്ണൂർ കലക്ടർ എസ് ചന്ദ്രശേഖർ റൂറൽ പോലീസ് മേധാവി ആർ മഹേഷിനോട് വിശദാംശങ്ങൾ തേടിയിട്ടുണ്ട്. വനാതിർത്തിയിൽ നിന്ന് അഞ്ച് കിലോമീറ്ററോളം കേരളത്തിലെ ജനവാസമേഖലയിലേക്ക് കടന്നതിലാണ് അന്വേഷണം.
കണ്ണൂരിൽ ആറിടത്ത് കർണാടകയിൽ നിന്നുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി ബഫർ സോൺ സംബന്ധിച്ച അടയാളങ്ങൾ രേഖപ്പെടുത്തിയിരുന്നു. അയ്യൻകുന്ന് പഞ്ചായത്തിലെ രണ്ട് വാർഡുകൾ കർണാടക തങ്ങളുടെ ബഫർ സോണിൽ ഉൾപ്പെടുത്തിയെന്നാണ് സംശയം. മാക്കൂട്ടം,ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിന്റെ പുതിയ ബഫർ സോൺ പരിധിയിൽ കേരളത്തിലെ ഭാഗങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാൻ കർണാടകയിൽ നിന്നുള്ള മാപ്പ് ലഭ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കർണ്ണാടകയുടെ നടപടി സംബന്ധിച്ച് കേരള സർക്കാരിനോ വനംവകുപ്പ് ഉദ്യോഗസ്ഥർക്കോ കൃത്യമായ വിവരം ലഭിച്ചിരുന്നില്ല. കർണാടക വനം വകുപ്പ് ഉദ്യോഗസ്ഥർ അടയാളപ്പെടുത്തലുകൾ ഒന്നും നടത്തിയിട്ടില്ലെന്ന് അറിയിച്ചതായി കണ്ണൂർ ഡിഎഫ്ഒ പറഞ്ഞു. മടിക്കേരി, കൂർഗ് ഡിഎഫ്ഒമാർ ആണ് ഇക്കാര്യം വ്യക്തമാക്കിയതെന്നും അദ്ദേഹം പറയുന്നു.പുതുതായി അടയാളപ്പെടുത്തലുകൾ നടത്തിയിട്ടില്ലെന്ന കർണാടക വനം വകുപ്പിന്റെ വിശദീകരണം കിട്ടിയതോടെ അന്വേഷണത്തിനായി ജില്ല കളക്ടർ എഡിഎമ്മിനെ ചുമതലപ്പെടുത്തിയിരുന്നു. എഡിഎം സ്ഥലത്ത് പരിശോധനയും നടത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam