സസ്പെൻഷനിലായ നാല് ഉദ്യോഗസ്ഥരുടേയും മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. സാജന്‍റെ കുടുംബാംഗങ്ങൾ ശ്യാമളക്കെതിരെ മൊഴി നൽകിയതിനെ തുടര്‍ന്നാണ് പൊലീസിന്‍റെ നീക്കം.
കണ്ണൂര്‍: ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് ആന്തൂർ നഗരസഭ അധ്യക്ഷ പി കെ ശ്യാമളയുടെ മൊഴിയെടുക്കും. സംഭവവുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ നാല് ഉദ്യോഗസ്ഥരുടേയും മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. സാജന്‍റെ കുടുംബാംഗങ്ങൾ ശ്യാമളക്കെതിരെ മൊഴി നൽകിയതിനെ തുടര്‍ന്നാണ് പൊലീസിന്‍റെ നീക്കം.
നാർക്കോട്ടിക് ഡിവൈഎസ്പി കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. ഇന്നലെയാണ് കേസ് അന്വേഷണത്തിന്‍റെ ചുമതല ഡിവൈഎസ്പിക്ക് കൈമാറിക്കൊണ്ട് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് നിലവിൽ അസ്വാഭാവിക മരണത്തിന് മാത്രമാണ് കേസെടുത്തിട്ടുള്ളത്. ആത്മഹത്യ പ്രേരണയുൾപ്പെടെയുള്ള വകുപ്പുകൾ ചേർക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകും. കേസില്‍ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
15 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ഓഡിറ്റോറിയത്തിന് പ്രവര്‍ത്തനാനുമതി നല്‍കാത്തതില്‍ മനം നൊന്താണ് പ്രവാസി വ്യവസായിയായ കണ്ണൂര്‍ കൊറ്റാളി സ്വദേശി സാജന്‍ പാറയിൽ ആത്മഹത്യ ചെയ്‌തത്. നൈജീരിയയില്‍ ജോലി ചെയ്ത് മൂന്ന് വര്‍ഷം മുമ്പ് നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് കണ്ണൂര്‍ ബക്കളത്ത് സാജൻ കൺവെൻഷൻ സെന്‍റർ നിർമ്മാണം തുടങ്ങിയത്. തുടക്കം മുതല്‍ ഓഡിറ്റോറിയത്തിനെതിരെ നഗരസഭ പലവിധത്തിലുള്ള തടസങ്ങള്‍ ഉന്നയിച്ചിരുന്നു. ഒരു ഘട്ടത്തില്‍ കെട്ടിടത്തിന്‍റെ ഒരു ഭാഗം പൊളിച്ച് നീക്കാന്‍ പോലും നഗരസഭാ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതില്‍ മനം നൊന്താണ് പ്രവാസി ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം.