വിധിയുടെ വിശദാംശങ്ങൾ മുഴുവൻ അറിഞ്ഞിട്ടില്ല, നിയമ വിഗദ്ധരുമായി ആശയ വിനിമയം നടത്തിവരികയാണെന്നും മുൻ രാജാവിന്‍റെ കുടുംബം പ്രതികരിച്ചു
തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് മുൻ രാജാവിന്‍റെ കുടുംബാവകാശം സംരക്ഷിച്ച് കൊണ്ട് സുപ്രീംകോടതിയിൽ നിന്നുണ്ടായ തീരുമാനത്തിൽ സന്തോഷം ഉണ്ടെന്ന് തിരുവിതാംകൂര്‍ കുടുംബം പ്രതികരിച്ചു. സന്തോഷം മാത്രമാണ് തോന്നുന്നത്. ഒപ്പം നിന്നവരോടും പ്രാർത്ഥിച്ചവരോടുമെല്ലാം നന്ദിയും സന്തോഷവും അറിയിക്കുന്നു എന്നാണ് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായിയുടെ ആദ്യ പ്രതികരണം.
വിധിയുടെ വിശദാംശങ്ങൾ മുഴുൻ അറിഞ്ഞിട്ടില്ല, നിയമ വിഗദ്ധരുമായി ആശയ വിനിമയം നടത്തിവരികയാണെന്നും തിരുവിതാംകൂര്‍ മുൻ രാജാവിന്‍റെ കുടുംബം പ്രതികരിച്ചു.
ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം ഒരു പൊതുക്ഷേത്രമായി തുടരുമെന്നും എന്നാൽ അതിന്‍റെ നടത്തിപ്പിൽ മുൻ രാജാവിന്‍റെ കുടുംബത്തിനും അവകാശമുണ്ടെന്നുമാണ് സുപ്രീംകോടതി പറയുന്നത്. പുതിയ ഭരണസമിതിയെ ക്ഷേത്രഭരണം ഏൽപിക്കണം എന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ജില്ലാ ജഡ്ജി അധ്യക്ഷനായ ഒരു താത്കാലിക സമിതി തത്കാലത്തേക്ക് ക്ഷേത്ര ഭരണം തുടരണം. തുടർന്ന് തിരവിതാംകൂര്‍ കുടുംബ പ്രതിനിധിയും സംസ്ഥാന സർക്കാർ പ്രതിനിധിയും അടങ്ങിയ പുതിയ ഭരണസമിതിയെ ഇനി തെരഞ്ഞെടുക്കണം.