Latest Videos

ശ്രീനാരായണ യൂണി. വിസി നിയമനത്തിൽ ജലീലിനൊപ്പം വ്യവസായ പ്രമുഖരുടെയും ഇടപെടൽ?

By Web TeamFirst Published Oct 10, 2020, 6:44 AM IST
Highlights

മുബാറക് പാഷയെ ശ്രീനാരായണ സർവകലാശാലാ വിസി ആയി നിയമിച്ചതിൽ ചട്ടങ്ങൾ പാലിക്കപ്പെട്ടില്ല എന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. ഇടത് സംഘടനകൾക്കും ഈ നിയമനത്തിൽ മുറുമുറുപ്പുണ്ട്.

കോഴിക്കോട്: മുബാറക് പാഷയെ ശ്രീനാരായണ സർവകലാശാല വിസി ആയി നിയമിച്ചതിനെച്ചൊല്ലി ഇടത് അധ്യാപക സംഘടനകൾക്കിടയിലും മുറുമുറുപ്പ്. കെ.ടി.ജലീലിന്‍റെ മാത്രമല്ല, രണ്ട് വ്യവസായ പ്രമുഖരുടെയും ശുപാർശകൾ പാഷയ്ക്ക് തുണയായി എന്നാണ് സൂചന. വിസി ആയിരിക്കാൻ വേണ്ട അവശ്യ യോഗ്യതകളിലൊന്നായ 10 വർഷം പ്രൊഫസറായിരിക്കണമെന്ന നിബന്ധനയും പാലിക്കപ്പെട്ടില്ല.

കോഴിക്കോട് ഫറൂക്ക് കോളജ് പ്രിൻസിപ്പലായിരിക്കെ എസ്എഫ്ഐയുടെയും ഇടത് അധ്യാപകസംഘടനകളുടെയും ശത്രുപക്ഷത്തായിരുന്നു മുബാറക് പാഷ. പിന്നീട് യുഡിഎഫ് നോമിനിയായാണ് സർവ്വകലാശാലയിലെ കോളേജ് ഡെവലപ്‍മെന്‍റ് കൗൺസിൽ ഡയറക്ടറായത്. അവിടെ നിന്നും ഒമാനിലേക്ക് പോയി ഗൾഫാർ മുഹമ്മദിന്‍റെ വിദ്യാഭ്യാസ സ്ഥാപനത്തിലും പിന്നീട് ഒമാൻ നാഷണൽ യൂണിവേഴ്സിറ്റിയിലും ജോലി ചെയ്തു വരികയായിരുന്നു പാഷ. ഗൾഫാറിനൊപ്പം മറ്റൊരു പ്രമുഖ പ്രവാസി വ്യവസായിയുടെയും പിന്തുണ ശ്രീനാരായണ ഓപ്പൺ സർവകലാശാലാ വിസി ആകാൻ പാഷയ്ക്ക് തുണയായി. ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീലുമായുള്ള വ്യക്തി ബന്ധമായിരുന്നു മറ്റൊരു ഘടകം.

പരസ്യപ്രതികരണത്തിനില്ലെങ്കിലും പാഷയെ വിസിയാക്കിയതിൽ ഇടത് കോളേജ് അധ്യാപക സംഘടനകൾക്ക് കടുത്ത എതിർപ്പുണ്ട്. സർവ്വകലാശാല രൂപീകരണഘട്ടത്തിൽ,  കോർഡിനേറ്ററായിരുന്ന ജെ പ്രഭാഷ്, കാലിക്കറ്റ് വിസിയായി പരിഗണിച്ചിരുന്ന കെ എം സീതി എന്നിവരുടെ പേരുകളായിരുന്നു അവരുയർത്തിയത്. എന്നാൽ ഇടതുപക്ഷവുമായി മാനസികഐക്യം പോലുമില്ലാത്ത പാഷയെ വിസിയാക്കിയതിൽ AKGCT, AKPCTA പ്രവർത്തകർക്ക് പ്രതിഷേധമുണ്ടെന്ന് കോഴിക്കോട് ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. 

വിസിയാകാൻ 10 വർഷം പ്രൊഫസർ പദവിയിലിരിക്കണമെന്ന ചട്ടമുണ്ട്. പാഷയുടെ, പ്രിൻസിപ്പലായുള്ള പരിചയവും മറ്റ പ്രവർത്തനപരിചയവും ഇതിന് തുല്യമായി കാണാമെന്നതാണ് സർക്കാരിന്‍റെ വിശദീകരണം. ഏതായാലും യോഗ്യതയല്ലായിരുന്നു ശ്രീ നാരായണഗുരു സർവ്വകലാശാലയിലെ പ്രഥമ വിസി തെരഞ്ഞെടുപ്പിൽ മുഖ്യമെന്ന ആരോപണം ബലപ്പെടുകയാണ്.

Read more at: 'സർക്കാർ ശ്രീനാരായണീയ സമൂഹത്തിന്റെ കണ്ണിൽ കുത്തി'; വി സി നിയമനത്തിൽ ആഞ്ഞടിച്ച് വെള്ളാപ്പള്ളി 

click me!