ആർഎസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകം; ഒൻപത് പേർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

By Web TeamFirst Published Jul 23, 2022, 12:55 PM IST
Highlights

കേസിൽ 12 പേരെയാണ് ഇനി പിടികൂടാനുള്ളത്. ഇതില്‍ ഫോട്ടോകൾ ലഭ്യമായ ഒൻപത് പ്രതികൾക്കെതിരെ ഇന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ കൊല്ലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിയുന്നവർക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ഒൻപത് പേർക്കെതിരെയാണ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. കേസിൽ ഇതുവരെ 26 പ്രതികളെയാണ് ഇതുവരെ പിടികൂടിയത്. കേസിൽ 12 പേരെയാണ് ഇനി പിടികൂടാനുള്ളത്. ഇതില്‍ ഫോട്ടോകൾ ലഭ്യമായ ഒൻപത് പ്രതികൾക്കെതിരെ ഇന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

ഏപ്രിൽ 16 നാണ് ആർഎസ്എസ് പ്രവർത്തകനായ ശ്രീനിവാസനെ അക്രമികള്‍ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്തുന്നത്. പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്‍റെ കൊലപാതകത്തിന് പ്രതികാരമാണ് ശ്രീനിവാസൻ വധമെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. പോപുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്‍റെ മൃതദേഹം സൂക്ഷിച്ചിരുന്ന പാലക്കാട് ജില്ല ആശുപത്രി മോർച്ചറിക്ക് സമീപമാണ് ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടന്നതെന്നാണ് പൊലീസ് കണ്ടെത്തിയത്. അന്ന് രാത്രി മോർച്ചറിക്ക്‌ പിറകിലെ ഗ്രൗണ്ടിൽ വച്ച് ഒരു വിഭാഗം ഗൂഢാലോചന നടത്തി. 16ന് പകൽ ഒരു മണിക്കാണ് രണ്ട് ബൈക്കുകളിലായി ആറുപേർ മേലാമുറിയിലെ എസ്കെഎസ് ഓട്ടോസ് എന്ന സ്ഥാപനത്തിന് മുന്നിലെത്തുന്നത്. തുടർന്ന് മൂന്ന് പേർ കടയിലേക്ക് ഓടിക്കയറി ശ്രീനിവാസനെ  വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് കേസ്. 

Read more: ശ്രീനിവാസന്‍ വധം: പ്രതികൾക്ക് അകമ്പടിപോയ കാറില്‍ ഫോണ്‍, മുഖ്യ ആസൂത്രകന്‍റേതെന്ന് സംശയം

കൊലപാതകത്തിന് മുമ്പും ശേഷവും പ്രതികളിൽ ചിലർ ജില്ലാ ആശുപത്രിയിൽ എത്തിയിരുന്നതായുള്ള സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിച്ചിരുന്നു.  ശ്രീനിവാസന്റെ ശരീരത്തിൽ ആഴത്തിൽ മുറിവുകളേറ്റെന്നായിരുന്നു ഇൻക്വസ്റ്റ് പരിശോധനയിലും പോസ്റ്റ് മോർട്ടത്തിലും വ്യക്തമായത്. ശരീരത്തിലാകെ പത്തോളം ആഴത്തിലുള്ള മുറിവുകളാണ് കണ്ടെത്തിയത്. തലയിൽ മാത്രം മൂന്ന് വെട്ടുകളേറ്റു. കാലിലും കൈയ്യിലും ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു.

പ്രതിക്ക് പണം നല്‍കിയ എസ്‍ഡിപിഐ കേന്ദ്രകമ്മിറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ചു

അതേസമയം, പാലക്കാട് ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധകേസിലെ പ്രതിക്ക് പണം നൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് എസ്ഡിപിഐ കേന്ദ്ര കമ്മറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരുന്നു. കാനറാ ബാങ്ക് ഡൽഹി ശാഖയിലുണ്ടായിരുന്ന അക്കൗണ്ടാണ് മരവിപ്പിച്ചത്. കേസിലെ പതിമൂന്നാം പ്രതി അബ്ദുൾ റഷീദിന് കേന്ദ്ര കമ്മറ്റി പണം നൽകിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ശ്രീനിവാസൻ കൊല്ലപ്പെട്ടതിൻ്റെ രണ്ടാം ദിവസം അബ്ദുൾ റഷീദിൻ്റെ അക്കൗണ്ടിലേക്ക് കേന്ദ്ര കമ്മറ്റി പണം നൽകിയിരുന്നതായി അന്വേഷണ സംഘം സ്ഥിരീകരിച്ചു. തുടർന്നാണ് അക്കൗണ്ട് മരവിപ്പിച്ചത്. ശ്രീനിവാസൻ വധകേസിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും അബ്ദുൾ റഷീദ് ഉൾപ്പടെ  ഇനിയും പിടിയിലാകാനുണ്ട്.

click me!