
കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന താത്കാലിക നിയമനങ്ങളിലും സംവരണ തത്വം ബാധകമാക്കണമെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം. നിലവില്‍ പിഎസ്‍സി വഴിയുളള നിയമനങ്ങളില്‍ മാത്രമേ സംവരണതത്വം പാലിക്കുന്നുളളൂവെന്നും സംവരണ വിഭാഗങ്ങള്‍ക്ക് ഭരണഘടന നല്‍കുന്ന അവകാശമാണ് ഇതിലൂടെ നിഷേധിക്കുന്നതെന്നും എളമരം കരീം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രാജ്യത്തും സംസ്ഥാനത്തും തൊഴില്‍ ഘടനയിലുണ്ടായ മാറ്റങ്ങള്‍ പരിഗണിച്ച് കൊണ്ട് പുതിയ വിഭാഗം തൊഴിലാളികളെ കൂടി കണക്കിലെടുക്കുന്ന പുതിയ നേതൃനിരയെ ഉയര്‍ത്തിക്കൊണ്ട് വരുകയും ഇത്തവണത്തെ സമ്മേളനം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പിഎസ്സി വഴി വരുമ്പോള്‍ മാത്രമേ കേരളത്തില്‍ സംവരണ തത്വം പാലിക്കപ്പെടുന്നൊള്ളൂ എന്നത് ഏറെ ഗൗരവതരമായ വിഷയമാണ്. ഇന്ത്യ സാര്‍ക്കാറിന്‍റെ സ്കീമുകളായ എന്‍എച്ച്എം, ഐസിഡിഎസ്, മിഡ് ഡേ മീല്‍, തുടങ്ങിയ നിരവധി തൊഴില്‍ മേഖലകളില്‍ എല്ലാം താത്കാലിക തൊഴിലാളികളാണ് വരുന്നത്. അവിടെയൊന്നും സംവരണ തത്വം പാലിക്കപ്പെടുന്നില്ല. ഇത് പാടില്ലെന്നും എല്ലാ തൊഴില്‍ മേഖലയിലും സാമൂഹിക നീതി ഉറപ്പ് വരുത്തണമെന്നും എളമരം കരീം ആവശ്യപ്പെട്ടു. എസ്സി എസ് ടി, മൈനോറിറ്റി വിഭാഗങ്ങള്‍ക്ക് അര്‍ഹമായ പ്രധിനിത്യം തൊഴില്‍ മേഖലകളില്‍ ഉണ്ടാകണം. അതവരുടെ അവകാശമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓണ്‍ലൈന്‍ ടാക്സിക്കൊതിരെയുള്ള എതിര്‍പ്പ്, പണ്ട് കമ്പ്യൂട്ടര്‍ വന്നപ്പോള്‍ ഉണ്ടായിരുന്ന എതിര്‍പ്പിന് സമാനമാണ്. നേരിട്ട് തന്‍റെ തൊഴിലിനെ ബാധിക്കുന്നുവെന്ന് തോന്നുമ്പോള്‍ ഉണ്ടാകുന്ന ഒരു ആശങ്കയില്‍ നിന്നാണ് ഓണ്‍ലൈന്‍ ടാക്സികള്‍ക്കെതിരെ കോഴിക്കോട്ട് സമരമുണ്ടായത്. അധികകാലം അതിനെ തടഞ്ഞ് വെക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. എന്ത് പുതിയത് വന്നാലും ഒരു തര്‍ക്കമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇലക്ട്രിക്ക് ഓട്ടോ റിക്ഷാ തൊഴിലാളികള്‍ ഇപ്പോള്‍ ട്രേഡ് യൂണിയനുകളില്‍ അംഗങ്ങളാകാന്‍ തുടങ്ങിയെന്നും സാവകാശം ഈ രംഗത്തും മാറ്റം വരുമെന്നും ഓണ്‍ലൈന്‍ ടാക്സികള്‍ക്കെതിരെ കോഴിക്കോട്ട് അടക്കമുളള സ്ഥലങ്ങളില്‍ നടക്കുന്ന പ്രതിഷേധം അനാവശ്യമെന്നും എളമരം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കോഴിക്കോട് സിഐടിയു സംസ്ഥാന സമ്മേളനം ഇന്ന് തുടങ്ങാനിരിക്കെയാണ് എളമരത്തിന്‍റെ പ്രതികരണം. ഓണ്‍ലൈന്‍ ഭക്ഷണ വിതരണമടക്കമുള്ള അസംഘടിത മേഖലകളില്‍ ഇടാപെടാന്‍ സിഐടിയു ഈ സമ്മേളനത്തോടെ ലക്ഷ്യമിടുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam