
തൃശ്ശൂർ/ഇടുക്കി: സംസ്ഥാനത്ത് ഇന്നും നിരവധി പേർക്ക് നായയുടെ കടിയേറ്റു. തൃശ്ശൂരിൽ രണ്ട് പേർക്കും ഇടുക്കിയിൽ അഞ്ച് പേർക്കും കാട്ടാക്കടയിൽ നാല് പേർക്കുമാണ് തെരുവ് നായയുടെ കടിയേറ്റത്.
തൃശ്ശൂർ അഞ്ചേരി സ്കൂളിന് സമീപത്ത് വച്ചാണ് രണ്ട് പേരെ പട്ടി കടിച്ചത്. ഓട്ടോ ഡ്രൈവറായ സന്തോഷിനേയും ഒരു ബംഗാൾ സ്വദേശിയേയുമാണ് നായ ആക്രമിച്ചത്. സന്തോഷിൻ്റെ കണങ്കാലിലാണ് നായ കടിച്ചത്. ഇരുവരേയും തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇടുക്കി ഉപ്പുതറ കണ്ണംപടിയിൽ അഞ്ച് പേരെയാണ് തെരുവ് നായ കടിച്ചത്. കണ്ണൻപടി കിഴുകാനം സ്വദേശികളായ ഗോവിന്ദൻ ഇലവുങ്കൽ, രാഹുൽ പുത്തൻ പുരക്കൽ, അശ്വതി കാലായിൽ, രമണി പതാലിൽ, രാഗണി ചന്ദ്രൻ മൂലയിൽ തുടങ്ങിയവർക്കാണ് കടിയേറ്റത്. എല്ലാവർക്കും കാലിനാണ് കടിയേറ്റത്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി.
കാട്ടാക്കടയിൽ മൂന്ന് കുട്ടികൾ ഉൾപ്പടെ നാല് പേർക്ക് തെരുവുനായയുടെ കടിയേറ്റു. ആമച്ചൽ, പ്ലാവൂർ എന്നീ സ്ഥലങ്ങളാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. ആമച്ചൽ ബസ് സ്റ്റോപ്പിൽ കാത്തുനിൽക്കുകയിരുന്ന രണ്ട് കുട്ടികൾക്കും , ബസിൽ നിന്ന് ഇറങ്ങിയ കുട്ടിക്കുമാണ് ആദ്യം കടിയേറ്റത്.ഇവരെ കടിച്ച ശേഷം ഓടിപ്പോയ നായ ഒരു യുവതിയെയും ആക്രമിച്ചു. പരിക്കേറ്റവരെ മെഡിക്കൽ കോളജ് , നെയ്യാറ്റിൻകര ആശുലത്രികളിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം കാട്ടാക്കട പൂവച്ചൽ പ്രദേശത്തും മൂന്ന് പേർക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു
അതേസമയം ആലുവ നെടുവന്നൂരിൽ ഇന്നലെ രണ്ട് പേരെ കടിച്ച തെരുവ് നായയെ പിടികൂടി. നിരീക്ഷണത്തിലാക്കിയ നായ പക്ഷേ പിന്നീട് ചത്തു. നെടുവന്നൂർ സ്വദേശികളായ ഹനീഫ, ജോർജ് എന്നിവർക്കാണ് ഇന്നലെ തെരുവ് നായയടെ കടിയേറ്റത്. റോഡരികിൽ കാറിന്‍റെ തകരാർ പരിഹരിക്കുന്നതിനിടെയാണ് ഓടിയെത്തിയ തെരുവുനായ ഫനീഫയെ കടിച്ചത്. കാലിൽ കടിച്ച് തൂങ്ങിയ നായയെ ഏറെ പണിപ്പെട്ടാണ് ഓടിച്ചത്.തൈക്കാവിൽ വച്ച് തന്നെയാണ് ജോർജിനും കടിയേറ്റത്. ഇരുവരും കളമശ്ശേരി മെഡിക്കൽ കോളേജിലും എത്തി വാക്സിൻ എടുത്തു.ഈ തെരുവുനായ കടിച്ച വളർത്ത് മൃഗങ്ങളും നിരീക്ഷണത്തിലാണ്.
പത്തനംതിട്ട പെരുനാട്ടിൽ തെരുവ് നായയുടെ കടിയേറ്റ് മരിച്ച അഭിരാമിയുടെ മൃതദേഹം സംസ്കരിച്ചു. രാവിലെ 9 മണിയോടെയാണ് റാന്നിയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം വീട്ടിലെത്തിച്ചത്. റാന്നി എംഎൽഎ പ്രമോദ് നാരായൺ, അഭിരാമിയുടെ അധ്യാപകരും സഹപാഠികളും നാട്ടുകാരും അടക്കം ആയിരക്കണക്കിനാളുകളാണ് അവസാനമായി അഭിരാമിയെ കാണാൻ വീട്ടിലേക്ക് എത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam