
തിരുവനന്തപുരം:തെരുവുനായ ശല്യം രൂക്ഷമായ തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളേജിൽ ക്ലാസ് തുടങ്ങിയെങ്കിലും ആശങ്കയോടെ വിദ്യാര്‍ത്ഥികളും ജീവനക്കാരും. ആശങ്ക കണക്കിലെടുത്ത് ഒരു ഗേറ്റിലൂടെ മാത്രമായിരുന്നു വിദ്യാര്‍ത്ഥികളേയും ജീവനക്കാരേയും ഇന്ന് കടത്തിവിട്ടത്. മഴുവൻ നായ്ക്കളേയും ക്യാംപസിന് പുറത്താക്കും വരെ ക്ലാസ് തുടങ്ങരുതെന്ന് കെഎസ്‍യു ആവശ്യപ്പെട്ടു.
പേവിഷബാധ സംശയിക്കുന്ന തെരുവുനായ ക്യാംപസിനകത്തുകയറി നിരവധി നായകളെ കടിച്ച സാഹചര്യത്തിലാണ് ഇന്നലെ ഒരുദിവസം കോളേജിന് അവധി നൽകിയത്. ഇന്ന് രാവിലെ ക്ലാസ് തുടങ്ങിയെങ്കിലും വിദ്യാര്‍ത്ഥികൾക്കും ജീവനക്കാര്‍ക്കും ആശങ്ക വിട്ടുമാറിയിട്ടില്ല. നിരവധി തെരുവുനായ്ക്കൾ ഇപ്പോഴും ക്യാംപസിനകത്ത് തുടരുകയാണ്.
ഇന്നലെ നഗരസഭ ആരോഗ്യവിഭാഗം പിടികൂടിയ മൂന്ന് തെരുവുനായ്ക്കൾ നിരീക്ഷണത്തിലാണ്. പേവിഷ ബാധയുണ്ടെങ്കിൽ നായ മരിക്കുമെന്നും എങ്കിൽ മാത്രം ആശങ്കപ്പെട്ടാൽ മതിയെന്നുമാണ് അറിയിപ്പ്. മറ്റ് തെരുവുനായ്ക്കളെ കടിച്ച നായയെ ഉൾപ്പെടെ പിടികൂടിയിട്ടുണ്ട്. മൂന്നു നായ്ക്കൾക്ക് വാക്സിൻ നൽകി. ഇന്നും നഗരസഭയുടെ പട്ടിപിടിത്തക്കാര്‍ ക്യാന്പസിലെത്തി നായ്ക്കളെ പിടിച്ചു. പത്ത് നായകൾക്ക് നേരത്തെ തന്നെ വാക്സീൻ നൽകിയിരുന്നു. വന്ധ്യംകരണവും വാക്സിനേഷനും നടത്തിയ നായ്ക്കളെ വാര്‍ഡ് കൗൺസിലര്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലത്തേക്ക് മാറ്റാമെന്നാണ് നഗരസഭയുടെ നിലപാട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam