
ആലപ്പുഴ: കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്ഡിനെ ചൊല്ലി സിപിഎമ്മിലെ ഭിന്നത തുടരുന്നു. വിജിലൻസ് റെയ്ഡിൽ അസാധാരണമായി ഒന്നുമില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ. വിജിലൻസ് പരിശോധനകൾ എല്ലാ വകുപ്പിലും നടക്കും. പരിശോധനയിൽ കണ്ടെത്തിയ കാര്യങ്ങൾ അവർ തന്നെ റിപ്പോർട്ടായി വകുപ്പ് മന്ത്രിക്ക് നൽകും. അതൊക്കെ പതിവ് കാര്യമാണ്.
താൻ കൈകാര്യം ചെയ്യുന്ന പൊതുമരാമത്ത് വകുപ്പിലും സ്ഥിരമായി വിജിലൻസ് പരിശോധന നടക്കാറുണ്ട്. താൻ തന്നെ 300 ഫയലുകൾ വിജിലൻസിന് അങ്ങോട്ട് കൊടുത്തിട്ടുണ്ട്. പലപ്പോഴും പത്രവാർത്തയിലൂടെയാണ് വിജിലൻസ് പരിശോധന നടന്ന വിവരം താൻ അറിയാറുള്ളത്. ഇതൊക്കെ സ്വാഭാവികമായ കാര്യമാണ്. ഇതൊന്നും മന്ത്രിമാരെ ബാധിക്കില്ല. കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്ഡിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും ജി.സുധാകരൻ പറഞ്ഞു.
വിജിലൻസ് പരിശോധന എല്ലാ വകുപ്പിലും ഉണ്ട്. എൻ്റെ വകുപ്പിൽ എത്രവട്ടം പരിശോധന നടന്നു. ഞാൻ എന്തെങ്കിലും പറഞ്ഞോ. ഇതൊക്കെ സ്വാഭാവികമായ നടപടിയാണ്. കേന്ദ്ര ഏജൻസി വട്ടമിട്ടു പറന്ന് നടന്നുവെന്ന് വച്ച് വിജിലൻസിനെ പിരിച്ചു വിടണോ. വിജിലൻസ് നന്നായി പ്രവർത്തിക്കണം. കേന്ദ്രത്തിന് നമ്മളെ ഉപദ്രവിക്കാനുള്ള വടി കൊടുക്കലാണ് അത്. അവർ അന്വേഷിച്ചോട്ടെ എന്തു വേണമെങ്കിലും പക്ഷേ ആരേയും ആക്ഷേപിക്കാനായി അന്വേഷിക്കരുത്.
പ്രതിപക്ഷത്തിന് ഇതൊന്നും ആയുധമായി മാറില്ല. അവരുടെ കൈയിലുള്ളത് ഒടിഞ്ഞ വില്ലാണ്. എല്ലാ വകുപ്പിലും വിജിലൻസ് അന്വേഷണമുണ്ട്. എൻ്റെ വകുപ്പിൽ കഴിഞ്ഞ നാലര വർഷം കൊണ്ട് 300-ലേറെ ഫയലുകൾ ഞാൻ വിജിലൻസിന് കൊടുത്തിട്ടുണ്ട്. പാലാരിവട്ടം പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് മൂന്ന് തരം അന്വേഷണത്തിന് ഞാൻ ശുപാർശ കൊടുത്തിട്ടുണ്ട്. ഇതൊക്കെ സാധാരണ നടപടിക്രമമാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അതുമതി.
കെഎസ്എഫ്ഇ നല്ല പേരെടുത്ത സ്ഥാപനമാണ്. അവിടെ അന്വേഷണം ഉണ്ടായപ്പോൾ എന്തു കൊണ്ട് എന്ന ചോദ്യം വന്നു അത്രമാത്രം. ഇവിടെ ധനകാര്യ പരിശോധന വിഭാഗവും വിജിലൻസും എല്ലാം വേണം.എങ്കിൽ മാത്രമേ കാര്യങ്ങൾ നന്നായി നടക്കൂ. എൻ്റെ വകുപ്പിൽ നിന്നാണ് സ്വകാര്യ ധനകാര്യസ്ഥാപനങ്ങൾക്ക് രജിസ്ട്രേഷൻ കൊടുക്കുന്നത്. അവർ തെറ്റായി പ്രവർത്തിക്കാതെ നോക്കിയാൽ മതി. അല്ലാതെ അവരുടെ പ്രവർത്തനം തടയാൻ പറ്റുമോ. വിജിലൻസ് റെയ്ഡ് കൊണ്ട് കെഎസ്എഫ്ഇക്ക് എന്ത് സംഭവിക്കാനാണ്. അതൊരു ബൃഹത്തായ സ്ഥാപനമാണ്.
ഊരാളുങ്കലിൽ ഇഡി പരിശോധന നടത്തിയിട്ട് ഒരു കാര്യവുമില്ല. യുഎൽസിസിക്ക് ഏറ്റവും കൂടുതൽ പദ്ധതി കൊടുത്തത് യുഡിഎഫ് സർക്കാരാണ്. മലപ്പുറത്ത് ആറ് മണ്ഡലത്തിലൂടെ പോകുന്ന ഒരു റോഡിൻ്റെ നവീകരണം ഒറ്റ പദ്ധതിയായി യുഎൽസിസിക്ക് കൊടുത്തു. ആറാട്ടുപുഴ തെക്കേക്കര മുതൽ കൊല്ലം വരെ 162 കോടിയുടെ റോഡ് പദ്ധതി യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് യുഎൽസിസിക്ക് കൊടുത്തു. അതു പിന്നെ നടപ്പാക്കിയത് എൻ്റെ കാലത്താണ്. ഫെബ്രുവരിയിൽ ആ പദ്ധതിയിപ്പോൾ ഉദ്ഘാടനം ചെയ്യും. കോർപ്പറേറ്റ് കമ്പനികൾക്ക് ഇത്തരം രാഷ്ട്രീയമൊന്നുമില്ല. അവർക്ക് ബിസിനസാണ് പ്രധാനം. കൈക്കൂലിയായി അഞ്ച് നയാപൈസ അവർ ആർക്കും കൊടുക്കില്ല. മണ്ഡലത്തിലെ പദ്ധതികളെല്ലാം അവർ ഏറ്റെടുത്താൽ മതിയെന്നാണ് എല്ലാ എംഎൽഎമാരും പറയുന്നത്. കേരളത്തിൽ ഇത്തരം നിർമ്മാണ കമ്പനികൾ കുറവാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam