'ആഗ്രഹത്തിനൊപ്പം നിന്ന് വിദ്യാഭ്യാസ വകുപ്പ്, വീട്ടിൽ പരീക്ഷാ ഹാൾ ഒരുങ്ങി, മസ്‌കുലാര്‍ ഡിസ്‌ട്രോഫി ബാധിച്ച അനീഷ 10 ക്ലാസ് തുല്യതാ പരീക്ഷയെഴുതി

Published : Nov 08, 2025, 03:00 PM IST
SSLC

Synopsis

മസ്‌കുലാര്‍ ഡിസ്‌ട്രോഫി ബാധിച്ച് ശരീരം തളർന്നിട്ടും, തളിക്കുളം സ്വദേശിനി അനീഷ അഷ്റഫ് വീട്ടിലിരുന്ന് പത്താം ക്ലാസ് തുല്യതാ പരീക്ഷ എഴുതി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേകാനുമതിയോടെയാണ് അനീഷ തന്റെ പഠനമെന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയത്.  

തൃശൂർ: ശാരീരിക വെല്ലുവിളികളെ ഇച്ഛാശക്തി കൊണ്ട് അതിജീവിച്ച തളിക്കുളം സ്വദേശിനി അനീഷ അഷ്റഫ് പ്രത്യേകാനുമതിയോടെ വീട്ടിലിരുന്ന് പത്താം ക്ലാസ് തുല്യതാ പരീക്ഷ എഴുതി. മസ്‌കുലാര്‍ ഡിസ്‌ട്രോഫി ബാധിച്ച് ശരീരം തളർന്നിട്ടും, പഠനത്തോടുള്ള അനീഷയുടെ അടങ്ങാത്ത ആഗ്രഹത്തിന് മുന്നിൽ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രത്യേക ഇളവ് നൽകുകയായിരുന്നു.

വീട്ടിൽ ഒരുക്കിയ പരീക്ഷാ ഹാൾ

പരീക്ഷാ ഹാളിന് സമാനമായ രീതിയിൽ വീട്ടിൽ ഒരുക്കിയ മുറിയിൽ അനീഷയും ഇൻവിജിലേറ്ററും മാത്രമായാണ് പരീക്ഷ നടന്നത്. പരീക്ഷയുടെ രഹസ്യസ്വഭാവം നിലനിർത്തുന്നതിനും വിശ്വാസ്യത ഉറപ്പാക്കുന്നതിനുമുള്ള കർശന നിർദ്ദേശങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിരുന്നു.

ആരോഗ്യപരമായ പരിമിതികൾക്ക് മുന്നിൽ തളരാത്ത അസാമാന്യ ആത്മവിശ്വാസവും മനോധൈര്യവുമാണ് അനീഷയുടെ ജീവിതത്തോടുള്ള സമീപനം. കേരള സംസ്ഥാന സാക്ഷരതാ മിഷൻ, സാമൂഹികനീതി വകുപ്പ്, സംസ്ഥാന ഭിന്നശേഷി വകുപ്പ് എന്നിവരുടെ നിരന്തര ഇടപെടലുകളെ തുടർന്നാണ് പൊതുപരീക്ഷയുടെ രഹസ്യസ്വഭാവം പരിഗണിച്ച് ആദ്യം ബുദ്ധിമുട്ട് അറിയിച്ച പൊതുവിദ്യാഭ്യാസ വകുപ്പ് പ്രത്യേക നടപടി സ്വീകരിക്കാൻ തയ്യാറായത്.

പ്രചോദനമായി മന്ത്രിയുടെ വാക്കുകൾ

പ്രത്യേകാനുമതി നൽകിയ വിവരം പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വീഡിയോ കോൾ മുഖാന്തരം നേരിട്ട് അനീഷയെ അറിയിച്ചു. ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും, അനീഷയുടെ അസാമാന്യ ഇച്ഛാശക്തി മറ്റു വിദ്യാർത്ഥികൾക്ക് വലിയ പ്രചോദനമാകുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ശാരീരിക ബുദ്ധിമുട്ടുകൾ കാരണം അഞ്ചാം ക്ലാസ്സിൽ വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടി വന്ന അനീഷ, 2023-ൽ സാക്ഷരതാ മിഷൻ്റെ പ്രത്യേക ഇടപെടലിലൂടെ ഏഴാം ക്ലാസ് തുല്യതാ പരീക്ഷയും വീട്ടിലിരുന്ന് എഴുതി വിജയിച്ചിരുന്നു. 2023-ലെ സംസ്ഥാന ഭിന്നശേഷി അവാർഡും അനീഷയെ തേടിയെത്തിയിരുന്നു. കൂടാതെ, തളിക്കുളം സ്വദേശിയായ അനീഷയ്ക്ക് 2021-ൽ ഭിന്നശേഷി വകുപ്പ് സംഘടിപ്പിച്ച 'ഉണർവ്വ്' എന്ന ഓൺലൈൻ മത്സരത്തിൽ കഥാ രചനാ വിഭാഗത്തിൽ ഒന്നാം സമ്മാനവും ലഭിച്ചിരുന്നു.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം