വയനാട്ടില്‍ ആത്മഹത്യ ചെയ്ത രണ്ട് യുവാക്കള്‍ക്ക് കൊവിഡ്; പൊലീസുകാര്‍ ക്വാറന്റീനില്‍

By Web TeamFirst Published Oct 11, 2020, 6:05 PM IST
Highlights

തുടര്‍ന്ന് ശനിയാഴ്ച നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ മൃതദേഹ പരിശോധന നടത്തിയ ബത്തേരി സ്റ്റേഷനിലെ എസ്.ഐ അടക്കം നാല് പോലീസുകാര്‍ ക്വാറന്റീനില്‍ പോയി.

കല്‍പ്പറ്റ: വയനാട്ടില്‍ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത രണ്ട് യുവാക്കള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നൂല്‍പ്പുഴ തോട്ടമൂല ലക്ഷം വീട് കോളനിയിലെ മനു (36), വയനാട് അതിര്‍ത്തിയില്‍ തമിഴ്നാട് അയ്യന്‍കൊല്ലി സ്വദേശി നിധീഷ് (27) എന്നിവര്‍ക്കാണ് മരണശേഷമുള്ള പരിശോധന ഫലം പോസിറ്റീവായത്. മനുവിനെ മുത്തങ്ങ ആലത്തൂര്‍ കോളനിക്ക് സമീപമുള്ള വനപ്രദേശത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ശനിയാഴ്ച നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ മൃതദേഹ പരിശോധന നടത്തിയ ബത്തേരി സ്റ്റേഷനിലെ എസ്.ഐ അടക്കം നാല് പോലീസുകാര്‍ ക്വാറന്റീനില്‍ പോയി.

വ്യാഴാഴ്ചയാണ് അയ്യംകൊല്ലി സ്വദേശി നിധീഷിനെ വിഷം കഴിച്ച നിലയില്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അല്‍പ്പസമയത്തിനകം മരണത്തിന് കീഴടങ്ങി. തുടര്‍ന്ന് വെള്ളിയാഴ്ച നടത്തിയ പരിശോധനയില്‍ ഫലം പോസിറ്റീവായി. ഇതോടെ ഇദ്ദേഹത്തിനൊപ്പം വന്നിരുന്ന അച്ഛനും അമ്മയും സഹോദരനും ക്വാറന്റീനില്‍ ആയി. ഏറെ ചര്‍ച്ചകള്‍ക്കൊടുവില്‍ ബത്തേരിയിലെ ആംബുലന്‍സ് ഡ്രൈവര്‍മാരായ നാസര്‍ കാപ്പാടനും സജീര്‍ ബീനാച്ചിയുമാണ് മൃതദേഹം ഏറ്റെടുത്ത് സംസ്‌കരിച്ചത്. 

ക്ഷയരോഗം സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചിക്തസയില്‍ ആയിരുന്ന യുവാവിനും മരണ ശേഷം കൊറോണ സ്ഥിരീകരിച്ചു. മീനങ്ങാടി യൂക്കാലിക്കവല സുധീഷ് (23) ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് മരിച്ചത്.

click me!