
വയനാട്: വയനാട്ടിലെ പരിസ്ഥിതി ലോല വിജ്ഞാപനം ജനദ്രോഹ നടപടിയെന്ന് ബത്തേരി രൂപത. വയനാടിനെ തകര്‍ക്കാനുള്ള നീക്കമാണിതെന്നും
വിജ്ഞാപനത്തിന് പിന്നിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഹിഡൻ അജണ്ടയാണുള്ളതെന്നും ബത്തേരി ബിഷപ്പ് ജോസഫ് മാർ തോമസ് പറഞ്ഞു.
വിഷയത്തിൽ കെസിബിസി ഇടപെടുമെന്നും ബിഷപ്പ് പറഞ്ഞു. വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള മൂന്നര കിലോമീറ്റർ പരിധിയെ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ചാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കരട് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.
വന്യജീവി സങ്കേതത്തോട് ചേര്‍ന്നു കിടക്കുന്ന മാനന്തവാടി ബത്തേരി താലുക്കുകളിലെ 119 സ്ക്വയര്‍ കിലോമീറ്ററാണ് പരിസ്ഥിതി ദുര്‍ബല മേഖലയാവുക. രണ്ടു താലൂക്കുകളിലുമായി ആറ് വില്ലേജുകളില്‍ പെടുന്ന 57 ജനവാസകേന്ദ്രങ്ങള്‍ വിജ്ഞാപനപ്രകാരം പരിസ്ഥിതി ലോലമേഖലയില്‍ പെടും. ഇതോടെ ഈ പ്രദേശങ്ങളുടെ ഉപയോഗത്തില്‍ കടുത്ത നിയന്ത്രണങ്ങളാവും വരിക. വിജ്ഞാപനപ്രകാരം ഖനനം അതുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രവര്‍ത്തികളും നിരോധിച്ചു.
ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പുതിയ റിസോര്‍ട്ടുകള്‍ക്ക് അനുമതി നല്‍കില്ല. വന്‍കിട വ്യവസായ യൂണിറ്റുകള്‍ക്കും നിരോധനമുണ്ടാകും. നിലവില്‍ പ്രവര്‍ത്തിക്കുന്ന തടിമില്ലുകള്‍ ഒഴികെ ഒന്നിനും അനുമതി ലഭിക്കില്ല. നിശ്ചിത അളവിന് മുകളിലുള്ള വീടുകള്‍ക്കും ചെറുകിട വ്യവസായ യൂണിറ്റുകള്‍ക്കും ജില്ലാ കളക്ടര്‍ അധ്യക്ഷനായ സമിതിയുടെ അനുമതി വേണമെന്നും വിജ്ഞാപനം ആവശ്യപ്പെടുന്നു. പരിസ്ഥിതി ലോല മേഖലയിലൂടെയുള്ള രാത്രികാല ഗതാഗതത്തിനും നിയന്ത്രണമുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam