
ദില്ലി: ന്യൂനപക്ഷ സ്കോളർഷിപ്പ് (minority scholarship) കേസില്‍ ഹൈക്കോടതി (high court) വിധിക്ക് സ്റ്റേയില്ല. ന്യൂനപക്ഷ സ്കോളര്‍ഷിപ്പിലുള്ള 80:20 അനുപാതം റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച് ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യം. എന്നാല്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യം നിരസിച്ച കോടതി കേസിലെ കക്ഷിക്കാര്‍ നോട്ടീസ് അയച്ചു.
ജസ്റ്റിസ് എൽ നാഗേശ്വര്‍ റാവു അദ്ധ്യക്ഷനായ ബെഞ്ചാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ഹര്‍ജി പരിഗണിച്ചത്. 80:20 അനുപാതം റദ്ദാക്കി ജനസംഖ്യാടിസ്ഥാനത്തിലാവണം സ്കോളര്‍ഷിപ്പ് നൽകണ്ടതെന്നായിരുന്നു കേരള ഹൈക്കോടതി വിധി. ന്യൂനപക്ഷ സ്കോളർഷിപ്പ് തീരുമാനിക്കാന്‍ സംസ്ഥാനത്തിന് അധികാരമില്ല. ഒരു വിഭാഗത്തിന് മാത്രം ആനുകൂല്യങ്ങൾ നൽകുന്നത് വിവേചനം ആണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഗണിക്കാതെ സ്കോളര്‍ഷിപ്പ് നൽകിയാൽ അത് അനര്‍ഹര്‍ക്കായിരിക്കും ലഭിക്കുക എന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്‍റെ വാദം.
80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതില്‍ സിറോമലബാര്‍ സഭ പ്രതിക്ഷേധം രേഖപ്പെടുത്തിയിരുന്നു. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നായിരുന്നു സഭാ നിലപാട്. സര്‍വകക്ഷിയോഗത്തിന്‍റെ തീരുമാനങ്ങള്‍ക്ക് വിരുദ്ധമായാണ് സര്‍ക്കാരിന്‍റെ ഇപ്പോഴത്തെ നിലപാട്. ഇതിന് പിന്നില്‍ ചില സമ്മര്‍ദ്ധമുണ്ടായെന്ന് ന്യായമായും അനുമാനിക്കണം. ഹൈക്കോടതി വിധി അംഗികരിച്ച് എല്ലാവര്‍ക്കും തുല്യനീതി നടപ്പിലാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും സീറോമലബാര്‍ സഭ വ്യക്തമാക്കിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam