
തിരുവനന്തപുരം: ജോലി വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്ന കേസിൽ മേജർ ആർച്ച് ബിഷപ്പിന്റെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു. ഇവാഞ്ചലിക്കൽ ചർച്ച് മേജർ ആർച്ച് ബിഷപ്പ് റോബിൻസൺ ഡേവിഡിനാണ് സുപ്രീം കോടതിയിൽ നിന്ന് ആശ്വാസവിധി ലഭിച്ചത്. മുൻകൂർ ജാമ്യഹർജിയിലാണ് കോടതി നടപടി. പണം നൽകിയിട്ടും അധ്യാപക ജോലി നൽകിയില്ല എന്ന തിരുവനന്തപുരം സ്വദേശിയുടെ പരാതിയിലെ കേസിലാണ് സുപ്രീം കോടതി ഇടപെടൽ.
പേരൂർക്കട പൊലീസ് രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട്, മേജർ ആർച്ച് ബിഷപ്പ് സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിൽ തീരുമാനമാകുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്നാണ് സുപ്രീം കോടതി ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. ഹർജിക്കാരന് വേണ്ടി അഭിഭാഷകരായ എൽഎസ് നിഷാന്ത്, അൻസു കെ വർക്കി എന്നിവരാണ് കോടതിയിൽ ഹാജരായത്.
പണം വാങ്ങി അധ്യാപക നിയമനം നൽകാമെന്ന് കാട്ടി വഞ്ചിച്ചെന്ന് ആരോപിച്ച് ബലാരാമപുരം സ്വദേശി നൽകിയ പരാതിയിൽ 2020ലാണ് പേരൂർക്കട പൊലീസ് കേസ് എടുത്തത്. സഭയുടെ കീഴിലുള്ള സ്കൂളിൽ ഹിന്ദി അധ്യാപകനായി നിയമനം നൽകാമെന്ന് ഉറപ്പിലാണ് പണം നൽകിയതെന്നായിരുന്നു പരാതി. പരാതിയിൽ മേജർ ആർച്ച് ബിഷപ്പ് റോബിൻസൺ ഡേവിഡിനെതിരെ വഞ്ചന, വിശ്വാസലംഘനം അടക്കം ചുമത്തിയാണ് പൊലീസ് കേസ് എടുത്തത്.നേരത്തെ മൂൻകൂർ ജാമ്യ ഹർജി ഹൈക്കോടതി തള്ളിയതോടെയാണ് സുപ്രീംകോടതിയിൽ എത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam