
തിരുവനന്തപുരം : സൗദി അറേബ്യ സന്ദര്‍ശനത്തിനിടെ ബാങ്ക് വിളി കേട്ടില്ലെന്ന പരാമര്‍ശം പിൻവലിച്ച മന്ത്രി സജി ചെറിയാന്റെ നടപടി സൂചിപ്പിച്ച് വീണ്ടും സ്പീക്കർ ഷംസീറിനെ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സൗദി അറേബ്യ ബാങ്ക് വിളിയുമായി ബന്ധപ്പെട്ട് പ്രസ്താവനയിൽ മാപ്പു പറയാനും പറഞ്ഞത് പിൻവലിക്കാനും മന്ത്രി സജി ചെറിയാന് ഇരുപത്തിനാലു മണിക്കൂറുപോലും വേണ്ടിവന്നില്ല. മതനിന്ദയോ പ്രവാചകനിന്ദയോ ഒട്ടുമില്ലാത്ത പ്രസ്താവനയായിട്ടുപോലും സജി ചെറിയാന് പറഞ്ഞത് വിഴുങ്ങേണ്ടിവന്നു. ഗണപതിനിന്ദ നടത്തിയ ഷംസീർ പറഞ്ഞതിൽ ഉറച്ചുതന്നെ നിൽക്കുന്നു. താടിയുള്ള അപ്പൂപ്പനെയേ പേടിയുള്ളൂ എന്നർത്ഥം. ഇടതുപക്ഷ(ച്ച) തന്നെയെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
സൗദി അറേബ്യ സന്ദര്‍ശനത്തിനിടെ ബാങ്ക് വിളി കേട്ടില്ലെന്ന പരാമര്‍ശം തനിക്ക് ലഭിച്ച തെറ്റായ വിവരത്തില്‍ നിന്നും സംഭവിച്ചതാണെന്നായിരുന്നു മന്ത്രി സജി ചെറിയാന്റെ പ്രതികരണം. പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ തന്റെ ഉദ്ദേശശുദ്ധിയെ മനസിലാക്കാതെയാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. സൗദിയില്‍ സന്ദര്‍ശനം നടത്തിയ അവസരത്തില്‍ മതാനുഷ്ഠാനങ്ങള്‍, പ്രഭാഷണങ്ങള്‍ എന്നിവ നടത്തുന്നത് സംബന്ധിച്ചും അവിടെ പാലിക്കുന്ന മിതത്വത്തെ സംബന്ധിച്ചും മറ്റ് മതസ്ഥരോടും അന്യനാട്ടുകാരോടും അവര്‍ കാണിക്കുന്ന സ്‌നേഹവും ബഹുമാനത്തെപ്പറ്റിയും സഹയാത്രികന്‍ പറഞ്ഞതാണ് താന്‍ പരാമര്‍ശിച്ചതെന്നും സജി ചെറിയാന്‍ പറയുന്നു.
സ്പീക്കർ എഎൻ ഷംസീറിന്റെ മണ്ഡലത്തിൽ ഗണപതി ക്ഷേത്രക്കുള നവീകരണത്തിന് 64 ലക്ഷം, ഭരണാനുമതി
സജി ചെറിയാന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
''ഇന്നലെ ഞാന്‍ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ എന്റെ ഉദ്ദേശശുദ്ധിയെ മനസിലാക്കാതെയാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. സൗദി അറേബ്യയില്‍ സന്ദര്‍ശനം നടത്തിയ അവസരത്തില്‍ മതാനുഷ്ഠാനങ്ങള്‍, പ്രഭാഷണങ്ങള്‍ എന്നിവ നടത്തുന്നത് സംബന്ധിച്ചും അവിടെ പാലിക്കുന്ന മിതത്വത്തെ സംബന്ധിച്ചും മറ്റ് മതസ്ഥരോടും അന്യനാട്ടുകാരോടും അവര്‍ കാണിക്കുന്ന സ്‌നേഹവും ബഹുമാനത്തെപ്പറ്റിയും സഹയാത്രികന്‍ പറഞ്ഞതാണ് ഞാന്‍ പരാമര്‍ശിച്ചത്. മതസൗഹാര്‍ദത്തിന്റെ മികച്ച മാതൃക എനിക്കവിടെ കാണാനായി. ഗള്‍ഫ് രാജ്യങ്ങളിലേക്ക് തൊഴിലിനായി പോയ മലയാളികള്‍ കേരളത്തിന്റെ മുഖച്ഛായ മാറ്റുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചതിനെ സംബന്ധിച്ചും ഞാന്‍ പറഞ്ഞു. ബാങ്ക് വിളി കേട്ടില്ല എന്ന എന്റെ പരാമര്‍ശം എനിക്ക് ലഭിച്ച തെറ്റായ വിവരത്തില്‍ നിന്നും സംഭവിച്ചതാണ്. മാന്യ സഹോദരങ്ങള്‍ ഇതു മനസിലാക്കി തെറ്റിദ്ധാരണ മാറ്റണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.''
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam