
തിരുവനന്തപുരം: വിവാദ വെളിപ്പെടുത്തലില്‍ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി സമന്‍സ് അയച്ചെങ്കിലും സ്വപ്ന സുരേഷ് (Swapna Suresh) നാളെ ഹാജരാകില്ല. ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതിനാല്‍ നാളെ ഹാജരാകാന്‍ കഴിയില്ലെന്ന് എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥരെ അറിയിച്ചു. ഈ മാസം 15 ന് ഇഡിക്ക് മുമ്പില്‍ ഹാജരാകുമെന്നും സ്വപ്ന അറിയിച്ചു.
ഇഡി കസ്റ്റഡിയിലിരിക്കെ പുറത്തുവന്ന തന്‍റെ ശബ്ദരേഖ ആസൂത്രിതമായിരുന്നെന്ന സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിലാണ് ഇഡി സ്വപ്നയ്ക്ക് നോട്ടീസ് അയച്ചത്. കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഇഡി കസ്റ്റഡിയിലിരിക്കെ തന്‍റേതായി പുറത്തുവന്ന ശബ്ദരേഖ ആസൂത്രിതമായിരുന്നെന്ന് സ്വപ്ന സുരേഷ് വ്യക്തമാക്കിയത്.
മുഖ്യമന്ത്രി പിണറായി വിജയന്‍റെയും സംസ്ഥാന സർക്കാരിലെ ഉന്നതരുടെയും പേരുകൾ പറയാൻ ഇഡി സമ്മർദ്ദം ചെലുത്തി എന്നായിരുന്നു ശബ്ദരേഖയിലെ വിശദാംശങ്ങൾ. എന്നാൽ തനിക്ക് അങ്ങനെ ഒരു സമ്മർദ്ദം ഉണ്ടായിട്ടില്ലെന്നും ഒരു സുരക്ഷാ ഉദ്യോഗസ്ഥ ആവശ്യപ്പെട്ട പ്രകാരമാണ് താൻ അന്ന് അങ്ങനെ പറഞ്ഞത് എന്നുമാണ് സ്വപ്നയുടെ ഇപ്പോഴത്തെ നിലപാട്. കള്ളപ്പണ ഇടപാടിൽ ശിവശങ്കറിന് കൂടുതൽ കാര്യങ്ങൾ അറിയാമായിരുന്നു എന്നും സ്വപ്ന അഭിമുഖത്തിൽ തുറന്നുപറഞ്ഞു. ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് ഇഡി സ്വപ്നയെ കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നത്.
വിവാദമായ ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെ വിശദമായ അന്വേഷണത്തിന് സംസ്ഥാന സർക്കാർ ജുഡീഷ്യൽ കമ്മീഷനെ പ്രഖ്യാപിച്ചിരുന്നു. സർക്കാരിന്‍റെ ഈ തീരുമാനം സിംഗിള്‍ ബെഞ്ച് റദ്ദാക്കിയെങ്കിലും ഇത് ചോദ്യം ചെയ്തുള്ള അപ്പീൽ ഡിവിഷൻ ബെഞ്ചിന്‍റെ പരിഗണനയിലാണ്. പുതിയ വിവരങ്ങൾ കോടതിയിൽ ഔദ്യോഗികമായി ഉടൻ അറിയിക്കാനാണ് ഇഡിയുടെ നീക്കം. ഈ കേസിൽ കുറ്റപ്പത്രം സമർപ്പിച്ച് കഴിഞ്ഞെങ്കിലും കൂടുതൽ തെളിവ് ശേഖരണത്തിന് സാധ്യത ഉണ്ടോയെന്ന് പരിശോധിക്കുകയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam