
വയനാട്: മുഖ്യമന്ത്രിയും മന്ത്രി കെ രാജനും വയനാട് ദുരന്തബാധിതരെ പ്രചാരണത്തിന് ഉപയോഗിച്ചത് മോശമെന്ന് ടി സിദ്ദിഖ്. ദുരന്തബാധിതരെ രാഷ്ട്രീയത്തിന് ഉപയോഗിച്ചത് മനുഷ്യത്വരഹിതമെന്ന് ടി സിദ്ദിഖ് വിമര്‍ശിച്ചു. ഒരു കാരണവശാലും ചെയ്യാൻ പാടില്ലാത്തതാണ് മുഖ്യമന്ത്രിയും മന്ത്രി രാജനും ചെയ്തത്. ശ്രുതിയെ പച്ചക്കള്ളം പറഞ്ഞ് പ്രചാരണത്തിലേക്ക് വലിച്ചെഴച്ചു. ശ്രുതിയുടെ വീടിനുള്ള അപേക്ഷ മന്ത്രിസഭായോഗത്തിൽ നിരാകരിച്ചോ എന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണെമെന്നും സിദ്ദിഖ് ആവശ്യപ്പെട്ടു. വീടിനായുള്ള ശ്രുതിയുടെ അപേക്ഷ മന്ത്രിസഭ തള്ളി എന്ന റിപ്പോർട്ടിലാണ് സിദ്ദിഖ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്.
ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് കോൺഗ്രസ് പ്രഖ്യാപിച്ച വീടുകൾ എവിടെയെന്ന സിപിഎം വിമർശനം തുടരുന്നതിനിടെയാണ് സിപിഎം ജില്ലാ സെക്രട്ടറി കെ റഫീഖ് ടി സിദിഖിനെതിരെ ആരോപണം ഉന്നയിച്ചത്. വീട് നൽകാമെന്ന് പറഞ്ഞ് സിദ്ദിഖ് ശ്രുതിയെ വഞ്ചിച്ചു എന്നായിരുന്നു ആരോപണം. എന്നാൽ ടി സിദ്ദിഖിന് വീട് നിർമ്മാണവുമായി ഒരു ബന്ധവുമില്ലെന്നാണ് ഫിലാകാലിയ ഫൗണ്ടേഷന്റെ പ്രതികരണം. തെരഞ്ഞെടുപ്പ് കാലത്തെ രാഷ്ട്രീയ ആരോപണം മാത്രമാണിതെന്നും ഫൗണ്ടേഷൻ ചുമതലക്കാരിയായ ജിജി മരിയോ പറഞ്ഞു. റഫീഖ് വ്യാജ ആരോപണ ഉന്നയിച്ച് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ടി സിദ്ദിഖ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam