സംസ്ഥാനത്ത് കടലാക്രമണം രൂക്ഷം. ചെല്ലാനത്തും ചാവക്കാടും കൊടുങ്ങല്ലൂരും സ്ഥിതി ഗുരുതരം. നിരവധി പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.

11:08 PM (IST) May 15
ഇടുക്കിയിൽ ശക്തമായ കാറ്റിലും മഴയിലും 205 ഹെക്ടർ കൃഷി നശിച്ചതായി പ്രാഥമിക കണക്ക്. 17 വീടുകൾ പൂർണമായും 258 വീടുകൾ ഭാഗികമായും തകർന്നു
11:07 PM (IST) May 15
മംഗലൂരുവില്‍ നിന്ന് പൈപ്പ് ലൈന്‍ അറ്റകുറ്റപ്പണിക്ക് പോകവേ അപകടത്തില്‍പ്പെട്ട ബോട്ടില്‍ നിന്ന് കാണാതായ ഏഴുപേരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഉത്തരേന്ത്യൻ സ്വദേശിയായ ഹേമാകാന്ത് ജായുടെ മൃതദേഹമാണ് കണ്ടെത്തിയത്.
10:16 PM (IST) May 15
ലക്ഷദ്വീപില്‍ അപകടത്തില്‍പ്പെട്ട മത്സ്യബന്ധന ബോട്ടിൽ ഒന്‍പതുപേര്‍ ഉണ്ടായിരുന്നതായി സ്ഥിരീകരണം. ബോട്ടുടമ മണിവേൽ, സഹോദരൻ മണികണ്ഠൻ, ഇരുമ്പന്‍, മുരുകൻ, ദിനേശ്, ഇലഞ്ചയ്യൻ, പ്രവീൺ എന്നീ ഏഴ് നാഗപട്ടണം സ്വദേശികളെയും രണ്ട് ഉത്തരേന്ത്യക്കാരെയും ആണ് കാണാതായത്. ഇവരെ കണ്ടെത്താനായുള്ള തിരിച്ചിലിന് കോസ്റ്റ് ഗാർഡ് നാവിക സേനയുടെ സഹായം തേടി. കൊച്ചിയിൽ നിന്ന് കോസ്റ്റ് ഗാർഡിന്‍റെ ഒരു കപ്പൽ കൂടി ലക്ഷദ്വീപിലേക്ക് തിരിച്ചു. തിരച്ചില്‍ ഊർജ്ജിതമാക്കണമെന്ന് തമിഴ്നാട് സർക്കാരും ആവശ്യപ്പെട്ടു.
09:40 PM (IST) May 15
മലങ്കര അണക്കെട്ട് പൂർണ്ണമായി നാളെ തുറക്കും. ആറ് ഷട്ടറുകളും നാളെ രാവിലെ ആറ് മണിക്ക് തുറന്നുവിടും. നിലവിൽ 3 ഷട്ടറുകൾ 80 സെന്‍റിമീറ്റര്‍ വീതം ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കുന്നു. ബാക്കി മൂന്ന് ഷട്ടറുകൾ നാളെ 50 സെന്‍റിമീറ്റർ വീതം ഉയർത്തും. തൊടുപുഴ, മൂവാറ്റുപുഴ ആറുകൾക്ക് ഇരുവശവുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് എംവിഐപി.
09:39 PM (IST) May 15
തൃശ്ശൂർ പെരിങ്ങൽക്കുത്ത് ഡാമിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. വെള്ളം ഒഴുക്കി വിടുന്നതിന്‍റെ പ്രാരംഭ നടപടിയുടെ ഭാഗമായാണ് ബ്ലൂ അലർട്ട്.നിലവിൽ 417 മീറ്റർ ആണ് ജലനിരപ്പ്. 419.41 ആയൽ മാത്രമാണ് ജലം പുറത്തേയ്ക്ക് ഒഴുക്കുക.
08:45 PM (IST) May 15
മംഗളൂരുവിൽ നിന്ന് പൈപ്പ് ലൈൻ അറ്റകുറ്റപ്പണിക്കായി പോയ ബോട്ട് മുങ്ങി ഏഴുപേരെ കാണാതായി. രണ്ടുപേർ ഉഡുപ്പിയിൽ തീരത്തെത്തി രക്ഷപ്പെട്ടു. ഉഡുപ്പിയിൽ കനത്ത കാറ്റിലും മഴയിലും തകർന്ന് വീണ പോസ്റ്റിൽ നിന്നും ഷോക്കടിച്ച് 51 കാരൻ മരിച്ചു. നിരവധി പേരെ മാറ്റി പാർപ്പിച്ചു.
08:11 PM (IST) May 15
അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ 40 കി.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
07:50 PM (IST) May 15
പത്തനംതിട്ട മൂഴിയാർ അണക്കെട്ടിൻ്റെ ഒരു ഷട്ടർ 30 സെൻ്റീമീറ്റർ ഉയർത്തി. പമ്പയാറിൻ്റേയും കക്കാട്ടാറിൻ്റെയും തീരത്ത് താമസിക്കുന്നവർക്ക് ജില്ലാ ഭരണകൂടത്തിൻ്റെ ജാഗ്രത നിർദേശം നല്‍കി.വൃഷ്ടിപ്രദേശത്ത് മഴ ശക്തമായാൽ രണ്ട് ഷട്ടറുകൾ കൂടി ഉയർത്തും.
07:02 PM (IST) May 15
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട്ടിൽ നാല് കൺട്രോൾ റൂമുകൾ തുറന്നു. ജില്ലാ കളക്ടറേറ്റിലും ബത്തേരി മാനന്തവാടി വൈത്തിരി താലൂക്കുകളിലുമാണ് കൺട്രോൾ റൂമുകൾ തുറന്നിരിക്കുന്നത്.
06:26 PM (IST) May 15
മണിമലയാർ അച്ഛൻ കോവിലാർ എന്നിവടിങ്ങളിൽ കേന്ദ്ര ജല കമീഷൻ പ്രളയ മുന്നറിയിപ്പ് നൽകി. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും വലിയ ഭീതി വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു
06:24 PM (IST) May 15
കഴിഞ്ഞ 2 ദിവസത്തിനുള്ളിൽ കേരളത്തിൽ രേഖപ്പെടുത്തിയ ശരാശരി മഴ 145.5 മില്ലി മീറ്റർ ആണ്
05:34 PM (IST) May 15
മഴ രൂക്ഷമായ സാഹചര്യത്തിൽ ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളിലും കൺട്രോൾ റൂമുകൾ തുറന്നു. ഫോൺ: ഇരിട്ടി -.0490 2494910 ,തളിപറമ്പ്-.0460 2202569.
05:30 PM (IST) May 15
തൃശ്ശൂര്‍ ജില്ലയുടെ തീരപ്രദേശങ്ങളിൽ ശക്തമായ മഴ. ചാവക്കാട് കൊടുങ്ങല്ലൂർ മേഖലകളിൽ 500 ഓളം വീടുകളിൽ വെള്ളം കയറി.
മൂന്ന് വീടുകൾ പൂർണ്ണമായും തകർന്നു. നിരവധി വീടുകൾക്ക് കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. 130 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു.
കൊടുങ്ങല്ലൂർ മേഖലയിൽ ആറു ക്യാമ്പുകൾ. എറിയാട് കൊവിഡ് സെന്‍റര്‍ തുറന്നു. ക്യാമ്പുകളിൽ എത്തുന്നവരിൽ പോസിറ്റീവ് ആയവരെ കൊവിഡ് സെന്‍ററിലേക്ക് മാറ്റി.
05:27 PM (IST) May 15
മൂന്നാർ ഹെഡ് വർക്സ് ഡാം തുറക്കും. മുതിരപുഴയാറിന് സമീപമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലഭരണകൂടം അറിയിച്ചു.
05:23 PM (IST) May 15
ഇടുക്കി ചിത്തിരപുരത്ത് വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചു. തിരുനൽവേലി സ്വദേശി സൗന്ദരരാജൻ (54) ആണ് മരിച്ചത്ഭാര്യവീട്ടിലെത്തിയ സൗന്ദരരാജൻ കടയിൽ പോകുന്നതിനിടെ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ ചവിട്ടുകയായിരുന്നു.
05:08 PM (IST) May 15
ലക്ഷദ്വീപിൽ മത്സ്യബന്ധന ബോട്ട് മുങ്ങി. എട്ടുപേര്‍ അപകടത്തിൽപെട്ടതായി സൂചന. മുരുഗൻ തുണൈ എന്ന് പേരുള്ള തമിഴ്നാട്ടിൽ നിന്നുള്ള മത്സ്യ ബന്ധന ബോട്ടാണ് ശക്തമായ കാറ്റിൽ മുങ്ങിയത്. ബോട്ടിൽ ഉണ്ടായിരുന്നത് നാഗപ്പാട്ടണം, ഒഡീഷ സ്വദേശികളായ നാലുപേർ വീതമാണ്. കോസ്റ്റ്ഗാർഡ് തെരച്ചിൽ നടത്തുന്നു.
04:47 PM (IST) May 15
കാസർകോട് പെർവാഡ് കടപ്പുറത്ത് കടൽക്ഷോഭം ശക്തം. മുപ്പതോളം വീടുകളിൽ കടൽവെള്ളം കയറി. ആളുകളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റാൻ നടപടി തുടങ്ങി.
04:36 PM (IST) May 15
പയ്യന്നൂർ നഗരസഭ കാനായി മീൻകുഴി അണക്കെട്ടിന്‍റെ ഷട്ടര്‍ തുറന്നു. ശക്തമായ മഴയിൽ പുഴയിലെ വെള്ളം കരകവിഞ്ഞൊഴുകി പ്രദേശങ്ങളിലേക്ക് വെള്ളം കയറുന്നതിനാലാണ് ഷട്ടർ തുറന്നത്. നഗരസഭ ചെയർപേഴ്സൺ കെ.വി ലളിത സ്ഥലം സന്ദർശിച്ചു.
04:17 PM (IST) May 15
'ടൗട്ടെ' ചുഴലിക്കാറ്റ് മെയ് 18 ന് ഉച്ചക്ക് ശേഷം മണിക്കൂറിൽ പരമാവധി 175 കിലോമീറ്റർ വേഗതയിൽ ഗുജറാത്തിലെ പോർബന്തറിനും നാലിയക്കും ഇടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യത.
04:14 PM (IST) May 15
ചുഴലിക്കാറ്റ് പ്രഭാവത്തിൽ ഉത്തര കന്നഡ, ദക്ഷിണ കന്നഡ ജില്ലകളിൽ കനത്ത മഴ. ശക്തമായ കാറ്റ്. പുതിയ അറിയിപ്പ് പ്രകാരം കർണാടകത്തിൽ റെഡ് അലർട്ട് മൂന്ന് ജില്ലകളിൽ മാത്രമാണ്. ഉഡുപ്പി, ദക്ഷിണ കന്നഡ, ഉത്തര കന്നഡ ജില്ലകളിലാണ് കനത്ത ജാഗ്രത മുന്നറിയിപ്പ്.
04:13 PM (IST) May 15
കണ്ണൂർ മുഴപ്പിലങ്ങാട് കുഞ്ഞിപ്പുഴ കരകവിഞ്ഞ് പത്ത് വീടുകളിൽ വെള്ളം കയറി
04:13 PM (IST) May 15
തൃശ്ശൂർ ജില്ലയിൽ മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ ജില്ലാ ആസ്ഥാനത്തും വിവിധ താലൂക്കുകളിലും പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ സജ്ജജമാക്കി. കൺട്രോൾ റൂമുകളുടെ പേരും ഫോൺ നമ്പരും താഴെ;
ജില്ലാ കലക്ടറേറ്റ് കൺട്രോൾ റൂം : ടോൾ ഫ്രീ നമ്പർ - 1077, 04872 362424, 9447074424.
തൃശൂർ താലൂക്ക് : 04872 331443
തലപ്പിള്ളി താലൂക്ക്: 04884 232226
മുകുന്ദപുരം താലൂക്ക്: 0480 2825259
ചാവക്കാട് താലൂക്ക്: 04872 507350
കൊടുങ്ങല്ലൂർ താലൂക്ക്: 0480 2802336
ചാലക്കുടി താലൂക്ക്: 0480 2705800
കുന്നംകുളം താലൂക്ക്: 04885 225200, 225700.
04:12 PM (IST) May 15
കനത്ത കാറ്റിലും മഴയിലും അട്ടപ്പാടി കുറുക്കൻ കുണ്ടിൽ വ്യാപക കൃഷിനാശം. ഏത്തവാഴകൃഷി നശിച്ചു. പ്രദേശത്തെ പതിനഞ്ചോളം കർഷകർക്ക് വ്യാപക നാശനഷ്ടമുണ്ടായിട്ടുണ്ട്.
04:11 PM (IST) May 15
മലപ്പുറത്ത് കനത്ത മഴയിലും കടൽക്ഷോഭത്തിലും ഒരു വീട് പൂർണമായി തകർന്നു. മൂന്ന് വീടുകൾ ഭാഗികമായി തകർന്നു. ജില്ലയിൽ കനത്ത മഴ കുറഞ്ഞു.
02:59 PM (IST) May 15
ഇടുക്കി ജില്ലയിൽ രാത്രി യാത്രയ്ക്ക് നിരോധനം. മലയോര മേഖലകളിലെ മണ്ണിടിച്ചിൽ ഭീഷണി പശ്ചാത്തലത്തിലാണ് കളക്ടറുടെ ഉത്തരവ്
02:59 PM (IST) May 15
ഒറ്റപ്പാലം തൃക്കടീരിയിൽ കൊവിഡ് ബാധിതൻ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന വീടിനു മുകളിലേക്കു മണ്ണിടിഞ്ഞു വീണു. പതിനഞ്ചടി ഉയരത്തിൽ നിന്ന് മണ്ണും കരിങ്കൽ ഭിത്തിയുമാണ് വീടിൻ്റെ ചുമരിലേക്ക് പതിച്ചത്. തൃക്കടീരി സ്വദേശി ജിതിൻ മോഹൻദാസിൻ്റെ വീടിനാണ് കേടുപാടുണ്ടായത്. ആർക്കും പരിക്കില്ല
02:58 PM (IST) May 15
കൊല്ലം ആലപ്പാട് പഞ്ചായത്തിൽ കടലാക്രമണം രൂക്ഷമായി തുടരുന്നു 200 ലധികം കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. കൂടുതൽ കുടുംബങ്ങളെ ഉടൻ മാറ്റും. അമ്പതിലധികം വിടുകൾക്ക് കേടുപാട് സംഭവിച്ചു. സ്ഥലത്ത് എൻഡിആർഎഫ് സംഘം ക്യാമ്പ് ചെയ്യുന്നു.
01:11 PM (IST) May 15
പത്തനംതിട്ടയിൽ കേന്ദ്ര ജല കമ്മീഷൻ പ്രളയ മുന്നറിയിപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത നിർദേശം നൽകിയെന്ന് ജില്ലാ കളക്ടർ. ആളുകളെ മാറ്റിപാർപ്പിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കി. മഴ കനത്താൽ മൂഴിയാർ അണക്കെട്ടും ഇന്ന് തുറക്കേണ്ടി വരുമെന്നും കളക്ടർ നരസിംഹുഗാരി തേജ് ലോഹിത് റെഡി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
01:00 PM (IST) May 15
സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിൽ ശക്തമായ മഴയും കടൽക്ഷോഭവും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഡയറക്ടർ ഡോ മൃതുഞ്ജയ മഹോപത്ര. നാളെയോടെ വൈകുന്നേരത്തോടെ ചുഴലിക്കാറ്റിന്റെ തീരത്തെ പ്രഭാവം കുറയുമെന്നും എന്നാലും കനത്ത മഴയുണ്ടാകുമെന്നും ഡോ മൃതുഞ്ജയ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
12:57 PM (IST) May 15
സംസ്ഥാനത്ത് ഒമ്പത് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. 5 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.
12:37 PM (IST) May 15
ചെല്ലാനത്ത് കടൽക്ഷോഭം രൂക്ഷമായി. വീടുകളിലേക്ക് വീണ്ടു വെള്ളം കയറി തുടങ്ങി. ദുരന്ത നിവാരണ സേനയും പോലീസും കമ്പനിപ്പടി, ബസാർ മേഖലകളിൽ ക്യാമ്പ് ചെയ്യുകയാണ്.
12:14 PM (IST) May 15
മണിമല, അച്ചൻകോവിലാർ നദികളിൽ പ്രളയ സാധ്യത മുന്നറിയിപ്പ്. ഇരു നദികളുടെയും കരകളിൽ താമസിക്കുന്നവർ അതീ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ജലകമ്മീഷൻ മുന്നറിയിപ്പ് നൽകി. കേന്ദ്ര ജലകമ്മീഷന്റെ പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറ സ്റ്റേഷനിൽ ജലനിരപ്പ് അപകട നിലയിലെത്തിയതിനാലാണ് മണിമലയാറിൽ പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. കേന്ദ്ര ജലകമ്മീഷന്റെ തുമ്പമൺ സ്റ്റേഷനിൽ ജലനിരപ്പ് അപകട നിലയിലെത്തിയിരിക്കുന്നതിനാലാണ് അച്ചൻകോവിലാറിൽ പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
12:08 PM (IST) May 15
കനത്ത മഴയിൽ ഗതാഗത തടസം ഉണ്ടായതോടെ ആശുപത്രിയിൽ എത്തിക്കാനാവാതെ രോഗി മരിച്ചു. വട്ടവട സ്വദേശി രാജ (50) ആണ് മരിച്ചത്. അർദ്ധരാത്രി ഹൃദയാഘാതം ഉണ്ടായ രാജയെ മൂന്നാറിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും വഴിയിൽ മരങ്ങൾ വീണു കിടന്നതിനാൽ സാധിച്ചില്ല. മരങ്ങൾ വെട്ടിമാറ്റി വാഹനം രാവിലെ 8 മണിയോടെ പുറത്തെത്തിച്ചെങ്കിലും വഴിമധ്യേ രാജ മരിച്ചു
12:04 PM (IST) May 15
ഇടുക്കിയിലെ പാമ്പ്ല ഡാമിൻ്റെ ഷട്ടറുകൾ തുറക്കും. ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിലാണ് നടപടി. രണ്ട് ഷട്ടറുകൾ ആണ് തുറക്കുക. 180 ഘനയടി ജലം ഘട്ടം ഘട്ടമായി പുറത്തേക്ക് ഒഴുക്കും. പെരിയാറിൻ്റെ ഇരു കരകളിലും ഉള്ളവർ ജാഗ്രത പാലിക്കണം എന്ന് ജില്ല കളക്ടർ അറിയിച്ചു.
11:49 AM (IST) May 15
പമ്പ, അച്ചൻകോവിൽ, മണിമല ആറുകളിൽ ജലനിരപ്പ് ഉയരുന്നു. അച്ചൻകോവിലിലും മണിമലയിലും ജാഗ്രത പാലിക്കേണ്ടതിനേക്കാൾ ഉയർന്ന ജലനിരപ്പ്. നദികളുടെ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രത നിർദ്ദേശം നൽകി ജില്ലാ ഭരണകൂടം
11:42 AM (IST) May 15
പത്തനംതിട്ട മണിയാർ അണക്കെട്ടിൻ്റെ ഷട്ടർ ഉയർത്തി. 4 ഷട്ടറുകൾ 20 സെൻ്റിമീറ്റർ വീതമാണ് ഉയർത്തിയത്. ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കാനാണ് പരമാവധി സംഭരണശേഷി യിലെത്തുന്നതിനു മുമ്പ് ഷട്ടറുകൾ തുറന്നത്. പമ്പയുടേയും കക്കാട്ടാറിൻ്റെയും തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം നൽകി.
11:27 AM (IST) May 15
കനത്ത മഴയിലും കടൽക്ഷോഭത്തിലും ലക്ഷദ്വീപിലെ ചെത്തിലാത് ദ്വീപിൽ വൻ നാശം. നിരവധി വീടുകളും മത്സ്യബന്ധന ബോട്ടും തകർന്നു. അമിനി, കടമത്തു ദ്വീപുകളിലും നിരവധി ബോട്ടുകൾ തകർന്നു.
11:12 AM (IST) May 15
ഇരുനില വീട് ക്യാമറ കൺമുന്നിൽ കടലിലേക്ക്, കാസർകോട് ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ കാത്തിരുന്നത് കടലാക്രമണത്തിന്റെ ദുരിതക്കാഴ്ചകൾ
11:10 AM (IST) May 15
കനത്ത കാറ്റിലും മഴയിലും ഇടുക്കി കാൽവരി മൗണ്ട് എൽപി സ്കൂളിൻ്റെ മേൽക്കൂര പൂർണമായും തകർന്നു.
11:10 AM (IST) May 15
നിലമ്പൂർ ചുക്കത്തറ കൈപനിയിൽ താൽക്കാലിക പാലം ഒലിച്ചുപോയി. കഴിഞ്ഞ പ്രളയത്തിൽ പാലം തകർന്നതിനെത്തുടർന്ന് താൽക്കാലികമായി നിർമിച്ചതായിരുന്നു.