
തിരുവനന്തപുരം: ടി ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരമെന്ന് ബി ജെ പി. അവധി ദിവസം നോക്കി ടി ജി മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത് തികച്ചും അപലപനീയമാണെന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ് സുരേഷ് പ്രതികരിച്ചു. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ വീഴ്ചകളില്‍ നിന്നും തീരദേശമേഖലകളിലെ ജനങ്ങളുടെ പ്രതിഷേധങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ഈ അറസ്റ്റ് നാടകം. കേരളത്തിലെ മതമൗലിക വാദികളുടെ കയ്യടിക്ക് വേണ്ടിയാണ് അത്യന്തം അപലപനീയമായ നീക്കവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രംഗത്തിറങ്ങിയിരിക്കുന്നത്. ടി ജി മോഹന്‍ദാസ് നടത്തിയ പരാമര്‍ശങ്ങള്‍ സ്വാഗതാര്‍ഹമല്ല. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെടിവെച്ചു കൊല്ലുമെന്നടക്കം ഭീഷണി മുഴക്കിയ നിരവധി പേരാണ് കേരളത്തില്‍ യു ഡി എഫ് സര്‍ക്കാരിന്റെ സംരക്ഷണയില്‍ നിയമനടപടികളില്‍ നിന്ന് രക്ഷനേടി കഴിയുന്നതെന്നും ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി അഭിപ്രായപ്പെട്ടു.
ഇത്തരക്കാര്‍ക്കെതിരെ നിരവധി പരാതികള്‍ പോലീസില്‍ നല്‍കിയിട്ടും പ്രധാനമന്ത്രിയെ വധിക്കുമെന്ന് പറഞ്ഞവരെ സംരക്ഷിക്കുന്ന നിലപാടാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സ്വീകരിക്കുന്നത്. ഫിഷറീസ് വകുപ്പ് പിടിച്ചുവാങ്ങി ഭരിക്കുന്ന മുസ്ലിം ലീഗ്, മുതലപ്പൊഴിയിലും നീണ്ടകരയിലും മത്സ്യത്തൊഴിലാളികളെ കടലില്‍ കാണാതായപ്പോള്‍ നടപടികള്‍ എടുക്കാത്ത ഗൗരവകരമായ സ്ഥിതി വിശേഷമാണ് സംസ്ഥാനത്തുള്ളത്. ബി ജെ പി ഭരിക്കുന്ന പഞ്ചായത്ത് ആയതിനാല്‍ മണ്ണിടിച്ചിലിലും പ്രളയത്തിലും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ പോലും കാണാതെ മടങ്ങുന്ന ലീഗ് മന്ത്രിമാര്‍ കേരള സമൂഹത്തിന് നല്‍കുന്ന സന്ദേശം ഭീതിജനകമാണെന്നും എസ് സുരേഷ് കൂട്ടിച്ചേർത്തു. മതവര്‍ഗ്ഗീയതയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് മുസ്ലിം ലീഗ് മന്ത്രിമാരും ലീഗ് നേതൃത്വവും വന്ദേമാതര വിഷയത്തിലും വി ഡി സവര്‍ക്കര്‍ വിഷയത്തിലും പ്രസ്താവനകള്‍ നടത്തി അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുന്നതെന്നും ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കുറ്റപ്പെടുത്തി.
ദില്ലിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ അധിക്ഷേപിച്ച സംഭവത്തിലാണ് സംഘപരിവാര്‍ സഹയാത്രികൻ ടി ജി മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വൈദ്യപരിശോധനയ്ക്ക് ശേഷം രാത്രി തിരുവനന്തപുരത്ത് എത്തിക്കും. ശേഷം കോടതിയിൽ ഹാജരാക്കും. ഞായറാഴ്ച വൈകിട്ടോടെ എറണാകുളം മട്ടാഞ്ചേരിയിലുള്ള വീട്ടിലാണ് പൊലീസ് എത്തിയത്. തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് ആണ് എത്തിയത്. കേസെടുത്ത് പതിനൊന്നാം ദിവസമാണ് കസ്റ്റഡിയിൽ എടുത്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam