
പാലക്കാട്: മണ്ണാർക്കാട് തച്ചനാട്ടുകര പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ലീഗ് അംഗത്തിൻ്റെ വോട്ട് എൽഡിഎഫിന് ലഭിച്ചു. ഒന്നാം വാർഡായ തള്ളച്ചിറയിലെ ലീഗ് അംഗം സീനത്താണ് വോട്ട് എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ചെയ്തത്. യുഡിഎഫിലെ വിഡി മണികണ്ഠൻ മാസ്റ്ററും എൽഡിഎഫിൽ നിന്നും എകെ വിനോദുമാണ് വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിച്ചിരുന്നത്. പഞ്ചായത്ത് ഭരണസമിതിയിൽ 18 അംഗങ്ങളിൽ 13 യുഡിഎഫും 5 എൽഡിഎഫും ആണ് ഉള്ളത്. ഇതോടെ വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള വോട്ടിൽ യുഡിഎഫിന് 12 വോട്ടും എൽഡിഎഫിന് 6 വോട്ടും ലഭിച്ചു. അതേസമയം, അശ്രദ്ധമൂലം സംഭവിച്ചതാണെന്നാണ് സീനത്ത് നൽകുന്ന വിശദീകരണം. സംഭവത്തിൽ സീനത്തിനോട് വിശദീകരണം ആവശ്യപ്പെട്ട് ലീഗ് നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്.
വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വോട്ട് ചെയ്ത മുസ്ലിം ലീഗ് സ്വതന്ത്രൻ അംഗത്വം രാജിവച്ചു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെവി നഫീസയ്ക്ക് വോട്ട് രേഖപ്പെടുത്തിയ തളി ഡിവിഷൻ അംഗം ജാഫറാണ് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ചത്. ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് പ്രസിഡൻറ് സ്ഥാനാർത്ഥിയായ ഷാനവാസിനെ പിന്താങ്ങിയിരുന്ന ജാഫർ, അവസാന നിമിഷം വോട്ട് മാറ്റി എൽഡിഎഫിന് കുത്തുകയായിരുന്നു. വലിയ പ്രതിഷേധങ്ങൾ നടന്നതോടെ ജാഫറിനെ മുസ്ലിം ലീഗ് പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്‌പെൻഡ് ചെയ്തു. മുസ്ലിം ലീഗ് നേതൃത്വം ജാഫറിനോട് രാജി ആവശ്യപ്പെടുകയും ചെയ്തിരുന്നു. വോട്ട് ചെയ്തപ്പോൾ പറ്റിയ കൈ അബദ്ധം മാത്രമാണെന്നും, പണത്തിന് മേൽ വീഴുന്ന ആളല്ല താനെന്നും ജാഫർ രാജിക്ക് പിന്നാലെ പറഞ്ഞു. വടക്കാഞ്ചേരി ബ്ലോക്കിൽ 7 സീറ്റുകൾ വീതമായിരുന്നു എൽഡിഎഫ്, യുഡിഎഫ് മുന്നണികളുടെ കക്ഷി നില. ലീഗ് സ്വതന്ത്രന്റെ പിന്തുണ ലഭിച്ചതോടെ ഇടത് പക്ഷത്തിന് വിജയിക്കാനായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam