
കോഴിക്കോട്: മകനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയത് കൂട്ടുകാരനാണെന്നും കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവരും ക്രൂരമായി മര്‍ദിച്ചുവെന്നും താമരശ്ശേരി സംഘർഷത്തിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന കുട്ടിയുടെ പിതാവ്. മര്‍ദനമേറ്റ് തിരിച്ചെത്തിയ മകൻ വീട്ടിലെത്തി ഛർദ്ദിച്ചെന്നും മർദ്ദിച്ചവരെ നിയമത്തിന്‍റെ മുന്നിൽ കൊണ്ടുവരണമെന്നും ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ഷഹബാസിന്‍റെ പിതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മകനെ ഈ അവസ്ഥയിലാക്കിയവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം. മകനെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമമാണ് നടന്നത്.മുതിർന്നവർ മർദിക്കാതെ ഇങ്ങനെ പരിക്കേൽക്കില്ല. വലിയ ആളുകൾ മർദിച്ചെന്നാണ് മനസിലാക്കുന്നത്. അവനെ തല്ലിച്ചതയ്ക്കുകയായിരുന്നു. മാരകമായ പരിക്കാണ് മകനുണ്ടായത്. മുമ്പ് ഒരു സംഘർഷത്തിലും ഉൾപ്പെടാത്ത കുട്ടി ആണ് മകൻ. കേസ് സ്വാധീനം ചെലുത്തി ഇല്ലാതാക്കരുത്.
വൈകിട്ട് നാലര മണിക്കാണ് അടുത്ത കൂട്ടുകാരിൽ ഒരാൾ മകനെ വിളച്ചിറക്കി കൊണ്ടുപോയത്. രാത്രി ഏഴുമണിക്കാണ് വീട്ടിൽ തിരിച്ചെത്തിയത്. ഒന്നും സംസാരിക്കാതെ മുറിയിൽ പോയി കിടക്കുകയായിരുന്നു. പിന്നീട് ഛർദ്ദിയും മറ്റും വന്നപ്പോഴാണ് ആശുപത്രിയിൽ കൊണ്ടുപോയത്.
വിദ്യാര്‍ത്ഥികള്‍ തമ്മിൽ പലവട്ടം അടികൂടിയെന്ന് ദൃക്സാക്ഷി
താമരശ്ശേരിയിൽ വിദ്യാർഥികൾ തമ്മിൽ ഉണ്ടായ സംഘർഷത്തിൽ വിദ്യാർത്ഥിക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതികരണവുമായി ദൃകസാക്ഷി. വിദ്യാർഥികൾ തമ്മിൽ പലവട്ടം അടി നടന്നതായി ദൃക്‌സാക്ഷി സാലി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.വിദ്യാർഥികൾ നേരത്തെ സംഘം ചേർന്ന് സ്ഥലത്ത് നിൽപുണ്ടായിരുന്നു. സമീപത്തെ കച്ചവടക്കാർ ഇടപെട്ടപ്പോൾ വിദ്യാർഥികൾ സ്ഥലത്തു നിന്നും മാറി. റോഡിൽ വെച്ചും പിന്നീട് സംഘർഷമുണ്ടായി. സംഘർഷമുണ്ടായ സമയത്ത് തന്നെ ട്യൂഷൻ സെന്‍റര്‍ അധികൃതരെ വിവരം അറിയിച്ചിരുന്നുവെന്നും സാലി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam