
മലപ്പുറം: ഉദ്യോഗസ്ഥരുടെ പീഡനം മൂലം സർക്കാർ ജോലി രാജിവെച്ചെന്ന ദമ്പതികളുടെ പരാമാർശം തന്നെ താറടിച്ചു കാണിക്കാനുള്ള ശ്രമമാണെന്ന് കെടി ജലീൽ എംഎൽഎ. ഫാഷിസ്റ്റ് ശക്തികളുടെ പ്രേരണയാലാണ് ദമ്പതികൾ തനിക്കെതിരെ പത്രസമ്മേളനം നടത്തിയതെന്നും അവർ ഉന്നയിച്ച വിഷയം വസ്തുകളുമായി പുലബന്ധം പോലുമില്ലാത്തതാണെന്നും കെടി ജലീൽ പറഞ്ഞു. ഫേസ്ബുക്കിലാണ് ജലീലിന്റെ പ്രതികരണം.
ജെയ്സൻ്റെ കാര്യത്തിൽ നടന്നതെന്താണെന്ന് തിരുനാവായ മൃഗാശുപത്രിയിലെ ഡോക്ടർ നിമയോടോ ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരോടോ ചോദിച്ചാൽ മനസ്സിലാക്കാവുന്നതാണ്. ഒരു ഘട്ടത്തിലും ഞാനറിഞ്ഞോ അറിയാതെയോ ജെയ്സൻ്റെ വിഷയത്തിൽ ഇടപെട്ടിട്ടില്ല. ജെയ്സൻ്റെ മേലുദ്യോഗസ്ഥ ഡോ: നിമയുടെ പരാതിയെ തുടർന്നാണ് പോലീസ് കേസെടുത്തത്. ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥരോട് തിരക്കിയാൽ നിജസ്ഥിതി അറിയാമെന്നും ജലീൽ പറയുന്നു. തവനൂർ വൃദ്ധസദനത്തിലെ മേട്രണായ ജയ്സൻ്റെ ഭാര്യ അനിത മേരിക്ക് നിലവിൽ ഒരു പ്രശ്നവും അവിടെ ഉള്ളതായി അറിവില്ല. രണ്ടര വർഷം മുമ്പ് വൃദ്ധസദനത്തിൽ സൂപ്രണ്ടായി ജോലി ചെയ്തിരുന്ന വ്യക്തിയും അവരും തമ്മിൽ ചില പ്രശ്നങ്ങളുള്ളതായി ശ്രദ്ധയിൽ പെട്ടിരുന്നു. അത് പരിഹരിക്കാനാണ് ശ്രമിച്ചതെന്നും ജലീൽ കൂട്ടിച്ചേർത്തു.
ദുഷ്പ്രചരണങ്ങൾ നടത്തി അപകീർത്തിപ്പെടുത്താൻ ആര് വിചാരിച്ചാലും കഴിയില്ല. നിരവധി കേന്ദ്ര അന്വേഷണ ഏജൻസികൾ ഭൂതക്കണ്ണാടി വെച്ച് നോക്കിയിട്ടും ഒരു ചുക്കും നടക്കാതിരുന്നത് 101% കൈ ശുദ്ധമായത് കൊണ്ടാണ്. അപവാദ പ്രചരണങ്ങൾ നടത്തുന്നവർ ഇതോർത്താൽ നന്നാകുമെന്നും ജലീൽ കൂട്ടിച്ചേർത്തു.
മലപ്പുറം മൃഗസംരക്ഷണ വകുപ്പിൽ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറായ ആലപ്പുഴ സ്വദേശി എ ജെ ജെയ്സൺ, തവനൂർ വൃദ്ധസദനത്തിലെ മേട്രണായ ജയ്സൻ്റെ ഭാര്യ അനിത മേരി എന്നിവരാണ് സർക്കാർ ജോലി ഉപേക്ഷിക്കുകയാണെന്ന് പത്രസമ്മേളനത്തിൽ അറിയിച്ചത്. ഉദ്യോഗസ്ഥരുടെ നിരന്തരമുള്ള മാനസിക പീഡനം സഹിക്കാൻ കഴിയുന്നില്ലെന്നും എല്ലാവരും കൂട്ടംചേർന്ന് ആക്രമിക്കുകയാണെന്നും ദമ്പതികൾ പറഞ്ഞിരുന്നു. ഉദ്യോഗസ്ഥർക്ക് ഒത്താശ ചെയ്യുന്നത് കെടി ജലീൽ ആണ്. സംഭവത്തിൽ പരാതി നൽകിയിട്ടുണ്ടെന്നും സത്യത്തിന്റെ കൂടെ നിന്നതാണ് ആക്രമണത്തിനു കാരണമെന്നും ദമ്പതികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.
:
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam