
തിരുവനന്തപുരം: വിവാദ ദത്തുകേസില്‍ (child adoption case) സിഡബ്ല്യുസി ( CWC ) കോടതിക്ക് റിപ്പോര്‍ട്ട് കൈമാറി. തിരുവനന്തപുരം കുടുംബ കോടതിയിലാണ് സിഡബ്ല്യുസി ഡിഎൻഎ പരിശോധനാ ഫലമടക്കമുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസില്‍ അന്തിമ തീരുമാനം കേള്‍ക്കുന്നതിനായി അനുപമയും അജിത്തും കോടതിയിലെത്തി. കുഞ്ഞിനെയും കോടതിയിലെത്തിച്ചു. കുഞ്ഞിന് വൈദ്യപരിശോധന നല്‍കണമെന്ന് ജഡ്ജി ആവശ്യപ്പെട്ടതോടെ ഡോക്ടറെ ചേംബറിലേക്ക് എത്തിച്ചു.
കുട്ടിയുടെ അമ്മയുടെ വികാരം പരിഗണിച്ച് കേസ് വേഗം പരിഗണിക്കണമെന്നായിരുന്നു സര്‍ക്കാരിന്‍റെ ആവശ്യം. ഇന്ന് ഉച്ചകഴിഞ്ഞ് കേസ് തിരുവനന്തപുരം കുടുംബ കോടതി പരിഗണിക്കും. സിഡബ്ള്യൂസി കോടതിയിൽ നൽകിയ ഫ്രീ ഫോർ അഡോപ്ക്ഷൻ ഡിക്ളറേഷൻ സർട്ടിഫിക്കറ്റ് ഇനി റദ്ദാക്കും. കുഞ്ഞ് അനുപമയുടേതും പങ്കാളി അജിത്തിന്‍റേതുമാണെന്നുമുള്ള ഡിഎൻഎ ഫലം വന്നതാണ് കേസിൽ നിർണ്ണായകമായത്.
അതേസമയം അനുപമയുടെ കുഞ്ഞിനെ ദത്ത് കൊടുത്തതില്‍ ശിശുക്ഷേമ സമിതിക്കും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്കും ഗുരുതര വീഴ്ചയുണ്ടായെന്നാണ് കണ്ടെത്തല്‍. ദത്തുനല്‍കി മൂന്നാംദിവസം അനുപമ പരാതി നല്‍കിയിട്ടും ശിശുക്ഷേമ സമിതി ഒന്നും ചെയ്തില്ല. ദത്ത് പോകുന്നതിന് മൂന്നരമാസം മുമ്പ് സിറ്റിംഗ് നടത്തിയ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ദത്ത് തടഞ്ഞില്ല. കുഞ്ഞിനെ കിട്ടിയ ഉടന്‍ അജിത്ത് ശിശുക്ഷേമ സമിതിയില്‍ വന്നതിന്‍റെ രേഖകള്‍ ചുരണ്ടി മാറ്റിയെന്നും വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറുടെ അന്വേഷണ റിപ്പോർട്ടിൽ കണ്ടെത്തി. അനുപമയുടെ കുഞ്ഞ് ശിശുക്ഷേമസമിതിയിലെത്തുന്നത് 2020 ഒക്ടോബര്‍ 22 ന് രാത്രി 12.30 നാണ്. ദത്ത് നൽകുന്നത് ഓഗസ്റ്റ് 7 നും.
കുഞ്ഞിനെ കിട്ടിയെന്ന പത്രപരസ്യത്തിന് പിന്നാലെ അജിത്ത് പലതവണ ശിശുക്ഷേമസമിതി ഓഫീസിലും ജനറൽ സെക്രട്ടറി ഷിജുഖാന്‍റെ മുന്നിലും എത്തി. കഴിഞ്ഞ നവംബറിലെ ഈ സന്ദർശനത്തിന്‍റെ വിവരങ്ങളടങ്ങിയ രജിസറ്റർ ഓഫീസിൽ നിന്നും ചുരണ്ടിമാറ്റി. ദത്ത് കൊടുത്തതിന്‍റെ നാലാംനാൾ അനുപമ കുഞ്ഞിനെ പരാതിക്കാരിക്ക് കാണിച്ച് കൊടുക്കണമെന്ന സിഡബ്ള്യുസി ഉത്തരവുമായി ശിശുക്ഷേമസമിതിയിൽ എത്തിയിട്ടും കുഞ്ഞിനെ തിരിച്ചുകൊണ്ടുവരാൻ നടപടി എടുത്തില്ല. മാത്രമല്ല കുഞ്ഞിനുമേല്‍ ആരും അവകാശവാദം ഉന്നയിച്ചിട്ടില്ലെന്ന രീതിയിൽ ദത്ത് സ്ഥിരപ്പെടുത്താൻ സമിതി കോടതിയിൽ സത്യവാങ്മൂലം നൽകി.
ദത്ത് പോകുന്നതിന് മൂന്നരമാസം മുമ്പ് സിഡബ്ള്യൂസി 18 മിനുട്ട് അനുപമയുമായി സിറ്റിംഗ് നടത്തി. കുഞ്ഞിനുമേല്‍ അവകാശവാദം അനുപമ ഉന്നയിച്ചിട്ടും ദത്ത് നടപടി തടയാനോ പൊലീസിനെ അറിയിക്കാനോ സിഡബ്ള്യുസി തയ്യാറായില്ല. ഏപ്രിൽ 19 ന് പൊലീസിൽ പരാതി നൽകിയിട്ടും ദത്ത് കൊടുക്കുന്നത് വരെ കാര്യമായ അന്വേഷണം നടത്തിയില്ലെന്ന വിമർശനവും റിപ്പോർട്ട് ഉന്നയിക്കുന്നുണ്ട്. ആന്ധ്രാ ദമ്പതികളുടെ കണ്ണീരിന്‍റെ ഉത്തരവാദികൾ ശിശുക്ഷേമ സമിതിയും സിഡബ്ള്യുസിയും ആണെന്ന് അടിവരയിടുന്നതാണ് ടിവി അനുപമയുടെ റിപ്പോർട്ട്. അനുപമയിൽ നിന്നും കുഞ്ഞിനെ ഒഴിവാക്കാനും ഈ കുഞ്ഞിനെ തന്നെ ദത്ത് നൽകാനും സർക്കാരിന്‍റെ രണ്ട് സ്ഥാപനങ്ങളും ഗൂഡാലോചന നടത്തി എന്നാണ് തെളിയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam