
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ അപര്യാപ്തതകൾ വീണ്ടും തുറന്നടിച്ച ഡോ. ഹാരിസിനോട് കടുത്ത അതൃപ്തിയിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്. ഡോക്ടറിൽ നിന്ന് വിളിച്ചുവരുത്തി വിശദീകരണം ചോദിക്കാനുള്ള സാധ്യത തേടുകയാണ് മെഡിക്കൽ കോളജ് അധികൃതർ. എന്നാൽ, മെഡിക്കൽ കോളജ് ക്യാമ്പസിന് പുറത്ത് പൊതുപരിപാടിയിൽ സംസാരിച്ച കാര്യങ്ങൾ ആയതിനാൽ വിശദീകരണം തേടാൻ ആകുമോ എന്നതിലും സംശയമുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗികൾ തറയിൽ കിടക്കുന്നത് പ്രാകൃതമെന്ന് വിമർശിച്ച ഹാരിസ് മെഡിക്കൽ കോളജുകളിൽ വേണ്ടത്ര സൗകര്യം വേണമെന്നും ആവശ്യപ്പെട്ടിരുന്നു. നേരത്തെ യൂറോളജി ഡിപ്പാർട്ട്മെൻ്റിൽ ഉപകരണങ്ങൾക്ക് ക്ഷാമമുണ്ടെന്ന ഡോക്ടറുടെ വെളിപ്പെടുത്തൽ വൻ വിവാദമായിരുന്നു. അന്നുമുതൽ ആരോഗ്യവകുപ്പിന്റെ കണ്ണിലെ കരടാണ് ഡോ. ഹാരിസ്.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് ഹൃദ്രോഗിയായ വേണു മരിച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി ഡോക്ടർ ഹാരിസ് ചിറയ്ക്കൽ. വേണുവിനെ തറയിൽ കിടത്തിയ നടപടിയിലാണ് ഡോക്ടർ ഹാരിസിന്റെ വിമർശനം. തറയിൽ എങ്ങനെയാണ് രോഗിയെ കിടത്തുന്നതെന്ന് ഡോക്ടർ ഹാരിസ് ചോദിച്ചു. എങ്ങനെ നിലത്ത് കിടത്തി ചികിത്സിക്കാനാകും? നാടാകെ മെഡിക്കൽ കോളേജ് തുടങ്ങിയിട്ട് കാര്യമില്ലെന്ന് പറഞ്ഞ ഡോക്ടർ ഹാരിസ് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണെന്നും ചൂണ്ടിക്കാട്ടി. പ്രാകൃതമായ നിലവാരമെന്നും ഹാരിസ് അഭിപ്രായപ്പെട്ടു. വേണുവിന്‍റെ മരണം നിര്‍ഭാഗ്യകരമെന്നും ഡോക്ടര്‍ ഹാരിസ് മാധ്യമങ്ങളോട് പ്രതികരിച്ചു. 1986 ലെ അവസ്ഥ തന്നെയാണ് ഇപ്പോഴും. എണ്ണം തികയ്ക്കാൻ ഡോക്ടര്‍മാരെ അടിക്കടി മാറ്റുന്നു. അടിയന്തരമായി പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതുണ്ടെന്നും ഡോക്ടര്‍ ഹാരിസ് മാധ്യമങ്ങളോട് പ്രതികരിച്ചു.