യുഡിഎഫിൽ കസേര കളി; വഴിമുട്ടി ബോർഡ്, കോർപ്പറേഷൻ വിഭജനം; വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തേക്ക് ദീപ്തിയോ ഐഷ പോറ്റിയോ?

Published : Aug 08, 2026, 12:21 PM ISTUpdated : Aug 08, 2026, 12:33 PM IST
KPCC  RESHUFFLE

Synopsis

സർക്കാർ അധികാരത്തിലെത്തിയ ശേഷം നടന്ന ആദ്യ യുഡിഎഫ് യോഗത്തിൽ ബോർഡ്, കോർപ്പറേഷൻ വിഭജനത്തിൽ തീരുമാനമായില്ല. കെപിസിസി അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം രൂക്ഷമായതോടെ വനിതാ കമ്മീഷൻ, ചലച്ചിത്ര അക്കാഡമി തുടങ്ങിയ പദവികളിലേക്കുള്ള നിയമന ചർച്ചകളും വഴിമുട്ടിയിരിക്കുകയാണ്. ഘടകകക്ഷികളും പ്രധാന പദവികൾക്കായി സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്.

തിരുവനന്തപുരം: സർക്കാർ അധികാരത്തിലെത്തിയ ശേഷം‌ നടന്ന ആദ്യ യുഡിഎഫ് യോ​ഗത്തിൽ ബോർഡ്, കോർപ്പറേഷൻ വിഭജനത്തിൽ വിശദമായ ചർച്ച നടത്താനായില്ല. ഉഭയകക്ഷി ചർച്ചകൾ നടത്താൻ തീരുമാനിച്ചാണ് പിരിഞ്ഞത്. ഇതിനിടെ കോൺഗ്രസിൽ പ്രധാന പദവികളിൽ അവകാശവാദം ശക്തമാക്കി മുതി‍ർന്ന നേതാക്കൾ രംഗത്ത് വന്നു. കെപിസിസിക്ക് പുതിയ പ്രസിഡന്റ് ചർച്ചക്കൊപ്പം ബോർഡ് കോർപ്പറേഷൻ അധ്യക്ഷ സ്ഥാന ചർച്ചകളും ഒരുമിച്ച് നടത്തുകയാണ്. കെപിസിസി മാധ്യമ വിഭാ​ഗത്തിലെ ദീപ്തി മേരി വർ​ഗീസ്, സിപിഎമ്മിൽ നിന്ന് കോൺ​ഗ്രസിലെത്തിയ ഐഷ പോറ്റി എന്നിവർ കേരള വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തേക്ക് താത്പര്യം അറിയിച്ചിട്ടുണ്ട്.

കൊച്ചി കോർപ്പറേഷൻ അം​ഗമായ ദീപ്തിക്ക് പാർട്ടിയിൽ പ്രധാനസ്ഥാനമാണ് കൂടുതൽ താത്പര്യം. അതില്ലെങ്കിൽ വനിതാ കമ്മീഷൻ അധ്യക്ഷ പദവി പോലെ പ്രമുഖ പദവി ഏതെങ്കിലും വേണം. കൊട്ടാരക്കരയിൽ ബാല​ഗോപാലിനെതിരെ ശക്തമായ മത്സരം കാഴ്ച്ച വച്ച ഐഷ പോറ്റിക്ക് വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം കൊടുക്കണമെന്നാണ് മുഖ്യമന്ത്രി വി.ഡി സതീശൻ്റെ താത്പര്യം. മത്സരത്തിൽ നിന്ന് മാറി നിന്ന കെ ബാബുവിനെ ജി സി ഡി എ അധ്യക്ഷ സ്ഥാനത്തേക്ക് പരി​ഗണിക്കുന്നുണ്ട്. ചലച്ചിത്ര അക്കാഡമി അധ്യക്ഷ സ്ഥാനം കിട്ടാനായി സിനിമാക്കാരുടെ വൻനിര സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഐഎഫ്എഫ്കെക്കുള്ള ഒരുക്കങ്ങൾ തുടങ്ങാൻ സമയം കഴിഞ്ഞിട്ടും അധ്യക്ഷനെ തീരുമാനിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. കെപിസിസിഅധ്യക്ഷനും രണ്ട് വർക്കിം​ഗ് പ്രസിഡൻ്റുമാരും മന്ത്രിമാരായതോടെ പാർട്ടി പ്രവർത്തനവും നിലച്ച മട്ടാണ്. പാ‍ർട്ടി അധ്യക്ഷനായി ഷാഫി പറമ്പിൽ എം.പിയുടെ പേരാണ് കെ സി വേണുഗോപാൽ വിഭാ​ഗം മുന്നോട്ട് വയ്ക്കുന്നത്. ജോസഫ് വാഴക്കനായി രമേശ് ചെന്നിത്തലയും പിടി മുറുക്കുന്നു. ബെന്നി ബഹന്നാനും ആൻ്റോ ആൻ്റണിയും കൊടിക്കുന്നിൽ സുരേഷും കരുനീക്കങ്ങളുമായി സജീവമാണ്. ഈ തർക്കം രൂക്ഷമായതോടെ മറ്റ് പദവികൾ സംബന്ധിച്ച ചർച്ചകൾ വഴിമുട്ടിയിരിക്കുകയാണ്.

ഘടകക്ഷികളും സമർദ്ദം ശക്തമാക്കി

ഭരണ പരിഷ്‌കരണ കമ്മീഷൻ അധ്യക്ഷനായി പി ജെ ജോസഫിനും എം കെ മുനീറിനും വേണ്ടി യുഡിഎഫിലെ രണ്ട് പാർട്ടികളും രം​ഗത്തുണ്ട്. എം.കെ മുനീറിനെ വയോജന കമ്മീഷൻ അധ്യക്ഷ സ്ഥാനത്തേക്കും പരി​ഗണിക്കുന്നുണ്ട്. ക്യാബിനറ്റ് റാങ്കോടെയുള്ള പദവി കെ പി എ മജീദിനും വേണമെന്നാണ് മുസ്ലിം ലീ​ഗിൻ്റെ ആ​ഗ്രഹം. രണ്ടര വർഷത്തിന് ശേഷം മന്ത്രിയാക്കാമെന്ന് വാ​ഗ്ദനമുള്ള മാണി സി കാപ്പൻ നോർക്ക വൈസ് ചെയർമാൻ സ്ഥാനം പ്രതീക്ഷിക്കുന്നുണ്ട്. ദില്ലിയിൽ കേരളത്തിൻ്റെ ചുമതലയുള്ള സ്പെഷ്യൽ ഓഫീസർ പദവിയാണ് ഫോർവേഡ് ബ്ലോക്ക് നേതാവ് ജി ദേവരാജൻ നോട്ടമിട്ടിട്ടുള്ളത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രളയ ദുരിതാശ്വാസം; വാഹനത്തിന് പിഴ ചുമത്തിയ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തതിൽ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പ്രതിഷേധം
അർജുൻ ആയങ്കിക്കെതിരെ നടപടി എടുത്തോട്ടെയെന്ന് പിണറായി വിജയൻ; 'ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ല'