
തൃശ്ശൂർ: കൊടുങ്ങല്ലൂർ നഗരത്തിലെ ഓഡിറ്റോറിയത്തിലെ ലിഫ്റ്റിൽ സെക്യൂരിറ്റി ജീവനക്കാരനായ വയോധികൻ മണിക്കൂറുകളോളം കുടുങ്ങി. 12 മണിക്കൂറിലധികം ലിഫ്റ്റിൽ അകപ്പെട്ട വയോധികനെ ഓഡിറ്റോറിയം ജീവനക്കാരും ഫയർഫോഴ്സും ചേർന്ന് രാവിലെയാണ് രക്ഷപ്പെടുത്തിയത്. കൊടുങ്ങല്ലൂർ ഓക്കെ ഹാളിലായിരുന്നു സംഭവം. ഓഡിറ്റോറിയത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ കാരൂർ മഠം സ്വദേശി ഭരതനെ അവശ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read More: മൂന്ന് തവണ വിവാഹ അഭ്യർത്ഥന, നിരസിച്ചപ്പോള്‍ ഭീഷണി; ഒടുവില്‍ നാടിനെ നടുക്കി അരുംകൊല
ചൊവ്വാഴ്ച്ച രാത്രിയിലാണ് സംഭവം നടന്നത്. മൊബൈൽ ഫോൺ ചാർജ് ചെയ്യാനായി മാറ്റി വെച്ചിരുന്നു. ലിഫ്റ്റിൽ അകപ്പെട്ട സമയത്ത് ഇദ്ദേഹത്തിന്റെ കൈയ്യിൽ ഫോണുണ്ടായിരുന്നില്ല. അതിനാൽ തന്നെ ഇദ്ദേഹത്തിന് മറ്റുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല. ഇന്ന് രാവിലെ ജോലി സമയം കഴിഞ്ഞിട്ടും ഭരതൻ വീട്ടിൽ തിരിച്ചെത്തിയില്ല. വീട്ടുകാർ ഫോണിൽ ബന്ധപ്പെട്ടപ്പോൾ കിട്ടിയതുമില്ല.
ആശങ്കാകുലരായ വീട്ടുകാർ ഓഡിറ്റോറിയത്തിൽ അന്വേഷിച്ചെത്തി. അപ്പോഴാണ് ഭരതൻ ലിഫ്റ്റിൽ കുടുങ്ങിയതായി വിവരം അറിഞ്ഞത്. ഉടൻ തന്നെ ബന്ധുക്കൾ ഓഡിറ്റോറിയത്തിലെ മറ്റു ജീവനക്കാരെ വിവരമറിയിച്ചു. ഇവരെത്തി ലിഫ്റ്റ് തുറന്നു. ഇതിനിടെ ഫയർഫോഴ്സും സ്ഥലത്തെത്തി. അവശനിലയിലായ ഭരതന് കൊടുങ്ങല്ലൂർ ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ അടിയന്തിര ശുശ്രൂഷ നൽകി.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം യൂട്യൂബിൽ കാണാം...