
പത്തനംതിട്ട: വെള്ളക്കെട്ട് ഒഴിയാത്ത അപ്പർ കുട്ടനാട്ടിൽ വയോധികന്‍റെ സംസ്കാര ചടങ്ങുകൾ നടത്തിയത് പാലത്തിന് മുകളിൽ. ശ്വാസതടസ്സത്തെ തുടർന്ന് മരിച്ച പെരിങ്ങര സ്വദേശി പി.സി. കുഞ്ഞുമോന്‍റെ സംസ്കാരം വീട്ടുമുറ്റത്തെ വെള്ളം ഇറങ്ങാത്തത് കാരണം മൂന്ന് ദിവസമായി മാറ്റിവെച്ചിരിക്കുകയായിരുന്നു. ഒടുവിൽ നിവൃത്തിയില്ലാതെയാണ് പാലത്തിന് മുകളിൽ ചിതകൂട്ടി ദഹിപ്പിക്കേണ്ടിവന്നത്.
മഴ കുറഞ്ഞെങ്കിലും അപ്പർ കുട്ടനാട്ടിലെ ദുരിതം തീരുന്നില്ല. മൂന്ന് ദിവസം മുൻപ് മരിച്ച 73 കാരൻ കുഞ്ഞുമോന്‍റെ സംസ്കാര ചടങ്ങുകളാണ്, അയ്യനാവേലി പാലത്തിന് മുകളിൽ, ഈവിധം നടത്തേണ്ടിവന്നത്. വീടും പരിസരവും എല്ലാം വെള്ളം കയറിക്കിടക്കുമ്പോൾ മൃതദേഹം മറ്റ് എങ്ങും ദഹിപ്പിക്കാനാകില്ല. പൊതുപ്രവർത്തകൻ കൂടിയായ കുഞ്ഞുമോന് പാലത്തിന് മുകളിൽ വെച്ച് നാട്ടുകാർ അന്ത്യാഞ്ജലി അർപ്പിച്ചു.
ചാത്തങ്കരി സ്വദേശിയായ 73 കാരി അച്ചാമ്മ ജോസഫിന് ജീവൻ നഷ്ടമായതും വെള്ളക്കെട്ട് തീർത്ത ദുരിത്തതിലാണ്. വെള്ളിയാഴ്ച അർദ്ധരാത്രി അച്ചാമ്മയ്ക്ക് നെഞ്ചുവേദനയുണ്ടായി. വെള്ളക്കെട്ട് കാരണം വീട്ടിലെ സ്വന്തം വാഹനത്തിൽ ആശുപത്രിയിലേക്ക് പോകാനായില്ല. ഭർത്താവ് മാധവൻ പൊലീസിൽ അടക്കം സഹായം തേടിയെങ്കിലും വെള്ളക്കെട്ട് കാരണം അവർക്കും എത്താനായില്ല. ഒടുവിൽ നാട്ടുകാർ മുൻകൈ എടുത്ത് ജെസിബിയിൽ രണ്ടേകാൽ മണിക്കൂറിന് ശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു.
വെള്ളക്കെട്ടിനെ കുറിച്ച് പരാതി പറയാനെത്തി, നാട്ടുകാരെ അസഭ്യം പറഞ്ഞ് സിപിഎം കൗൺസിലർ; പരാതി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam