
കൊച്ചി: പോപ്പുലര്‍ഫ്രണ്ട് കേസില്‍ ഒരു പ്രതിക്കെതിരെ കൂടി എന്‍ഐഎ കുറ്റപത്രം നല്‍കി. പട്ടാമ്പി സ്വദേശി കെ വി സഹീറിനെതിരെ ആണ് കൊച്ചി എൻ ഐ എ കോടതിയിൽ കുറ്റപത്രം നൽകിയത്. 59 പ്രതികേൾക്കെതിരെ നേരെത്തെ കുറ്റപത്രം നൽകിയിരുന്നു. പാലക്കാട്ടെ ശ്രീനിവാസൻ കൊലക്കേസിന് പിറകെ ഒളിവിൽ ആയിരുന്ന പ്രതിയെ എൻ ഐ എ പിടികൂടുകയായിരുന്നു. കേരളം കേന്ദ്രീകരിച്ചുള്ള ഭീകര പ്രവർത്തനങ്ങളിൽ സഹീർ പ്രധാന പങ്കാളി എന്നാണ് എൻഐഎ വ്യക്തമാക്കുന്നത്.
കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത പോപ്പുലര്‍ഫ്രണ്ട് കേസില്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ എന്‍ഐെ അന്തിമ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഇതരമതസ്ഥർക്കെതിരെ ഗൂഡാലോചന നടത്തിയെന്നാണ് 59 പ്രതികള്‍ക്കെതിരെ നേരത്തെ നല്‍കിയ കുറ്റപത്രത്തില്‍ എന്‍ഐഎ വ്യക്തമാക്കിയിരുന്നത്. ജനങ്ങൾക്കിടയിൽ മതസ്പർധയുണ്ടാക്കി സമാധാനാന്തരീക്ഷം തകർക്കാനായിരുന്നു ഇവരുടെ നീക്കമെന്നും ജനാധിപത്യത്തെ ഇല്ലാതാക്കി ഇസ്ലാമിക ഭരണം കൊണ്ടുവരാനാണ് പ്രതികൾ ശ്രമിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു. മുസ്ലീം യുവാക്കൾക്കിടയിൽ ആയുധ പരിശീലനം നടത്താനും പോപ്പുലർ ഫ്രണ്ട് ശ്രമിച്ചതായി റിപ്പോർട്ടിലുണ്ട്. 2047ൽ ഇന്ത്യയിൽ ഇസ്ലാമിക ഭരണം കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് പ്രതികൾ പ്രവർത്തിച്ചത്. ഇതിനായി പണസമാഹരണം നടത്തിയെന്നും എൻഐഎ പറയുന്നു. ഭീകരസംഘടനയായ ഐഎസിന്റെടയടക്കം പിന്തുണയോടെ രാജ്യത്ത് അരക്ഷിതമാവസ്ഥ ഉണ്ടാക്കാനായിരുന്നു ശ്രമം.
തങ്ങളുടെ നീക്കങ്ങൾക്ക് തടസം നിൽക്കുന്നവരെ ഉൻമൂലനം ചെയ്യാനും പിഎഫ്ഐ പദ്ധതിയിട്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. നിരോധിത സംഘടനായായ ഐ.എസിനെ പോപ്പുലർ ഫ്രണ്ട് നേതാക്കൾ പിന്തുണച്ചതും ഇതേ ലക്ഷ്യത്തോടെയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. പോപ്പലുർ ഫ്രണ്ട് സംസ്ഥാന നേതാവായിരുന്ന കരമന അഷ്റഫ് മൗലവിയാണ് കേസിൽ ഒന്നാം പ്രതി. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ രണ്ടാം നിര, മൂന്നാം നിര നേതാക്കളെ ഉൾപ്പെടുത്തിയാണ് കുറ്റപത്രം. പി എഫ് ഐ കേസുമായി ബന്ധപ്പെട്ട് കേരളത്തിലടക്കം മൂന്ന് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡും നേരത്തെ നടത്തിയിരുന്നു.
പിഎഫ്ഐ കേസ്: കൊല്ലത്ത് ഇന്നും എൻഐഎ റെയ്ഡ്, ഡയറിയും തിരിച്ചറിയൽ രേഖകളും പിടിച്ചെടുത്തു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam