
കൊല്ലം: തെറ്റായ പ്രവണതകളോട് പാർട്ടി ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി
എം വി ഗോവിന്ദൻ. കരുനാഗപ്പള്ളിയിലേത് വിഭാഗീയതയല്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ തിരുവല്ല സിപിഎമ്മിലെ വിഭാഗീയത പ്രശ്നപരിഹാരത്തിനുള്ള പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗം തുടങ്ങിയിട്ടുണ്ട്. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എത്തിയിട്ടുണ്ട്. തെറ്റിനോട് വിട്ടുവീഴ്ച ഉണ്ടാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു. കർശന നടപടിയാണ് നേതൃത്വം കരുനാഗപ്പള്ളിയിൽ കൈക്കൊണ്ടത് .കരുനാഗപ്പള്ളിയിലേത് വിഭാഗീയതയില്ലെന്നും പ്രാദേശിക തർക്കങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കരുനാഗപ്പള്ളി വിഭാഗീയതയിൽ സംസ്ഥാന സമിതി അംഗം സൂസൻ കോടിയെയും പി ആർ വസന്തനെയും തരംതാഴ്ത്തിയേക്കുമെന്നാണ് വിവരങ്ങൾ. വിഭാഗീയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയെന്ന വിലയിരുത്തലിലാണ് സംസ്ഥാന കമ്മിറ്റി അംഗം സൂസൻ കോടി, ജില്ലാ കമ്മിറ്റി അംഗം പി ആർ വസന്തൻ എന്നിവരെ തരംതാഴ്ത്തുന്നത്. കരുനാഗപ്പള്ളിയിൽ നിന്നുള്ള പ്രതിനിധികൾ ഇല്ലാതെയാണ് ഇത്തവണ ജില്ലാ, സംസ്ഥാന സമ്മേളനങ്ങൾ നടക്കുന്നത്.
സിപിഎമ്മിന് തലവേദനയായി മാറിയ കരുനാഗപ്പള്ളിയിലെ വിഭാഗീയതയിൽ നടപടി ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടതിൽ ഒതുങ്ങില്ല. വിഭാഗീയതയ്ക്ക് നേതൃത്വം നൽകിയവർക്കും പ്രശ്നപരിഹാരത്തിന് ശ്രമിക്കാത്തവർക്കുമെതിരെ കടുത്ത നടപടിയുണ്ടാകും. കരുനാഗപ്പള്ളിയിൽ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗം സുസൻ കോടിക്കും ജില്ലാ കമ്മിറ്റി അംഗം പി ആർ വസന്തനും കീഴിലാണ് പ്രാദേശിക വിഭാഗീയത വേരുപിടിക്കുന്നതെന്ന് പാർട്ടിക്കുള്ളിൽ ആക്ഷേപമുണ്ട്. വിഎസ് - പിണറായി കാലത്തെ വിഭാഗീയത ആശയപരമായ ഭിന്നതയെ തുടർന്നായിരുന്നെങ്കിൽ വ്യക്തി കേന്ദ്രീകൃതമായ ചേരിതിരിവാണ് കരുനാഗപ്പള്ളിയിലെ പ്രശ്നങ്ങൾക്ക് കാരണം.
അത് ലോക്കൽ സമ്മേളനങ്ങളിലെ കയ്യാങ്കളിയും തെരുവിലെ പ്രതിഷേധവും വരെയെത്തി. വിഭാഗീയത വേരോടെ അറുക്കാൻ കരുനാപ്പള്ളിയിൽ നിന്നുള്ള സംസ്ഥാന - ജില്ലാ ഭാരവാഹികളെ ഈ സമ്മേളന കാലത്ത് തരംതാഴ്ത്തിയേക്കും. പരസ്യപ്രതിഷേധം നടത്തിയ വിമതർക്കെതിരെയും നടപടി ഉണ്ടാകും. പ്രശ്നക്കാരെ നിലയ്ക്ക് നിർത്താൻ പാർട്ടി ജില്ലാ ഘടകത്തിന് കഴിഞ്ഞിയല്ലെന്ന വിമർശനവും നേതൃത്വത്തിനുണ്ട്.
പിരിച്ചുവിട്ട ഏരിയ കമ്മിറ്റിക്ക് പകരമുള്ള ഏഴംഗ അഡ്ഹോക്ക് കമ്മിറ്റി ചുമതലയേറ്റിട്ടുണ്ട്. മൂന്ന് മാസത്തിനുള്ളിൽ ഏരിയാ കമ്മിറ്റി പുന:സംഘടിപ്പിക്കും. ഈ മാസം ഒമ്പത് മുതലാണ് കൊട്ടിയത്ത് ജില്ലാ സമ്മേളനം നടക്കുന്നത്. ചരിത്രത്തിൽ ആദ്യമായി കരുനാഗപ്പള്ളിയിൽ നിന്നുള്ള പ്രതിനിധികൾ ഇല്ലാതെയാണ് സമ്മേളനം. കൊല്ലം വേദിയാകുന്ന സംസ്ഥാന സമ്മേളനത്തിലും കരുനാഗപ്പളളിക്ക് പ്രാതിനിധ്യം ഉണ്ടാകില്ല.
പാലക്കാട് സിപിഎമ്മിനെ സമ്മർദ്ദത്തിലാക്കി വിമതർ; കൊഴിഞ്ഞാമ്പാറയിൽ സമാന്തര പാർട്ടി ഓഫീസ് തുറന്നു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam