
തിരുവനന്തപുരം: വിനോദ് സഞ്ചാര വകുപ്പ് മുഖേന സംസ്ഥാനത്തെ വിവിധ ബീച്ചുകളില്‍ ജോലി ചെയ്യുന്ന ലൈഫ് ഗാര്‍ഡ് ജീവനക്കാര്‍ പണിമുടക്കുന്നതിനാൽ കടലിൽ ഇറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. ടൂറിസം ലൈഫ് ഗാർഡുമാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുക സർവ്വീസിൽ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് 24,25 തീയതികളിൽ പണിമുടക്ക്. ഈ സാഹചര്യത്തില്‍ ജില്ലയില്‍ വിവിധ ബീച്ചുകളില്‍ എത്തുന്ന വിദേശികള്‍ ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാരികള്‍ കടലില്‍ ഇറങ്ങുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് തിരുവനന്തപുരം ജില്ലാ ദുരന്തനിവാരണ വിഭാഗം അധികൃതര്‍ അറിയിച്ചു.
അപകട സാധ്യത വര്‍ദ്ധിക്കുമെന്നതിനാല്‍ ഈ ദിവസങ്ങളില്‍ കടലില്‍ ഇറങ്ങുന്നത് കര്‍ശനമായി നിയന്ത്രിച്ചിരിക്കുകയാണ്. നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ അതാത് ബീച്ച് പ്രദേശത്തെ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ചുമതലയുള്ള ഹൗസ് ഓഫീസര്‍മാര്‍ സ്വീകരിക്കേണ്ടതാണെന്നും മുന്നറിയിപ്പുണ്ട്. കോവളം, ശംഖുംമുഖം, ആഴിമല തീരങ്ങളിൽ നിലവിൽ നൂറുകണക്കിന് സഞ്ചാരികളാണെത്തുന്നത്. ഇവരിൽ ഭൂരിഭാഗവും കടലിൽ കുളിക്കാനാണ് ബീച്ചുകളിൽ എത്തുന്നത്. എന്നാൽ ലൈഫ് ഗാർഡുമാർ ഇല്ലാത്ത തീരങ്ങളിൽ പൊലീസുകാരെ നിയോഗിച്ച് സുരക്ഷ ഉറപ്പാക്കാനാണ് തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam