പിടികൊടുക്കാതെ തിരുവനന്തപുരം, ഒത്തുകളി ആരോപണം കടുപ്പിച്ച് പരസ്പരം പഴിചാരി മുന്നണികൾ

By Web TeamFirst Published Dec 9, 2020, 6:52 AM IST
Highlights

തെരഞ്ഞെടുപ്പ് കഴിയുമ്പോഴും ആർക്കും പിടികൊടുക്കാതെ തിരുവനന്തപുരം നഗരസഭ.100 വാർഡുകളിൽ എൻപതിലേറെ വാർഡുകളിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്. കേവലഭൂരിപക്ഷത്തിലേക്ക് ഒരു മുന്നണിയെത്തിയാൽ അത്ഭുതമാകും.

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ വോട്ടെടുപ്പിന് പിന്നാലെ ഒത്തുകളി ആരോപണം കടുപ്പിച്ച് മുന്നണികൾ. അറുപത് വാർഡുകളിൽ വരെ ബിജെപി യു‍ഡിഎഫ് ഒത്തുകളി നടന്നുവെന്ന് മുൻ മേയർ കെ ശ്രീകുമാർ ആരോപിച്ചു. ഒളിച്ചുകളി സിപിഎമ്മും ബിജെപിയും തമ്മിലായിരുന്നുവെന്നാണ് വിഎസ് ശിവകുമാർ കുറ്റപ്പെടുത്തി. പോളിംഗ് ശതമാനം കുറഞ്ഞതോടെ ബിജെപി ക്യാമ്പിലും ആശങ്കയേറുകയാണ്. 

തെരഞ്ഞെടുപ്പ് കഴിയുമ്പോഴും ആർക്കും പിടികൊടുക്കാതെ തിരുവനന്തപുരം നഗരസഭ.100 വാർഡുകളിൽ എൻപതിലേറെ വാർഡുകളിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്. കേവലഭൂരിപക്ഷത്തിലേക്ക് ഒരു മുന്നണിയെത്തിയാൽ അത്ഭുതമാകും. വട്ടിയൂർക്കാവിലും,കഴക്കൂട്ടത്തും പ്രതീക്ഷയും നേമം മണ്ഡലത്തിൽ നിരാശയും തിരുവനന്തപുരം മണ്ഡലത്തിൽ അനിശ്ചിതത്വവും തുടരുകയാണ്. തരംഗം പ്രതിഫലിക്കാത്ത പോളിംഗ് കണക്ക് മാത്രമാണ് ഇടതുമുന്നണിക്ക് ആശ്വാസമാകുന്നത്.  ത്രികോണ പോര് പ്രതീക്ഷിച്ച പലയിടത്തും ഒടുവിൽ മത്സരം രണ്ട് മുന്നണികൾ തമ്മിൽ നേരിട്ടായതും ഇടത് മുന്നണിക്ക് ആശങ്കയുണർത്തുന്നതാണ്. ബിജെപി കോണ്‍ഗ്രസ് ചങ്ങാത്തമെന്ന ആക്ഷേപവും ഇടത് മുന്നണി ഉയർത്തുന്നുണ്ട്. 

2015ലേതിൽ നിന്നും സ്ഥിതി മെച്ചപ്പെടുത്തുമെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ്. 25-30 സീറ്റവരെയാണ് ഒടുവിലത്തെ കണക്കുകൂട്ടൽ. തീരദേശത്തെയും നഗരമധ്യത്തിലെ വാർഡുകളിലും ആത്മവിശ്വാസം. വോട്ടുകച്ചവടമെന്ന് എൽഡിഎഫ് ആക്ഷേപത്തിൽ അതേ നാണയത്തിലാണ് മറുപടി. 

ഭരണമാറ്റം പ്രകടമാക്കുന്ന വലിയ മുന്നേറ്റം വോട്ടെടുപ്പിലുണ്ടാക്കാത്തതാണ് ബിജെപി ക്യാമ്പിലെ ആശങ്ക. പോളിംഗ് ശതമാനം ഉയരുമെന്ന പ്രതീക്ഷ പാളി. എങ്കിലും വന്നവോട്ടുകളിലേറെയും അനുകൂലമാകുമെന്നാണ് കൂട്ടലും കിഴിക്കലും കഴിയുമ്പോഴുള്ള ബിജെപിയുടെ പ്രതീക്ഷ. 2015ലെ പ്രകടനത്തിൽ നിന്നും നേരിയ മുന്നേറ്റം ഉറപ്പിക്കുന്നു. നേമത്തെ സമ്പൂണ്ണ ആധിപത്യവും,കഴക്കൂട്ടത്ത് മികച്ച പ്രകടനവും ആശ്വാസമേകുമെന്നാണ് പ്രതീക്ഷ. വട്ടിയൂർക്കാവ് ആരെ  തുണയ്ക്കുമെന്ന് വ്യക്തമായിട്ടില്ല.  ഇടതുവിരുദ്ധ വോട്ടുകൾ ഉറപ്പിച്ച മേഖലകളിൽ ന്യൂജെൻ കൂട്ടായ്മയായ തിരുവനന്തപുരം വികസന സമിതിയുടെ സാന്നിദ്ധ്യം ബിജെപി യുഡിഎഫ് പ്രതീക്ഷകളെ ബാധിച്ചിട്ടുണ്ട്.

click me!