
തിരുവനന്തപുരം: ഓണസദ്യ മാലിന്യക്കുപ്പയിൽ തള്ളിയതിന് നടപടി നേരിട്ട ശുചീകരണ തൊഴിലാളികൾക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ച് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. നടപടി നേരിട്ട ചാലാ സര്‍ക്കിളിലെ ശുചീകരണ തൊഴിലാളി സന്തോഷ് അടക്കമുള്ളവര്‍ക്കൊപ്പം ഇരുന്നാണ് മേയര്‍ ഭക്ഷണം കഴിച്ചത്. കാര്യവട്ടത്തെ ട്വന്റി 20 മത്സരശേഷം ഗ്രീൻഫീൽഡ് സ്റ്റേഡിയം വൃത്തിയാക്കിയവർക്കൊപ്പമായിരുന്നു ആര്യ രാജേന്ദ്രന്റെ ഭക്ഷണം. ഫോട്ടോയുമെടുത്തു.
ജോലി പൂർത്തിയാക്കിയ ശേഷം ഓണാഘോഷത്തിന് എത്തിയ തൊഴിലാളികളെ വീണ്ടും ശുചീകരണത്തിനായി നിയോഗിച്ചപ്പോഴാണ് ഓണസദ്യ മാലിന്യക്കുപ്പയിൽ തള്ളി ശുചീകരണ തൊഴിലാളികൾ പ്രതിഷേധിച്ചത്. ഇതിന്റെ പേരിൽ തൊഴിലാളികളെ മേയർ സസ്പെൻഡ് ചെയ്തിരുന്നു. പിന്നീട് സിഐടിയു, പ്രതിഷേധവുമായെത്തിയതോടെ സിപിഎം മേയറെ കൊണ്ട് ഈ നടപടി തിരുത്തിച്ചിരുന്നു. 7 തൊഴിലാളികൾക്കെതിരായ നടപടി തുടർന്ന് മേയർ പിൻവലിച്ചു.
തൊഴിലാളികളെ അഭിനന്ദിച്ച് മേയർ
1,174 കിലോ പ്ലാസ്റ്റിക് കുപ്പികളും 538 കിലോ പേപ്പറും 328 കിലോ പ്ലാസ്റ്റിക്കും 291 കിലോ ഭക്ഷണാവശിഷ്ടങ്ങളുമാണ് മത്സര ശേഷം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നിന്ന് നീക്കം ചെയ്തത്. ഇതിനായി പ്രയത്നിച്ച നഗരസഭാ ജീവനക്കാരേയും ഹരിതകര്‍മ സേനാ അംഗങ്ങളേയും മേയര്‍ അഭിനന്ദിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam