തിരുവനന്തപുരത്തെ കൊവിഡ് കേസുകളേറെയും ഉറവിടമില്ലാത്തത്, തലസ്ഥാനത്തേത് സാമൂഹിക വ്യാപനമോ?

By Web TeamFirst Published Jul 6, 2020, 6:35 AM IST
Highlights

സമ്പർക്ക വ്യാപനമുണ്ടായ സ്ഥലങ്ങളെ കണ്ടെയിന്മെന്റ് സോണുകളാക്കി നിയന്ത്രണമേർപ്പെടുത്തിയിരിക്കെ ഇന്നലെ ഒറ്റദിവസം മാത്രം 22 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്തെ ആശങ്ക കൂട്ടിയതും ട്രിപ്പിൾ ലോക്ക് ഡൗണിലേക്ക് നയിച്ചതും, സമ്പർക്ക വ്യാപനവും ഉറവിടമില്ലാത്ത കേസുകളുമാണ്. പൂന്തുറയിൽ രോഗം സ്ഥിരീകരിച്ചയാളിൽ നിന്നും ഇന്നലെ മാത്രം പത്ത് പേർക്ക് രോഗം സ്ഥിരീകരിച്ചതും തലസ്ഥാനത്തെ ആശങ്ക വർധിപ്പിക്കുന്നു. തലസ്ഥാനത്തുണ്ടായ മൂന്നു മരണങ്ങളിൽ ഇതുവരെ ഉറവിടം കണ്ടെത്താനായിട്ടില്ല. സമ്പർക്ക വ്യാപനമുണ്ടായ സ്ഥലങ്ങളെ കണ്ടെയിന്മെന്റ് സോണുകളാക്കി നിയന്ത്രണമേർപ്പെടുത്തിയിരിക്കെ ഇന്നലെ ഒറ്റദിവസം മാത്രം 22 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. ഇതിൽ 14 എണ്ണത്തിനും ഉറവിടമില്ല. 2 പേർ ആരോഗ്യപ്രവർത്തകർ. ഉറവിടമില്ലാത്ത കേസുകൾ നാൽപ്പതായി.

സാമൂഹികവ്യാപന ഭീതി; തലസ്ഥാന നഗരത്തില്‍ ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചു; ഒരാഴ്ചത്തേക്ക് കടുത്ത നിയന്ത്രണം

സംസ്ഥാനത്തിന്റെ പലഭാഗങ്ങളിൽ നിന്നും ആളുകളെത്തുകയും മടങ്ങുകയും ചെയ്യുന്ന തലസ്ഥാനത്ത് ഈ സാഹചര്യം സങ്കീർണത സൃഷ്ടിക്കുന്നു. സമ്പർക്കത്തിലൂടെ ബാധിച്ചവരാവട്ടെ ഡ്രൈവർമാർ, കടയുടമകൾ, ആരോഗ്യപ്രവർത്തകർ, പൊലീസ്, ഓൺലൈൻ ഭക്ഷണ വിതരണക്കാരൻ അടക്കമുള്ള മുൻനിര പ്രവർത്തകർക്ക്. തീരദേശ മേഖലയിൽ ആശങ്ക കൂടുതൽ ശക്തമാണ്. പൂന്തുറയിൽ മാത്രം പത്ത് പേർക്കാണ് നേരത്തെ രോഗം സ്ഥിരീകരിച്ചയാളിൽ നിന്ന് രോഗം പകർന്നത്. തീരദേശ മേഖല കേന്ദ്രീകരിച്ച് കൊണ്ട് ആശങ്കയുണ്ടാക്കുന്ന വിധം ക്ലസ്റ്ററുകൾ രൂപപ്പെട്ടിട്ടുണ്ടെന്നാണ് ആരോഗ്യവിദ്ഗദരുടെ മുന്നറിയിപ്പ്.

തമിഴ്നാട്ടിൽ നിന്നുള്ള വരവും പോക്കും കൂടിയതും രണ്ടാംഘട്ട അൺലോക്ക് തുടങ്ങിയതോടെ ജനം നിയന്ത്രണമില്ലാതെ പുറത്തേക്കിറങ്ങിയതും കാരണമായി ആരോഗ്യവിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. നഗരത്തിന്റെ പ്രധാന ഭാഗങ്ങളിലുള്ളവരിലെല്ലാം ഉറവിടമറിയാത്ത രോഗം സ്ഥിരീകരിച്ചതോടെ പെട്ടെന്നുള്ള വ്യാപനം മുന്നിൽക്കണ്ടാണ് ട്രിപ്പിൾ ലോക്ക്ഡൗൺ.

click me!