
തിരുവനന്തപുരം: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ ഉൾപ്പെട്ട മഹാരാജാസ് കോളേജ് മാർക് ലിസ്റ്റ് വിവാദത്തിൽ ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാർ, കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവ്യർ, കെ.എസ്.യു മഹാരാജാസ് കോളേജ് യൂണിറ്റ് പ്രസിഡൻ്റ് ഫാസിൽ എന്നിവർക്കെതിരെ കേസെടുത്ത നടപടി പ്രതിഷേധാർഹമെന്ന് കെ.എസ്.യു സംസ്ഥാന കൺവീനർ തൗഫീക്ക് രാജൻ വാർത്താക്കുറിപ്പിൽ പറഞ്ഞു.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി നൽകിയ പരാതിയിൽ മിന്നൽ വേഗത്തിൽ നടപടിയെടുത്ത പോലീസ് എന്തുകൊണ്ടാണ് വ്യാജ സർട്ടിഫിക്കറ്റ് കേസിൽ അന്വേഷണം നേരിടുന്ന കെ.വിദ്യയെ അറസ്റ്റ് ചെയ്യാൻ ഭയക്കുന്നത് എന്നത് പകൽ പോലെ വ്യക്തമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ ഹിറ്റ്ലറെക്കാൾ വലിയ ഏകാധിപതിയായി മാറിയെന്നതിൻ്റെ ഉദാഹരണമാണ് ഇത്തരം കേസുകളെന്നും ജനാധിപത്യ കേരളത്തിന് അപമാനകരമാണ് ആഭ്യന്തര വകുപ്പിൻ്റെ ഈ നടപടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെ.എസ്.യു പ്രസിഡൻ്റിനെതിരെ കേസെടുത്ത നടപടിക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
'അന്തംവിട്ട പിണറായി എന്തും ചെയ്യുമെന്ന മാനസികാവസ്ഥയിൽ'; കടുത്ത വിമർശനവുമായി സുധാകരനും ചെന്നിത്തലയും