
തിരുവനന്തപുരം: ഒരു സമുദായത്തിൻ്റെ വോട്ടിന് വേണ്ടിയാണ് സിപിഎമ്മും കോൺഗ്രസും ഈ നാടകം കളിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സിപിഎമ്മും ബിജെപിയും പല മണ്ഡലത്തിലും ഡീലാണെന്ന് പറയുന്നത് ജനങ്ങളുടെ ശ്രദ്ധതിരിക്കാനുള്ള ശ്രമമാണെന്നും നാണമില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. യുപിഎ സര്‍ക്കാരിനെ പിന്തുണച്ചത് സിപിഎമ്മായിരുന്നില്ലേ? തമിഴ്നാട്ടിൽ ആരൊക്കെയണ് ഒരുമിച്ച് മത്സരിക്കുന്നത്. ഇത്തരത്തിൽ കോണ്‍ഗ്രസും സിപിഎമ്മും ഒരു സമുദായത്തിന്‍റെ വോട്ടിന് വേണ്ടിയാണ് ഇത്തരം ആരോപണം ഉന്നയിക്കുന്നത്. സിപിഎം ബിജെപിയുടെ ബി ടീമാണെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. ഇത് ഏത് സമുദായത്തിന്‍റെ വോട്ട് ലക്ഷ്യമിട്ട് പറഞ്ഞത്? ഏതു സമുദായമാണെന്നൊന്നും പറയുന്നില്ല. എല്ലാവര്‍ക്കും അത് മനസിലാകും. എല്ലാവര്‍ക്കും ബുദ്ധിയുണ്ട്. ആ സമുദായത്തിന്‍റെ വോട്ട് നേടാൻ വിഡ്ഢിത്തരം പറഞ്ഞ് ജനങ്ങളുടെ ശ്രദ്ധതിരിക്കാനാണ് ശ്രമം. എന്നാൽ, ജനങ്ങള്‍ക്ക് ഇവിടെ സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും മതിയായെന്നും അവര്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
കൂടുതൽ മണ്ഡലങ്ങളിൽ ബിജെപി- സിപിഎം ഡീൽ ആരോപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഇന്ന് രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് രാജീവ് ചന്ദ്രശേഖറിന്‍റെ മറുപടി. മഞ്ചേശ്വരം, കോന്നി, റാന്നി എന്നീ മണ്ഡലങ്ങളിൽ സിപിഎമ്മും ബിജെപിയും തമ്മിൽ ഡീലുണ്ടെന്നായിരുന്നു വിഡി സതീശന്‍റെ പുതിയ ആരോപണം. നേരത്തെ പാലക്കാട് അടക്കം സിപിഎം-ബിജെപി ഡീലുണ്ടെന്ന് വിഡി സതീശൻ ആരോപിച്ചിരുന്നു. പത്ത് മണ്ഡലങ്ങളിൽ ഡീൽ ഉണ്ടെന്നായിരുന്നു ഇന്നലെ വിഡി സതീശൻ ആരോപിച്ചിരുന്നത്. ഡീൽ ആരോപണം ബിജെപിയും സിപിഎമ്മും തള്ളുന്നതിനിടെയാണ് വീണ്ടും ആരോപണം ഉയരുന്നത്. ഒന്നാം നമ്പര്‍ കാര്‍ ഒഴിവാക്കി ആര്‍എസ്എസുമായി ചര്‍ച്ചയ്ക്ക് പോയ ആളാണ് മുഖ്യമന്ത്രിയെന്നും 1977ൽ ആര്‍എസ്എസ് വോട്ട് നേടി ജയിച്ചയാളാണ് മുഖ്യമന്ത്രിയെന്നും ആ ചരിത്രം തങ്ങള്‍ക്ക് പറയേണ്ടിവരുമെന്നും വിഡി സതീശൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam