
ഇടുക്കി ദേവികുളം മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിൽ എംഎൽഎയായി നിയമസഭയിലെത്തിയ എൽഡിഎഫിലെ എ രാജയുടെ വിജയം അസാധുവായിരിക്കുകയാണ്. പട്ടികജാതി സംവരണ വിഭാഗത്തിൽപ്പെട്ട ദേവികുളം മണ്ഡലത്തിൽ വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് രാജ മത്സരിച്ചതെന്ന യുഡിഎഫ് സ്ഥാനാർഥി ഡി കുമാറിന്‍റെ ഹർജി അംഗീകരിച്ചായിരുന്നു കോടതിയുടെ നടപടി. ഇത് രണ്ടാം തവണയാണ് ദേവികുളം മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് അസാധുവാക്കപ്പെടുന്നത്. നേരത്തെ 1957 ലാണ് ആദ്യമായി ദേവികുളം മണ്ഡലത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് റദ്ദാക്കിയത്. 1957 ലെ തെരഞ്ഞെടുപ്പിൽ ദേവികുളത്ത് നിന്നും വിജയിച്ച റോസമ്മ പുന്നൂസിന്‍റെ വിജയം 1958 ൽ കോടതി അസാധുവാക്കുകയായിരുന്നു. ഉപതെരഞ്ഞെടുപ്പ് നടത്തിയപ്പോൾ വീണ്ടും സ്ഥാനാർത്ഥിയായ റോസമ്മ പുന്നൂസ് ജയിച്ചു കയറിയെന്നതാണ് ചരിത്രം.
നിയമസഭാ സമ്മേളനം നടക്കുന്നതിനിടെയാണ് ഇടതുമുന്നണിക്ക് തിരിച്ചടിയായി ഹൈക്കോടതിയിൽ നിന്ന് ഉത്തരവെത്തിയത്. ക്രിസ്ത്യൻ മതാചാരം പിന്തുടരുന്ന രാജയ്ക്ക് പട്ടിക ജാതി സംവരണ മണ്ഡലത്തിൽ മത്സരിക്കാൻ അർഹതയില്ലെന്നായിരുന്നു ഹർജിയിലെ പ്രധാനവാദം. പരിവർത്തിത ക്രൈസ്തവ വിഭാഗത്തിൽപ്പെട്ടവരാണെന്നും മാട്ടുപ്പെട്ടി കുണ്ടള ഈസ്റ്റ് ഡിവിഷനിലെ സി എസ് ഐ. പള്ളിയിൽ മാമ്മോദീസാ സ്വീകരിച്ചവരാണ് രാജയുടെ മാതാപിതാക്കളെന്നും രാജയും അതേ മതത്തിൽപ്പെട്ടതാണെന്നും ഹർജിയിലുണ്ടായിരുന്നു.
ഇത് അംഗീകരിച്ചാണ് ഹൈക്കോടതി ഉത്തരവിട്ടത്. പട്ടിക ജാതിസംവരണ വിഭാഗത്തിൽപ്പെട്ട മണ്ഡലത്തിൽ രാജയുടെ നാമനിർദേശപത്രിക വരണാധികാരി നേരത്തെ തന്നെ തള്ളേണ്ടതായിരുന്നെന്നും ഹിന്ദു പറയ സമുദായത്തിൽപ്പെട്ടയാളാണ് താനെന്ന രാജയുടെ വാദം അഗീകരിക്കാനാകില്ലെന്നും ഉത്തരവിലുണ്ട്. ഉത്തരവിന്‍റെ പകർപ്പ് തെരഞ്ഞെടുപ്പ് കമ്മീഷനും നിയമസഭാ സ്പീക്കർക്കും സർക്കാരിനും കൈമാറാനും കോടതി നിർദേശിച്ചു.
കോടതിവിധി പഠിച്ചശേഷം തുടർ നടപടിയെന്നാണ് അയോഗ്യനാക്കപ്പെട്ട എ രാജ പ്രതികരിച്ചത്. ഉത്തരവിനെതിരെ മേൽക്കോടതിയെ സമീപിക്കാൻ രാജയ്ക്ക് അവസരമുണ്ട്. അതിൽ തീരുമാനമാകും വരെ ഹൈക്കോടത് ഉത്തരവ് സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെടാം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam