
തൊടുപുഴ: തൊടുപുഴ നഗരസഭയിൽ അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്ത് എൽഡിഎഫ്. യുഡിഎഫ് വിമതൻ സനീഷ് ജോർജ്ജ് ചെയർമാനാകും. യുഡിഎഫ് സ്വതന്ത്ര ജെസി ജോണിയും കൂടി എൽഡിഎഫിനെ പിന്തുണച്ചതോടെയാണ് യുഡിഎഫിന് കപ്പിനും ചുണ്ടിനുമിടയിൽ ഭരണം നഷ്ടമായത്.
ഇന്നലെ രാത്രി നടത്തിയ ചർച്ചകളാണ് യുഡിഎഫിൽ നിന്ന് ഭരണം തട്ടിയെടുത്തത്. 35 അംഗ നഗരസഭയിൽ 13 സീറ്റായിരുന്നു യുഡിഎഫിന് കിട്ടിയത്, 12 സീറ്റിൽ എൽഡിഎഫും, 8 സീറ്റ് ബിജെപിയുമാണ് ജയിച്ചത്. രണ്ട് വിമതരും. ഇതിൽ നിസ സക്കീർ എന്ന വിമത സ്ഥാനാർത്ഥിയുടെ പിന്തുണ കിട്ടിയതോടെ 14 സീറ്റുമായി അധികാരം പിടിക്കാമെന്നായിരുന്നു യുഡിഎഫ് പ്രതീക്ഷിച്ചിരുന്നത്.
എന്നാൽ പിന്തുണ പ്രഖ്യാപിക്കാതിരുന്ന സനീഷ് ജോർജ്ജിനെ അപ്രതീക്ഷിത നീക്കത്തിലൂടെ എൽഡിഎഫ് ചെയർമാൻ സ്ഥാനാർത്ഥിയാക്കി. യുഡിഎഫ് സ്വതന്ത്ര ജെസി ജോണിനെയും കൂടി മറുകണ്ടം ചാടിച്ച് എൽഡിഎഫ് നടത്തിയ നീക്കം നിർണ്ണായകമായി. പുതിയ സാഹചര്യത്തിൽ യുഡിഎഫിന് 12 പേരുടെ പിന്തുണയും എൽഡിഎഫിന് 14 പേരുടെ പിന്തുണയുമാണ് ഉള്ളത്.
എറ്റവും വലിയ ഒറ്റകക്ഷിയായ മുസ്ലീം ലീഗിന്റെയും കോൺഗ്രസിന്റെയും എതിർപ്പ് മറികടന്ന് ചെയർമാൻ സ്ഥാനം ചോദിച്ച് വാങ്ങിയ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam