
തിരുവനന്തപുരം: കേരളത്തിലെ അടുത്ത സർക്കാരിന്റെ ക്യാപ്റ്റൻ പിണറായി വിജയൻ തന്നെയെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. പക്ഷേ, ടീമിനെ തീരുമാനിക്കുന്നത് പാർട്ടിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
"പിണറായി വിജയൻ തന്നെയായിരിക്കും അടുത്ത മുഖ്യമന്ത്രി എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ബാക്കിയുള്ളതൊക്കെ പാർട്ടി തീരുമാനിക്കട്ടെ. ആരൊക്കെയാണ് ടീമിലുണ്ടാകുക എന്ന് പറയുന്ന പതിവൊന്നും ഞങ്ങളുടെ പാർട്ടിയിലില്ല. പാർട്ടി അത് തീരുമാനമെടുക്കും. ഇപ്പോ ഉള്ളവർ മാത്രമാണ് കഴിവുള്ളവർ എന്നൊക്കെ പറയാൻ പറ്റുമോ? കഴിവുള്ള ആൾക്കാർ ഇനിയും ഒരുപാട് ഉണ്ട്." തോമസ് ഐസക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പാർട്ടി പറഞ്ഞാൽ തോമസ് ഐസക് ഇനിയും മത്സരിക്കുമോ എന്ന ചോദ്യത്തിന് അതൊക്കെ അതിന്റെ വഴിക്ക് വന്നോളും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ക്ഷേമപെൻഷൻ 1600 രൂപയിൽ നിന്ന് ഉയർത്തുമെന്ന വാഗ്ദാനം എൽഡിഎഫിന്റെ പ്രകടന പത്രികയിൽ ഉണ്ടാകുമെന്നുള്ള ഉറപ്പും നൽകുന്നുണ്ട് ധനമന്ത്രി. പക്ഷേ, ഭക്ഷ്യ കിറ്റ് തുടരുമോ എന്നതിന് ഉറപ്പ് അദ്ദേഹം നൽകുന്നില്ല. "ആറായിരം രൂപ വച്ചൊന്നുമല്ല കൊടുക്കാൻ പോകുന്നത്, ഞങ്ങൾ കൊടുക്കുന്നത് ഞങ്ങൾ പറഞ്ഞു. അതിനിയും കൂട്ടും. അതെത്ര കൂട്ടുമെന്ന് പ്രകടനപത്രികയിൽ പറയും. കിറ്റിന്റെ കാര്യം അന്നത്തെ സാഹചര്യം അനുസരിച്ച് തീരുമാനിക്കേണ്ടതാണ്. ഇത്രയും കാര്യങ്ങൾ ചെയ്യുന്നത് ഒത്തിരി റിസ്ക് എടുത്തിട്ടാണ്. ഒരുപാട് കാര്യങ്ങൾ വേണ്ടെന്ന് വച്ചും നിയന്ത്രിച്ചും ഒക്കെയാണ്" തോമസ് ഐസക് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam