ഭീഷണി, സൈബറാക്രമണം; ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ അഭിഭാഷകയുടെ പരാതി, മൊഴിയെടുത്തു

By Web TeamFirst Published Sep 27, 2022, 9:08 PM IST
Highlights

രണ്ടുതവണ തനിക്ക് കോടതി വരാന്തയിൽ നിന്ന് ഭീഷണിയുണ്ടായെന്നാണ് അഭിഭാഷക മൊഴി നൽകിയത്. തനിക്കെതിരെ സൈബർ ആക്രമണവും നടക്കുന്നുണ്ടെന്നും അഭിഭാഷക മൊഴി നൽകിയിട്ടുണ്ട്.  

കോഴിക്കോട് : മെഡിക്കൽ കോളേജിലെ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച സംഭവത്തിലെ പ്രതികള്‍ക്കൊപ്പമുള്ള നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നവെന്ന സുരക്ഷാ ജീവനക്കാരുടെ അഭിഭാഷകയുടെ പരാതിയിൽ കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് അഭിഭാഷകയുടെ മൊഴി രേഖപ്പെടുത്തി. നേതാക്കളിൽ നിന്ന് ഇപ്പോഴും ഭീഷണി നിലനിൽക്കുന്നതായി അഡ്വ. ബബില ഉമർഖാൻ കോടതിയിൽ ആവർത്തിച്ചു. രണ്ടുതവണ തനിക്ക് കോടതി വരാന്തയിൽ നിന്ന് ഭീഷണിയുണ്ടായെന്നാണ് അഭിഭാഷക മൊഴി നൽകിയത്. തനിക്കെതിരെ സൈബർ ആക്രമണവും നടക്കുന്നുണ്ടെന്നും അഭിഭാഷക മൊഴി നൽകിയിട്ടുണ്ട്. ഇതിന്‍റെ തെളിവുകൾ ഉടൻതന്നെ കോടതിയിൽ ഹാജാക്കുമെന്ന് അഡ്വ. ബബില ഉമർഖാൻ അറിയിച്ചു. 

അതിനിടെ, കോഴിക്കോട് മെഡിക്കൽ കോളേജിൽ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച കേസിൽ പ്രതികളായ ഡിവൈഎഫ്ഐ പ്രവർത്തകർ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി. കേസിലെ മുഖ്യപ്രതി അരുൺ അടക്കം 5 പേരാണ് ജാമ്യഹർജി നൽകിയത്. കഴിഞ്ഞ 16 ആം തീയ്യതി മുതൽ റിമാൻഡിൽ ആണെന്നും അന്വേഷണം പൂർത്തിയായ സാഹചര്യത്തിൽ ഇനി കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ആവശ്യം.തന്‍റെ ഭാര്യയെ ആദ്യം സെക്യൂരിറ്റി ജീവനക്കാരനാണ് ആക്രമിച്ചതെന്നും അതിൽ പരാതി നൽകിയതിലുള്ള വിരോധമായിരുന്നു സെക്യൂരിറ്റി ജീവനക്കാരനെന്നും അരുൺ ജാമ്യാപേക്ഷയിൽ വ്യക്തമാക്കുന്നു. പൊലീസിന് കേസിൽ ഗൂഢോദ്ദേശ്യമുണ്ടെന്നും ഹർ‍ജിയിൽ പറയുന്നുണ്ട്. നേരത്തെ കോഴിക്കോട് സെഷൻസ് കോടതി പ്രതികളുടെ ഹർജി തള്ളിയിരുന്നു  

 

click me!