
കൊല്ലം: കൊട്ടാരക്കര താലൂക്ക് ഓഫീസ് കേന്ദ്രീകരിച്ച് തഹസില്‍ദാരുടെ നേതൃത്വത്തില്‍ കൈക്കൂലി മാഫിയ പ്രവര്‍ത്തിക്കുന്നു എന്ന പരാതിയിൽ ഇടപെട്ട് റവന്യൂ മന്ത്രി. പ്രാഥമിക അന്വേഷണത്തിന് റവന്യൂ മന്ത്രി നിയോഗിച്ച ഉദ്യാഗസ്ഥരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ നാല് പേരെ സസ്പെന്റ് ചെയ്തു. താലൂക്ക് തഹസിൽദാർ അജികുമാർ, ഡെപ്യൂട്ടി തഹസിൽദാർ അനിൽകുമാർ, ഡ്രൈവർ മനോജ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ദിവസ വേതന അടിസ്ഥാനത്തിൽ ഡ്രൈവർ തസ്തികയിൽ ജോലി നോക്കുന്ന മനോജിനെ പിരിച്ചുവിടാനും തീരുമാനിച്ചു.
ക്വാറി, മണ്ണ് മാഫിയകളിൽ നിന്ന് കൈക്കൂലി വാങ്ങുന്നുവെന്ന വ്യാപക പരാതി മന്ത്രിക്ക് ലഭിച്ചിരുന്നു. ഇഷ്ടിക കമ്പനി തുടങ്ങാൻ അനുമതി തേടിയ കുളക്കട സ്വദേശിയിൽ നിന്ന് സംഘം ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് റവന്യൂ മന്ത്രിക്ക് വേറെയും പരാതി ലഭിച്ചു. അന്വേഷണത്തിൻ്റെ ഭാഗമായി പാറ ക്വാറി വാങ്ങാൻ വന്ന ഏജൻ്റ് എന്ന വ്യാജേന റവന്യൂ വകുപ്പ് അണ്ടർ സെക്രട്ടറി ഇവിടെയെത്തി. ഇദ്ദേഹത്തോട് 10 ലക്ഷം രൂപയാണ് സംഘം ആവശ്യപ്പെട്ടത്. ക്വാറി പ്രവർത്തനം തുടങ്ങിയാൽ മാസം തോറും രണ്ട് ലക്ഷം രൂപ തഹസീൽദാർക്ക് നൽകണമെന്നും സ്ഥിരം ഡ്രൈവർ മനോജ് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയായിരുന്നു കൂട്ട നടപടി
കരാർ വ്യവസ്ഥയിൽ എടുത്ത മനോജിന്റെ വാഹനം അടിയന്തിരമായി വിടുതൽ ചെയ്യാനും ഉത്തരവിട്ടു. വകുപ്പിനെ അഴിമതി മുക്തമാക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. പൊതുജനങ്ങള്‍ക്ക് അഴിമതി സംബന്ധിച്ച് നേരിട്ട് മന്ത്രിക്ക് തന്നെ പരാതി നല്‍കാം. പരാതിക്കാരന്റെ വിവരങ്ങള്‍ വെളിപ്പെടുത്തില്ല. പരാതിയില്‍ കഴമ്പുണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും റവന്യൂ മന്ത്രി അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam