Thrikkakara By Election : ആര് കര തൊടും? കേരളം തൃക്കാക്കരയിലേക്ക് ചുരുങ്ങുന്നു, അഭിമാനപ്പോരിൽ വിധി ഇന്ന്

Published : Jun 03, 2022, 01:18 AM IST
Thrikkakara By Election : ആര് കര തൊടും? കേരളം തൃക്കാക്കരയിലേക്ക് ചുരുങ്ങുന്നു, അഭിമാനപ്പോരിൽ വിധി ഇന്ന്

Synopsis

239 ബൂത്തുകളിലായി 1,35,342 വോട്ടര്‍മാര്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ എണ്ണിത്തീരുമ്പോള്‍ തൃക്കാക്കരയുടെ പുതിയ എംഎല്‍എ ആരെന്ന് തെളിയും. എട്ട് മണിയോടെ സ്ട്രോങ് റൂം തുറക്കും. ആദ്യം എണ്ണുക പോസ്റ്റല്‍ ബാലറ്റുകളും സര്‍വീസ് ബാലറ്റുകളുമാണ്. പിന്നാലെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ എണ്ണി തുടങ്ങും.

കൊച്ചി: രാഷ്ട്രീയ കേരളത്തിൽ കണ്ണം കാതുമെല്ലാം തൃക്കാക്കരയിലേക്ക്. വാശിയേറിയ പോരാട്ടം നടന്ന ഉപതെരഞ്ഞെടുപ്പിൽ ആര് കൊടി നാട്ടുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് കേരളം. പി ടി തോമസ് കോട്ടയാക്കി മാറ്റിയ സീറ്റ് നിലനിര്‍ത്താന്‍ ഉമ തോമസിന് കഴിയുമോ? ഇടതു മുന്നണി സെഞ്ച്വറിയടിക്കുമോ? ബിജെപി കറുത്ത കുതിരയാകുമോ? എല്ലാ ചോദ്യങ്ങള്‍ക്കും ഇന്ന് ഉത്തരം കിട്ടും. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും.

239 ബൂത്തുകളിലായി 1,35,342 വോട്ടര്‍മാര്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ എണ്ണിത്തീരുമ്പോള്‍ തൃക്കാക്കരയുടെ പുതിയ എംഎല്‍എ ആരെന്ന് തെളിയും. എട്ട് മണിയോടെ സ്ട്രോങ് റൂം തുറക്കും. ആദ്യം എണ്ണുക പോസ്റ്റല്‍ ബാലറ്റുകളും സര്‍വീസ് ബാലറ്റുകളുമാണ്. പിന്നാലെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ എണ്ണി തുടങ്ങും. ഒരു റൗണ്ടില്‍ 21 വോട്ടിങ് മെഷീനുകള്‍ എണ്ണി തീര്‍ക്കും. അങ്ങിനെ പതിനൊന്ന് റൗണ്ടുകള്‍ പൂര്‍ത്തിയാകുന്നതോടെ ചിത്രം വ്യക്തമാകും തെളിയും. കൊച്ചി കോര്‍പ്പറേഷനിലെ ഇടപ്പളളി മേഖലയിലെ ബൂത്തുകളാവും ആദ്യം എണ്ണുക.

ഈ ബൂത്തുകളിലെ വോട്ടുകള്‍ എണ്ണി കഴിയുമ്പോള്‍ തന്നെ ചിത്രം തെളിയും. കഴിഞ്ഞ തവണ ഈ മേഖലയില്‍ പി ടി തോമസ് നേടിയത് 1258 വോട്ടുകളുടെ ലീഡാണ്. ആദ്യ റൗണ്ടില്‍ ഉമയുടെ ലീഡ് 800നും ആയിരത്തി മുന്നൂറിനും ഇടയിലെങ്കില്‍ യുഡിഎഫ് ജയിക്കുമെന്നതിന്‍റെ കൃത്യമായ സൂചനയാകും അതെന്നാണ് വിലയിരുത്തപ്പെടുന്നത്. പാലാരിവട്ടം, പാടിവട്ടം, അഞ്ചുമന മേഖലകളിലൂടെയാവും പിന്നെ കൗണ്ടിംഗ് കടക്കുക. അഞ്ചാം റൗണ്ടോടെ വൈറ്റില വരെയുളള കോര്‍പറേഷന്‍ പരിധിയിലെ ബൂത്തുകള്‍ എണ്ണി തീരും.

വോട്ടെണ്ണല്‍ അഞ്ചു റൗണ്ട് പിന്നിടുമ്പോള്‍ ഉമയുടെ ലീഡ് അയ്യായിരം കടന്നുവെങ്കില്‍ യുഡിഎഫിന് വിജയം ഉറപ്പിക്കാം. ഇവിടെ യുഡിഎഫ് ഭൂരിപക്ഷം മൂവായിരത്തില്‍ താഴെയെങ്കില്‍ കടുത്ത മല്‍സരമാണ് നടക്കുന്നതെന്ന് വിലയിരുത്തേണ്ടി വരും. അതല്ല ജോ ജോസഫ് നേരിയ ലീഡ് സ്വന്തമാക്കിയാല്‍ പോലും ഇടതുമുന്നണി ജയിക്കുമെന്നതിന്‍റെ സൂചനയാകും അത്.  അങ്ങനെ വന്നാല്‍ തൃക്കാക്കര മുനസിപ്പാലിറ്റിയിലെ വോട്ടുകള്‍ നിര്‍ണായകമാകും. എട്ടാം റൗണ്ട് മുതലാണ് തൃക്കാക്കരയിലെ വോട്ടുകള്‍ എണ്ണി തുടങ്ങുക. ഇഞ്ചോടിഞ്ച് മല്‍സരമാണ് നടക്കുന്നതെങ്കില്‍ തൃക്കാക്കര വെസ്റ്റ്, സെന്‍ട്രല്‍ മേഖലകളിലെ വോട്ടുകള്‍ എണ്ണുന്ന 9,10,11 റൗണ്ടുകള്‍ പിന്നിടുന്നതോടെ ഇരു സ്ഥാനാര്‍ഥികളും ഏതാണ്ട് ഒപ്പത്തിനൊപ്പമെത്തും.

അങ്ങനെ സംഭവിച്ചാല്‍ മാത്രം ഇടതുമുന്നണിക്ക് പ്രതീക്ഷയോടെ അവസാന നാലു റൗണ്ടുകളിലേക്ക് കടക്കാം. ഇടതു ശക്തികേന്ദ്രമായ തൃക്കാക്കര ഈസ്റ്റ് മേഖല ഈ ഘട്ടത്തിലാവും എണ്ണുക. കോര്‍പ്പറേഷന്‍ പരിധിയിലെ യുഡിഎഫ് ഭൂരിപക്ഷം എണ്ണായിരത്തിനും പതിനായിരത്തിനും ഇടയിലെങ്കില്‍  തൃക്കാക്കര മുനിസിപ്പൽ പരിധിയിലെ വോട്ടുകള്‍ കൊണ്ട് അട്ടിമറി നടത്താമെന്ന ഇടത് പ്രതീക്ഷ അണയും. അവസാന വട്ട കണക്കുകൂട്ടലുകളും നടത്തിയ ശേഷവും വിജയം ഉറപ്പാണെന്ന് തന്നെയാണ് ഇടത് വലത് ക്യാമ്പുകൾ പ്രതികരിക്കുന്നത്. 

കുറഞ്ഞ പോളിംഗില്‍ തലപുകഞ്ഞ് മുന്നണികള്‍

നാടിളക്കി പ്രചാരണം നടത്തിയിട്ടും തൃക്കാക്കരയില്‍ ഏറ്റവും കുറഞ്ഞ പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയത്. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും നേർക്ക് നേർ ഇറങ്ങി നടത്തിയ വൻ പ്രചാരണവും മഴമാറിയ തെളിഞ്ഞ അന്തരീക്ഷവും പോളിംഗ് ദിവസത്തെ രാവിലത്തെ ട്രെൻഡ്, റെക്കോർഡ് ശതമാനത്തിലേക്കത്തിക്കുമെന്നായിരുന്നു മുന്നണികളുടെ കണക്ക്. എന്നാല്‍, വോട്ടെടുപ്പ് തീർന്നപ്പോൾ കണക്ക് കൂട്ടലുകളെല്ലാം തെറ്റി. കൊച്ചി കോർ‍പ്പറേഷനിലാണ് തൃക്കാക്കര നഗരസഭയെ അപേക്ഷിച്ച് മുന്നണികളുടെ പ്രതീക്ഷ തെറ്റിച്ചത്. കോർപ്പറേഷനിലെ പല ബൂത്തുകളിലും 50 ശതമാനത്തിൽ താഴെയാണ് പോളിംഗ്. ഇതിൽ പലതും യുഡിഎഫ് ശക്തികേന്ദ്രങ്ങളാണ്. എന്നാൽ സാധാരണ 40 പോലും എത്താത്ത ബൂത്തുകളിൽ 50 ശതമാനം എത്തിയത് തന്നെ നേട്ടമാണെന്നും ഈ ബൂത്തുകളിൽ ചെയ്ത വോട്ടുകൾ അധികവും നേട്ടമാകുമെന്നും യുഡിഎഫ് പറയുന്നു.  

ഇഞ്ചോടിഞ്ച് പോരാട്ടം പ്രതീക്ഷിക്കുന്ന തൃക്കാക്കര മുൻസിപ്പാലിറ്റിയിലെ മിക്ക ബൂത്തുകളിലും മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. 75 % വരെ കടന്ന പോളിംഗ് കടന്ന ബൂത്തുകളുണ്ട്. തൃക്കാക്കര സെൻട്രലിലെയും ഈസ്റ്റിലെയും വെസ്റ്റിലെയും പോളിംഗിൽ യുഡിഎഫും എൽഡിഎഫും പ്രതീക്ഷ വെക്കുന്നു. ഈസ്റ്റിൽ കഴിഞ്ഞ തവണ കരുത്ത് കാട്ടിയ ട്വൻറി ട്വൻറി വോട്ട് ഇത്തവണ ഒപ്പം നിൽക്കുമെന്ന പ്രതീക്ഷ യുഡിഎഫിനുണ്ട്. പോളിംഗ് ശതമാനം കുറഞ്ഞ സാഹചര്യത്തിൽ യുഡിഎഫും എൽഡിഎഫും തമ്മിലെ നേർക്ക് നേർ പോരിൽ ബിജെപി പിടിക്കുന്ന വോട്ട് വളരെ നിർണ്ണായകമാണ്. ഒരുപക്ഷെ തൃക്കാക്കര ഫലം നിശ്ചയിക്കുന്നത് ചെറിയ മാർജിനാകും. അല്ലെങ്കിൽ ആർക്കുമെങ്കിലും അനുകൂല തരംഗമെങ്കിൽ വൻ ഭൂരിപക്ഷവും വന്നേക്കാം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രിസ്മസിന് കേരളത്തിലേക്ക് ടിക്കറ്റ് കിട്ടിയില്ലേ? ഇതാ സന്തോഷ വാർത്ത; 10 സ്പെഷ്യൽ ട്രെയിനുകൾ, 38 അധിക സർവീസുകൾ അനുവദിച്ചു
ആറ് പ്രതികൾ, ജീവപര്യന്തം നൽകണമെന്ന് പ്രോസിക്യൂട്ടർ; നടിയെ ആക്രമിച്ച കേസിൽ എന്താകും ശിക്ഷാവിധി?