
കണ്ണൂർ: തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്‍റെ (Joe Joseph) വ്യാജ വീഡിയോ (Fake Video) പ്രചരിപ്പിച്ച കേസില്‍ അപ്‍ലോഡ് ചെയ്തയാളെ പിടികൂടിയ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവിന് (Opposition Leader) ഇനിയെന്താണ് പറയാനുള്ളതെന്ന് ചോദ്യവുമായി എം വി ജയരാജൻ. കോട്ടക്കൽ സ്വദേശിയായ ലീഗ് പ്രവർത്തകൻ അബ്ദുൾ ലത്തീഫിനെയാണ് കോയമ്പത്തൂരിൽ വെച്ച് വ്യാജ അശ്ലീല വീഡിയോ കേസിൽ ആറാം പ്രതിയായി പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ ഫോൺ രേഖകൾ പരിശോധിച്ചപ്പോൾ ഈ വ്യാജ അശ്ലീല വീഡിയോ അപ്ലോഡ് ചെയ്തത് അദ്ദേഹത്തിന്റെ ഫോണിൽ നിന്നാണെന്ന് തെളിഞ്ഞു.
ഇനി എന്ത് മറുപടി ആണ് പ്രതിപക്ഷ നേതാവിനുള്ളതെന്ന് ജയരാജൻ ചോദിച്ചു. നേരത്തെ അദ്ദേഹം ഇത്തരത്തിലുള്ള ദൃശ്യങ്ങൾ കിട്ടിയാൽ ആരാണ് പ്രചരിപ്പിക്കാതിരിക്കുക എന്ന വാദം ഉന്നയിച്ചു കൊണ്ടാണ് വ്യാജ വീഡിയോ പ്രചരിപ്പിച്ച കോൺഗ്രസുകാരെയും ലീഗുകാരേയും ന്യായീകരിച്ചത്. അന്ന് അദ്ദേഹം ചോദിച്ചു "അപ്‌ലോഡ് ചെയ്തവരെ പിടിക്കു എന്നിട്ട് ഞാൻ പ്രതികരിക്കാം".ഇപ്പോൾ അപ്‌ലോഡ് ചെയ്തയാളും ലീഗ് പ്രവർത്തകനാണെന്ന് വ്യക്തമായി. കള്ളൻ കപ്പലിൽ തന്നെയാണെന്ന് തെളിഞ്ഞു.
അപ്പോൾ ചോദിക്കുന്ന ചോദ്യം ആരാണ് ഈ അബ്ദുൾ ലത്തീഫ് എന്നാണ്. അതു കേരളത്തിലെ ജനങ്ങൾ വിഡ്ഢികളാണെന്ന് കരുതുന്നവർ മാത്രം പറയുന്ന കാര്യമാണ്. പ്രതിപക്ഷ നേതാവ് ഇനിയെങ്കിലും ഈ വായാടിത്തം മതിയാക്കണം. ജനങ്ങൾ എല്ലാം തിരിച്ചറിഞ്ഞു. അശ്ലീല വീഡിയോ അപ്‌ലോഡ് ചെയ്തതും പ്രചരിപ്പിച്ചതും യുഡിഎഫുകാർ തന്നെയാണ്. ഈ അധമ സംസ്കാരത്തിനെതിരെ മലയാളികൾ ആകെ കക്ഷിരാഷ്ട്രീയത്തിനു അതീതമായി പ്രതിഷേധിക്കണമെന്നും ജയരാജൻ പറഞ്ഞു. അതേസമയം, തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്‍റെ (Joe Joseph) വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസില്‍ രണ്ട് പേർ കൂടി കസ്റ്റഡിയിലെടുത്തു.
അരൂക്കുറ്റി സ്വദേശി നൗഫൽ, നസീർ എന്നിവരാണ് പിടിയിലായത്. നൗഫലിന് നസീറാണ് വീഡിയോ കൈമാറിയത്. നൗഫൽ പിന്നീട് ഇന്ന് അറസ്റ്റിലായ അബ്ദുൾ ലത്തീഫിന് വീഡിയോ നൽകിയെന്നും പൊലീസ് പറയുന്നു. യൂത്ത് കോൺഗ്രസ് മണ്ഡലം നേതാവാണ് നൗഫല്‍ എന്നും തൃക്കാക്കര പൊലീസ് പറഞ്ഞു. രാവിലെ ഒൻപത് മണിയോടെ പോളിംഗ് സജീവമായി തുടങ്ങുമ്പോഴായിരുന്നു കൊച്ചി പൊലീസ് നിർണ്ണായകമായ കസ്റ്റഡി വിവരം പുറത്തുവിട്ടത്. മലപ്പുറം കോട്ടക്കുന്ന് ഇന്ത്യന്നൂർ സ്വദേശി അബ്ദുൾ ലത്തീഫിനെ കോയമ്പത്തൂരിൽ നിന്നും പിടികൂടി എന്ന വിവരമാണ് പുറത്തുവന്നത്. ഇയാളാണ് വീഡിയോ അപ്ലോഡ് ചെയ്തത്.
Thrikkakara By Election 2022 : ജോ ജോസഫിന്‍റെ വ്യാജ വീഡിയോ കേസ്; രണ്ട് പേർ കൂടി കസ്റ്റഡിയിൽ
അബ്ദുൾ ലത്തീഫ് ലീഗ് അനുഭാവിയാണെന്നും ക്രമിനൽ കേസുകളിൽ പ്രതിയാണെന്നും കൊച്ചി പൊലീസ് വ്യക്തമാക്കി. എന്നാല്‍ മുസ്ലീം ലീഗ് ഇത് നിഷേധിച്ചു. അബ്ജുൾ ലത്തീഫിനെ കണ്ടിട്ട് പോലുമില്ലെന്നാണ് കോട്ടക്കലിലെ ലീഗ് നേതാക്കൾ പറഞ്ഞത്. ഇലക്ഷൻ തോൽക്കുമെന്ന് ഭയന്നാണ് ഇത്രയും നികൃഷ്ടമായ പ്രവർത്തിയെന്ന് ലീഗ് ബന്ധം ഉയർത്തിക്കാർട്ടി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. നടന്നുകൊണ്ടിരിക്കുന്നത് സിപിഎം- പൊലീസ് നാടകമാണെന്ന് വിഡി സതീശൻ തിരിച്ചടിച്ചു.