
കൊച്ചി: തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചു. മുന്നണി സ്ഥാനാർത്ഥികളുടെ ഡമ്മി സ്ഥാനാർത്ഥികൾ അടക്കം ആകെ 19 സ്ഥാനാർത്ഥികളാണ് പത്രിക സമർപ്പിച്ചത്. ഇടതുമുന്നണി സ്ഥാനാർത്ഥി ഡോ ജോ ജോസഫിന് അപര ഭീഷണിയുണ്ട്. ചങ്ങനാശേരി സ്വദേശി ജോമോൻ ജോസഫാണ് അപരൻ. ഇദ്ദേഹം സ്വതന്ത്ര സ്ഥാനാർത്ഥിയാണ്. തന്റെ സ്ഥാനാർത്ഥിത്വത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്ന് ജോമോൻ ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പരിസ്ഥിതി പ്രവർത്തകൻ ജോൺ പെരുവന്താനവും തൃക്കാക്കരയിൽ മത്സരിക്കാനായി പത്രിക സമർപ്പിച്ചിട്ടുണ്ട്.
ഉപതെരഞ്ഞെടുപ്പ് വരണാധികാരിക്കു മുമ്പിൽ ആകെ 29 സെറ്റ് പത്രികകളാണ് എത്തിയത്. മത്സരാർത്ഥികളുടെ എണ്ണം 19 ആണെങ്കിലും പലരും ഒന്നിലേറെ സെറ്റ് പത്രിക നൽകിയതാണ് ഇതിന് കാരണം. യുഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്ക് അപര ഭീഷണി ഇല്ല. എന്നാല്‍ ഇടത് സ്ഥാനാര്‍ഥി ജോ ജോസഫിന്‍റെ പേരിനോട് സാമ്യമുളള ചങ്ങനാശേരിക്കാരന്‍ ജോമോന്‍ ജോസഫ് സ്രാമ്പിക്കല്‍ സ്വതന്ത്രനായി മല്‍സരിക്കാന്‍ പത്രിക നല്‍കിയത് പ്രചാരണ രംഗത്തും ചൂടേറിയ ചർച്ചയാവും. തന്‍റെ സ്ഥാനാര്‍ഥിത്വത്തിനു പിന്നില്‍ രാഷ്ട്രീയമില്ലെന്നാണ് ജോമോന്‍റെ അവകാശവാദം. മുമ്പ് പാലായില്‍ ജോസ് ടോം മല്‍സരിച്ചപ്പോഴും ചങ്ങനാശേരിയില്‍ ജോബ് മൈക്കിള്‍ മല്‍സരിച്ചപ്പോഴും ജോമോന്‍ ജോസഫ് അപരനായി പത്രിക നൽകിയിരുന്നു.
വെണ്ണലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്നവകാശപ്പെട്ട ടോം കെ ജോര്‍ജും പത്രിക നല്‍കിയവരുടെ കൂട്ടത്തിലുണ്ട്. ഉമയുടെ സ്ഥാനാര്‍തിത്വത്തിൽ പ്രതിഷേധിച്ചാണ് മത്സരമെന്ന് ടോം പറയുന്നെങ്കിലും ഇങ്ങനെയൊരു പ്രവര്‍ത്തകനെ അറിയില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ വിശദീകരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam