
തൃശ്ശൂര്‍: തൃശ്ശൂർ പൂരത്തിന്‍റെ ചടങ്ങുകൾ ഒരു ആനപ്പുറത്ത് നടത്താന്‍ അനുമതി നല്‍കണമെന്ന പാറമേക്കാവ് ദേവസ്വത്തിന്‍റെ ആവശ്യം ജില്ലാ കളക്ടര്‍ തള്ളി. അനുമതി തേടി പാറമേക്കാവ് ദേവസ്വം ജില്ലാ കളക്ടര്‍ക്ക് കത്ത് നല്‍കുകയായിരുന്നു. മുന്‍പ് പൂരം മുടങ്ങിയപ്പോഴും ഒരാനപ്പുറത്ത് ചടങ്ങ് നടത്തിയിട്ടുണ്ടെന്നായിരുന്നു ദേവസ്വത്തിന്‍റെ വിശദീകരണം. അഞ്ച് പേരില്‍ കൂടുതല്‍ ആളുകള്‍ ചടങ്ങുകളില്‍ പങ്കെടുക്കില്ല. കൊവിഡ് മുക്തമായ ജില്ല എന്ന പരിഗണനയുടെ പുറത്ത് ഇളവ് വേണമെന്നായിരുന്നു ദേവസ്വത്തിന്‍റെ നിലപാട്.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗൺ അടക്കം കര്‍ശന നിബന്ധനകൾ നിലനിൽക്കെ തൃശൂര്‍ പൂരം ചടങ്ങ് മാത്രമായി നടത്താനാണ് തീരുമാനം. ആളും ആരവവും ഇല്ലാതെയായിരുന്നു പൂരം കൊടിയേറിയത്. പാറമേക്കാവിലും തിരുവമ്പാടിയിലും ചടങ്ങ് മാത്രമായാണ് കൊടിയേറ്റം നടത്തിയത്. ആദ്യം കൊടിയേറിയത് തിരുവമ്പാടിയിലാണ്. ആദ്യം ഭൂമിപൂജ നടന്നു. അതിന് ശേഷം പൂജിച്ച കൊടി കൂറ നേരത്തെ തയ്യാറാക്കിയ കൊടിമരത്തിൽ കയറ്റി. 5 പേർ മാത്രമേ അകത്ത് ഉണ്ടായിരുന്നുള്ളൂ.
പാറമേക്കാവിലും ലോക്ഡൗണ്‍ നിയമങ്ങള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടത്തിയത്. ദേശക്കാരോട് ക്ഷേത്രത്തിലേക്ക് വരരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. പുറത്ത് പൊലീസിന്‍റെ കര്‍ശന നിരീക്ഷണവും ഉണ്ടായിരുന്നു. പൂരദിവസമായ മെയ് രണ്ടിനും ക്ഷേത്രത്തിനകത്തെ ചടങ്ങുകൾ മാത്രമെ ഉണ്ടാകു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam