
തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലപ്പെടുത്തല്‍ വിവാദത്തില്‍ പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് ക്രൈംബ്രാഞ്ച് എഡിജിപിക്ക് കൈമാറി. ഉദ്യോഗസ്ഥ ഗൂഢാലോചന തള്ളിയും തിരുവമ്പാടി ദേവസ്വത്തിലേക്ക് ആരോപണങ്ങൾ ഉയര്‍ത്തി കൊണ്ടുമാണ് റിപ്പോർട്ട്. മഠത്തിൽവരവ് സമയം പൊലീസ് ലാത്തിചാർജ് നടത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഏകപക്ഷീയ തീരുമാനങ്ങളാണ് തിരുവമ്പാടിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് കണ്ടെത്തൽ. ദേവസ്വം അധികൃതർക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തണോ എന്ന് എഡിജിപി തലയോഗശേഷം തീരുമാനിക്കും. അടുത്ത പൂരവും നിയമസഭാ തെരഞ്ഞെടുപ്പും അടുത്തിരിക്കുന്നതിനാൽ റിപ്പോർട്ട് ഉടൻ ഹൈക്കോടതിയിൽ നൽകില്ല.
ഒന്നര വർഷം നീണ്ട അന്വേഷണത്തിന് ശേഷവും തൃശൂർ പൂരം അട്ടിമറിക്ക് പിന്നിൽ ആരാണ്?, എന്താണ് കാരണമെന്ന് അന്തിമ നിഗമനത്തിലേക്ക് പ്രത്യേക സംഘത്തിനും എത്താൻ കഴിയുന്നില്ല. പൊലീസാണ് അട്ടിമറിക്ക് പിന്നിലെന്ന ആരോപണം അന്വേഷണം സംഘം തള്ളുന്നു. മഠത്തിൽ വരവ് വരുമ്പോള്‍ പൊലിസ് ലാത്തി ചാർജ് ചെയ്തതിൽ നിന്നാണ് പ്രശ്ങ്ങള്‍ തുടങ്ങുന്നതെന്ന ദേവസ്വങ്ങളുടെ ആരോപണം പൊലീസ് തള്ളുകയാണ്. തിരക്ക് നിയന്ത്രിക്കാൻ വടം കെട്ടി തിരിച്ചിരുന്നു. അത് മറികടന്ന് ചിലർ മുന്നോട്ടുവന്നപ്പോള്‍ ലാത്തി ഉയർത്തി വിരട്ടി അകത്തേക്ക് കയറ്റിയതല്ലാതെ ആരെയും മർദ്ദിച്ചിട്ടില്ലെന്നാണ് കണ്ടെത്തൽ. പിന്നീട് തിരുവമ്പാടി ദേവസ്വത്തിന്‍റെ ഭാഗത്തുനിന്നുമുണ്ടായത് ഏകപക്ഷീമായ ചില നീക്കങ്ങളെന്നാണ് വിമർശനം. തൊട്ടുമുമ്പ് നടന്ന പൂരത്തിനിടെയിലും തിരുമ്പാടി ദേവസ്വവും പൊലീസും തമ്മിൽ ചില പ്രശ്ങ്ങളുണ്ടായിരുന്നു. ഇതിലെ പ്രതിഷേധം ആവർത്തിക്കുമെന്ന സൂചനയുണ്ടെന്ന സാക്ഷിമൊഴികളും സംഘത്തിന് ലഭിച്ചു. മറ്റ് പ്രകോപനങ്ങളൊന്നും ഇല്ലാതിരിക്കെ ലൈറ്റ് ഓഫ്, ചെയ്യുകയും വെടികെട്ട് തിരുമ്പാടി ഉപേക്ഷിക്കാൻ തീരുമാനിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്.
ബോധപൂർവ്വം രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടിയുള്ള ഗൂഢാലോചന ഇതിന് പിന്നിലുണ്ടോ, അതോ പെട്ടെന്നുണ്ടായ പ്രകോപനമാണോ എന്നതിൽ വ്യക്തത റിപ്പോർട്ടിലില്ല. എഡിജിപി യോഗത്തിന് ശേഷം നിയമപദേശത്തിന്‍റെ അടിസ്ഥാനത്തിൽ തുടർ തീരുമാനമെടുക്കണമെന്നാണ് പ്രത്യേക സംഘം ശുപാർശ ചെയ്യുന്നത്. രണ്ട് മാസമായി റിപ്പോർട്ട് നൽകിയിട്ടും ഇതേവരെ തുടർ നടപടിയുണ്ടായിട്ടില്ല. തൃശൂർ പൂരവും തെരെഞ്ഞെടുപ്പും അടുത്തിരിക്കുന്നതിനാൽ ഉടൻ അന്തിമ റിപ്പോർട്ടിൽ തീരുമാനമാകാനിയില്ല. 2024 ലെ പൂരം അട്ടിമറി സുരേഷ് ഗോപിയെ വിജയിപ്പിക്കാനുള്ള നീക്കമായിരുന്നുവെന്നാണ് സിപിഐയുടെ ആരോപണം. അട്ടിമറിക്ക പിന്നിൽ എഡിജിപി എംആർ അജിത്കുമാര്‍ പ്രവൃത്തിച്ചുവെന്നും ആക്ഷേപം ഉയർന്നതോടെയണ് ത്രിതല അന്വേഷണം പ്രഖ്യാപിച്ചത്. അജിത്തിന്‍റെ വീഴ്ചകള്‍ വ്യക്തമാക്കി ഡിജിപിയുടെ റിപ്പോർട്ടിൽ സർക്കാർ ഇതേവരെ അന്തിമ തീരുമാനമെടുത്തിടില്ല. നിലവിൽ പ്രത്യേക അന്വേഷണ സംഘം നിര്‍ജ്ജീവ അവസ്ഥയിലുമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam