നിയമം ലംഘിച്ചുള്ള ടിപ്പറോട്ടം ചോദ്യം ചെയ്തു; പതിനെട്ടുകാരനെയും അച്ഛനെയും ഡ്രൈവർമാർ തല്ലിച്ചതച്ചു

By Web TeamFirst Published Sep 4, 2021, 11:51 AM IST
Highlights

അമിത അളവിൽ കരിങ്കല്ല് കയറ്റിയുള്ള ടിപ്പറുകളുടെ അനധികൃത യാത്രയ്ക്ക് പൊലീസും മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥരും കൂട്ടു നിൽക്കുകയാണെന്ന വിമർശനവും നാട്ടുകാർ ഉന്നയിക്കുന്നു.

കൊല്ലം: നിയമം ലംഘിച്ചുള്ള ടിപ്പറോട്ടം ചോദ്യം ചെയ്ത പതിനെട്ടുകാരനും പിതാവിനും ടിപ്പർ ലോറി ഡ്രൈവർമാരുടെ ക്രൂര മർദ്ദനം. കൊല്ലം ചിതറയിൽ ഇന്നലെ സന്ധ്യയ്ക്കായിരുന്നു ആക്രമണം. വൈകിട്ട് ആറു മണിക്ക് ശേഷം അമിത ലോഡുമായി ടിപ്പറുകൾ യാത്ര ചെയ്യുന്നത് ചോദ്യം ചെയ്തതാണ് ഡ്രൈവർമാരെ പ്രകോപിപ്പിച്ചത്.

പതിനെട്ടു വയസുകാരൻ ഇർഫാനെയാണ് ടിപ്പർ ലോറി ഡ്രൈവർമാർ വളഞ്ഞിട്ട് തല്ലിയത്. മകനെ തല്ലുന്നത് തടയാനെത്തിയ ഇർഫാന്റെ അച്ഛൻ നിസാമുദ്ദീനെയും പൊതിരെ തല്ലി. 

സന്ധ്യയ്ക്ക് ആറു മണിക്ക് ശേഷം കരിങ്കൽ ലോഡുമായി ടിപ്പർ യാത്രകൾക്ക് നിരോധനമുണ്ട്. ഇത് മറികടന്ന് ടിപ്പറുകൾ പായുന്നത് സ്ത്രീകളക്കം സംഘടിച്ച് ചോദ്യം ചെയ്തു. ഇതിന്റെ പേരിൽ പ്രാദേശികമായി പ്രവർത്തിക്കുന്ന ക്വാറിയിലെ ഡ്രൈവർമാർ സംഘടിച്ചെത്തി ആക്രമിക്കുകയായിരുന്നെന്ന് മർദ്ദനമേറ്റവർ പറയുന്നു.

അമിത അളവിൽ കരിങ്കല്ല് കയറ്റിയുള്ള ടിപ്പറുകളുടെ അനധികൃത യാത്രയ്ക്ക് പൊലീസും മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥരും കൂട്ടു നിൽക്കുകയാണെന്ന വിമർശനവും നാട്ടുകാർ ഉന്നയിക്കുന്നു. അതേസമയം മർദ്ദനമേറ്റു എന്ന പരാതിയുമായി ടിപ്പർലോറി ഡ്രൈവർമാരും ആശുപത്രിയിൽ ചികിത്സ തേടിയെത്തി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

 

click me!