ഹൃദയം, വൃക്ക, തലച്ചോറടക്കം ആന്തരികാവയവങ്ങളില്‍ ചതവും മുറിവുകളും പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു
മലപ്പുറം : തിരൂരിൽ മൂന്ന് വയസുകാരൻ ഷെയ്ക്ക് സിറാജിനെ കൊലപ്പെടുത്തിയത് ദിവസങ്ങള്‍ നീണ്ട മര്‍ദ്ദനത്തിലെന്ന് പൊലീസ്. രണ്ടാനച്ഛൻ പശ്ചിമ ബംഗാള്‍ സ്വദേശി അര്‍മാൻ മൂന്ന് ദിവസം കുഞ്ഞിനെ തുടര്‍ച്ചയായി മര്‍ദ്ദിച്ചെന്ന് അമ്മ മുംതാസ് ബീവി ചോദ്യം ചെയ്യലില്‍ പൊലീസിനോട് പറഞ്ഞു. കുട്ടിയെ ഇയാള്‍ തീപ്പൊള്ളലേൽപ്പിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ക്രൂര മർദ്ദനമാണ് കുട്ടിയുടെ മരണ കാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഇന്നലെ തന്നെ വ്യക്തമായിരുന്നു. ഹൃദയം, വൃക്ക, തലച്ചോറടക്കം ആന്തരികാവയവങ്ങളില്‍ ചതവും മുറിവുകളും പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. അമ്മ മുംതാസ് ബീവിയെ ചോദ്യം ചെയ്യതോടെയാണ് കുഞ്ഞിന് നേരിടേണ്ടി വന്ന കൊടും ക്രൂരത പുറത്തുവന്നത്. കുഞ്ഞിന് വീഴ്ച്ചയിലാണ് പരിക്കേറ്റെതെന്നും മറ്റും പറഞ്ഞ് ഭര്‍ത്താവ് അര്‍മാനെ രക്ഷിക്കാൻ ആദ്യം ശ്രമിച്ചിരുന്ന അമ്മ മുംതാസ് ബീവി പൊലീസ് ചോദ്യം ചെയ്യലിലാണ് സത്യം വെളിപ്പെടുത്തിയത്. എസ്.പി സുജിത് ദാസിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി തെളിവെടുത്തു.
മലപ്പുറത്ത് മൂന്നു വയസുകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചു; അമ്മ കസ്റ്റഡിയിൽ
മുംതാസ്ബീവിയുടെ ആദ്യ ഭര്‍ത്താവായ ഷെയ്ക്ക് റഫീക്കിന്‍റെ മകനാണ് മരിച്ച ഷെയ്ക്ക് സിറാജ്. ഒരു വര്‍ഷം മുമ്പ് റഫീക്കുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് ശേഷമാണ് അര്‍മാൻ എന്നയാളെ മുംതാസ് ബീവിയെ വിവാഹം കഴിച്ചത്. അന്നു മുതല്‍ തന്നെ കുഞ്ഞിനെ അര്‍മാന് ഇഷ്ടമുണ്ടായിരുന്നില്ലെന്നാണ് അമ്മ പൊലീസിന് നല്‍കിയിട്ടുള്ള മൊഴി. പ്രതികളുടെ അറസ്റ്റ് രാത്രി രേഖപെടുത്തും.