
തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പിൽ ഇടനിലക്കാരനായ അധ്യാപകൻ അറസ്റ്റിൽ. വെള്ളനാട് സ്വദേശി ഷംനാദാണ് അറസ്റ്റിലായത്. അമരവിള എൽഎംഎസ് സ്കൂളിലെ അറബി അധ്യാപകനാണ് ഷംനാദ്. തട്ടിപ്പ് പുറത്ത് വന്നത് മുതൽ ഇയാൾ ഒളിവിലായിരുന്നു.
തട്ടിപ്പ് കേസിലെ മുഖ്യപ്രതി നേരത്തെ അറസ്റ്റിലായിരുന്നു. ഉദ്യോഗാർത്ഥികളെ ടൈറ്റാനിയത്തിൽ ഇൻ്റർവ്യൂ നടത്തിയ ലീഗൽ ഡിജിഎം ശശികുമാരൻ തമ്പിയാണ് കഴിഞ്ഞ മാസം പൊലീസിന് മുന്നിൽ കീഴടങ്ങിയത്. നിരവധി പേരുടെ ലക്ഷങ്ങൾ തട്ടിയെടുത്ത ടൈറ്റാനിയം ജോലി തട്ടിപ്പ് കേസ് ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് കൊണ്ടുവന്ന് രണ്ട് മാസത്തിന് ശേഷമാണ് മുഖ്യപ്രതി കീഴടങ്ങിയത്. ലീഗല്‍ ഡിജിഎം തന്നെ നേരിട്ട് ഇടപെട്ട ജോലി തട്ടിപ്പ് രാഷ്ട്രീയ നേതൃത്വത്തിലേക്ക് കൂടി നീങ്ങുന്ന ഘട്ടത്തില്‍ പൊലീസന്വേഷണം ഇഴഞ്ഞ് നീങ്ങി. ഒടുവില്‍ മുഖ്യപ്രതിക്ക് കീഴടങ്ങാനുള്ള അവസരവും നല്‍കി.
Also Read: ടൈറ്റാനിയം ജോലി തട്ടിപ്പ്: മുഖ്യപ്രതി ടൈറ്റാനിയം ലീഗൽ ഡിജിഎം ശശികുമാരൻ തമ്പി അറസ്റ്റിൽ
15 കേസുകളാണ് ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിൽ ഇതുവരെ രജിസ്റ്റർ ചെയ്തത്. എല്ലാ കേസുകളിലും പ്രതിയാണ് ശശികുമാരൻ തമ്പി. ഉദ്യോഗാർത്ഥികളെ ഇൻ്റർവ്യൂ ചെയ്തതായി ശശികുമാരൻ തമ്പി പൊലീസിനോട് സമ്മതിച്ചു. എന്നാൽ ആരിൽ നിന്നും പണം വാങ്ങിയിട്ടില്ലെന്നാണ് ശശികുമാരൻ തമ്പി പറയുന്നത്. ഇത് പൊലീസ് വിശ്വസിച്ചിട്ടില്ല. കേസിലെ മറ്റ് പ്രതികളായ ശ്യാംലാൽ, ദിവ്യ നായർ തുടങ്ങിയവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇടനിലക്കാരായ നിരവധി പേര്‍ ഇനിയും പിടിയിലാവാനുണ്ട്. അഞ്ച് ലക്ഷം രൂപ മുതല്‍ 20 ലക്ഷം രൂപവരെയാണ് ഓരോ ഉദ്യോഗാര്‍ത്ഥികള്‍ക്കും നഷ്ടപ്പെട്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam