
ദില്ലി: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ അധ്യക്ഷതയിൽ വിവിധ സംസ്ഥാനങ്ങളുടെ ഗവർണർമാരുടെ രണ്ട് ദിവസത്തെ സമ്മേളനം ഇന്ന് തുടങ്ങും. രാഷ്ട്രപതി ഭവനിൽ ചേരുന്ന യോഗത്തിൽ ഗവർണർമാരെ കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉപ രാഷ്ട്രപതി ജഗ്ദീപ് ധൻകർ, വിവിധ കേന്ദ്രമന്ത്രിമാർ, നിതി ആയോഗ് പ്രതിനിധികൾ തുടങ്ങി മുതിർന്ന ഉദ്യോഗസ്ഥരടക്കം പങ്കെടുക്കും. ദ്രൗപദി മുർമു അധ്യക്ഷത വഹിക്കുന്ന ഗവർണർമാരുടെ ആദ്യ സമ്മേളനമാണിത് എന്ന പ്രത്യേകതയും യോഗത്തിനുണ്ട്.
യോഗത്തിൽ വയനാട്ടിലുണ്ടായ ദുരന്തം ശക്തമായി ഉന്നയിക്കുമെന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അറിയിച്ചിട്ടുള്ളത്. വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കേന്ദ്രത്തോട് അഭ്യർത്ഥിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ദുരന്തം സംബന്ധിച്ച് ആദ്യ വാർത്ത പുറത്തു വന്നപ്പോൾ മുതൽ പ്രധാനമന്ത്രി നടപടികൾ തുടങ്ങിയതാണെന്നും അനുകൂല നടപടിയുണ്ടാകുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദില്ലിയിൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ അവസ്ഥയിൽ രാജ്യം എന്തായാലും വയനാടിന് ഒപ്പം നിൽക്കും എന്നാണ് പ്രതീക്ഷയെന്നും ഗവർണർ പറഞ്ഞിരുന്നു.
പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങൾ നടപ്പാക്കൽ, ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ പരിഷ്കരണം, വിവിധ കേന്ദ്രസർക്കാർ പദ്ധതികളുടെ പ്രചാരണം തുടങ്ങിയവയാണ് രാഷ്ട്രപതി വിളിച്ച ഗവർണർമാരുടെ യോഗത്തിലെ പ്രധാന അജണ്ടകൾ.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam