
തിരുവനന്തപുരം: ഇന്ന് ശ്രീകൃഷ്ണ ജയന്തി. ഗുരുവായൂർ ക്ഷേത്രത്തിൽ അഷ്ടമിരോഹിണി മഹോത്സവം തുടങ്ങി. പൂജകളും ആഘോഷങ്ങളും ഘോഷയാത്രയും നാടൻ കലകളുമായി വലിയ ആഘോഷമാണ് ക്ഷേത്രത്തിൽ ഒരുക്കിയിരിക്കുന്നത്. വൻ ഭക്തജന തിരക്ക് അനുഭവപ്പെടുന്നതിനാൽ ക്ഷേത്രത്തിലെത്തുന്നവർക്കെല്ലാം ദർശനം ലഭ്യമാക്കാൻ സാധ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ദേവസ്വം ചെയർമാൻ അറിയിച്ചു. പുലർച്ചെ മൂന്നുമണിക്ക് നിർമ്മാല്യ ദർശനത്തോടെ ക്ഷേത്രത്തിലെ അഷ്ടമി രോഹിണി ചടങ്ങുകൾ തുടങ്ങി. ഇരുനൂറിലേറെ കല്യാണങ്ങളാണ് ഇന്ന് ഗുരുവായൂരിൽ നടക്കുക. ക്രമീകരണങ്ങളുടെ ഭാഗമായി വി.ഐ.പി., സ്പെഷ്യൽ ദർശനങ്ങൾക്ക് നിയന്ത്രണമുണ്ടാകും. പൂജകളും ആഘോഷങ്ങളും ഘോഷയാത്രയും നാടൻ കലകളും എല്ലാം കോർത്തിണക്കി ഇന്ന് ഗുരുവായൂർ ക്ഷേത്ര സന്നിധി അക്ഷരാർത്ഥത്തിൽ അമ്പാടിയാകും.
ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലും അഷ്ടമിരോഹിണിയുടെ ഭാഗമായി വിപുലമായ ആഘോഷങ്ങൾ ഉണ്ട്. സമൂഹസദ്യ രാവിലെ പത്തരയ്ക്ക് ദേവസ്വം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. 52 പള്ളിയോടക്കരകളിൽ നിന്നുള്ളവരും ക്ഷേത്രാങ്കണത്തിൽ എത്തും. അമ്പലപ്പുഴ പാൽപ്പായസം ഉൾപ്പെടെ വിഭവങ്ങൾ ചേർത്താണ് സദ്യ ഒരുക്കുന്നത്. 501 പറ അരിയുടെ ചോറാണ് തയ്യാറാക്കുന്നത്. ക്ഷേത്രത്തിന്റെ വടക്കും പടിഞ്ഞാറും ഭാഗത്ത് പള്ളിയോടങ്ങൾക്കും തെക്ക് ഭാഗത്ത് ഭക്തർക്കുമാണ് സദ്യ വിളമ്പുന്നത്. സദ്യയ്ക്ക് ആവശ്യമായ തൈര് ചേനപ്പാടിയിൽ നിന്ന് പരമ്പരാഗത ശൈലിയിൽ ക്ഷേത്രത്തിൽ ഘോഷയാത്രയായി എത്തിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam